കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍

കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍

പ്രസിഡണ്ട് സ്ഥാനമലങ്കരിച്ച കാലാവധി (1967 - 93)

വൈജ്ഞാനിക-സാമൂഹിക-സാംസ്‌കാരിക മേഖലയിലൊക്കെയും ഇസ്‌ലാമിക ആശയങ്ങള്‍ക്കനുസൃതമായ രീതിയില്‍ ജീവിതം നയിച്ച കേരളീയ മുസ്‌ലിങ്ങള്‍ക്ക് മാതൃകയാക്കാന്‍ എല്ലാ നിലക്കും യോഗ്യതയുള്ള മഹാനാണ് ശൈഖുനാ കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരെന്ന നിസ്വാര്‍ത്ഥ പണ്ഡിതന്‍. ജീവിതത്തില്‍ വന്ന് ഭവിക്കുന്ന നിസാര സ്ഖലിതങ്ങള്‍ പോലും ഗൗരവ പൂര്‍വ്വം കാണുകയും ആരുടെ മുമ്പിലും തെറ്റുകളെ കണ്ണടക്കാതെ തുറന്ന് പറയുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമയാണ് ഉസ്താദ് അവര്‍കള്‍. മാത്രമല്ല, പാവപ്പെട്ട ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകുന്ന വാക്കുകളിലൂടെ അനാഥ മനസ്സുകളെ സമാധാനത്തിന്റെ വഴിയിലേക്ക് മാറ്റാന്‍ ഊണിലും ഉറക്കിലും ഇരു കൈകളും നീട്ടി ഇരിക്കുമായിരുന്നു ശൈഖവര്‍കള്‍.

എഡി 1900 ജനുവരി 17 ന് മഞ്ചേരിക്കടുത്ത തോട്ടക്കാട് പ്രദേശത്ത് കണ്ണിയത്ത് അവറാന്‍ കുട്ടി- ഖദീജ ദമ്പതികളുടെ പുത്രനായി ജന്മം കൊണ്ടു.

അറിവ് പകരുകയും നുകരുകയും ചെയ്ത ഇടങ്ങള്‍
1910-ല്‍ ചെമ്പ്രക്കാരന്‍ മമ്മദ് മുസ്‌ല്യാരുടെ ജ്യേഷ്ട സഹോദരന്‍ പണിക്കരപ്പുറായിലെ ഓത്തുപള്ളിയിലേക്ക് അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ കണ്ണിയത്തിനെ കൊണ്ട്‌പോയി. ഇവിടെ നിന്ന് ഖതര്‍നദ ഓതി പ്രാഥമിക പഠനത്തിന്ന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഒരു നായര്‍ മുഖേന മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ സ്വായത്തമാക്കാന്‍ കണ്ണിയത്തവര്‍കള്‍ക്ക് കഴിഞ്ഞു. പിന്നീട് 1914-ല്‍ കേരളത്തിലെ മത വിദ്യാഭ്യാസ പരിഷ്‌കരണ ശില്‍പി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മുദരിസായ സമയത്താണ് വാഴക്കാട് ദാറുല്‍ ഉലൂമിലേക്ക് ദര്‍സീ പഠനത്തിന് വേണ്ടി എത്തപ്പെട്ടത്. അന്ന് സഹപാഠികളായി  അവിടെ ഉണ്ടായിരുന്നത് സയ്യിദ് ത്വാഹാ ആലുവായി, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, കെ.എം മൗലവി തുടങ്ങിയവരാണ്. 1918-ല്‍ ചാലിലകത്ത് പിരിഞ്ഞതിന് ശേഷം സ്ഥാനമേറ്റ പണ്ഡിത കുലപതികളില്‍ ശ്രേഷ്ടനും പ്രശസ്തനീയനുമായ വേലൂര്‍ അബ്ദുല്‍ അസീസ് മുസ്‌ല്യാരിലൂടെ ഹദീസ് ഗ്രന്ഥങ്ങളില്‍ വ്യുല്‍പത്തി നേടുകയും റിപ്പോര്‍ട്ട് ചെയ്യാനുള്ള ഇജാസത്ത് കരഗതമാക്കുകയും ചെയ്തു.

1922-ല്‍ ദാറുല്‍ ഉലൂമില്‍ വിദ്യനുകര്‍ന്ന് കൊടുക്കാന്‍ നിയമിതമാകുന്നത് ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്‌ല്യാരാണ്. അതിബുദ്ധിമാനും ധിഷണാശാലിയും വ്യക്തിത്വശുദ്ധി പാകപ്പെടുത്തുകയും ചെയ്ത റഈസുല്‍ മുഹഖിഖീന്റെ കഴിവുകളില്‍ വല്ലാത്ത മതിപ്പായിരുന്നു ചെറുശ്ശേരി ഉസ്താദിന്. ഇവരുടെ അടുക്കല്‍ വെച്ചാണ് കൂടുതല്‍ കിതാബുകള്‍ പഠിക്കുകയും, അറബി ഭാഷ, ശാസ്ത്രം, ഗോള ശാസ്ത്രം, ഗണിത ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, തത്വ ശാസ്ത്രം തുടങ്ങിയ അനര്‍ഘമായ വിജ്ഞാനത്തിന്റെ മേഖലകള്‍ സ്വായത്തമാക്കുകയും ചെയ്തത്.

1926-ല്‍ വന്ദ്യ ഉസ്താദ് ദാറുല്‍ ഉലൂമില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് ഖുതുബി മുസ്‌ല്യാരവിടെ മുദരിസായി. ശിഷ്യനായിരുന്ന കണ്ണിയത്തിന്റെ പാണ്ഡിത്യത്തില്‍ അത്ഭുതം തോന്നി ഖുതുബി മുസ്‌ലിയാര്‍ അദ്ദേഹത്തിന് രണ്ടു ജോഡി ഡ്രസ്സ് വാങ്ങിക്കൊടുത്ത് തന്റെ രണ്ടാം മുദരിസായി നിയമിച്ചു. അധ്യാപനത്തിന്റെ പ്രഥമ ഘട്ടമായിരുന്നു ഇത്. ദാറുല്‍ ഉലൂമില്‍ ദീര്‍ഘ കാലം ഖുതുബി മുസ്‌ലിയാര്‍, ആയഞ്ചേരി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരുടെയെല്ലാം രണ്ടാം മുദരിസായി ചിലവഴിച്ചതിന് പുറമെ അറിവിന്റെ നന്മയെ ചൊരിഞ്ഞ് കൊടുക്കാന്‍ നിരവധി കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടുകയുണ്ടായി. തലശ്ശേരി ഓടത്തില്‍ പള്ളി, മാട്ടൂല്‍ മുഹ്‌യുദ്ദീന്‍ പള്ളി, പറമ്പത്ത്, മൊറയൂര്‍, രണ്ടാം മക്കയെന്നറിയപ്പെടുന്ന പൊന്നാനിയിലെ വലിയ ജുമാമസ്ജിദ്, താത്തൂര്‍ ശുഹദാക്കളുടെ ചാരത്ത് സ്ഥിതിചെയ്യുന്ന പള്ളി തുടങ്ങിയ ഒട്ടനവധി ഇടങ്ങളില്‍ വെച്ച് എണ്ണിയാലൊതുങ്ങാത്ത പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ കണ്ണിയത്തിന് കഴിഞ്ഞു. 1970-71 കാലത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉസ്താദായി ചാര്‍ജേറ്റെടുത്തു. ശൈഖുനാ ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ്, കോട്ടുമല ഉസ്താദ് എന്നിവര്‍ ഒരുമിച്ച് ജാമിഅയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്.

1945-ലെ കാര്യവട്ടത്തെ സമ്മേളന പൊതുവേദിയില്‍ വെച്ച് നടത്തിയ അദ്ധ്യക്ഷ പ്രസംഗം, വിഷയാവതരണ ശൈലിയും, വാക്കുകളുടെ കോര്‍വയിലുമെല്ലാം ഒത്തുകൂടിയ പണ്ഡിത ഉലമാക്കളെയെല്ലാം ഒന്നടങ്കം അമ്പരിപ്പിച്ചു കളഞ്ഞു.
1967- മെയ്-6 ന് കോഴിക്കോട് മുദാക്കര പള്ളിയില്‍ ബേപ്പൂര്‍ പി.വി മുഹമ്മദ് കോയയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത ജനറല്‍ബോഡി യോഗത്തില്‍ ലൗഡ്‌സ്പീക്കര്‍ പ്രശ്‌നത്തില്‍ സമസ്ത പ്രസിഡണ്ടായ സ്വദഖത്തുല്ല മുസ്‌ല്യാരുടെ രാജിക്ക് ശേഷം 1967-മെയ്-25 ന് കണ്ണിയത്ത് ഉസ്താദിനെ സമസ്തയുടെ പ്രസിഡണ്ടായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. പിന്നീട് കാല്‍നൂറ്റാണ്ടു കാലം ദേഹ വിയോഗം വരെ സമസ്തയുടെ അമരത്ത് ഇരുന്ന് നേതൃത്വം നല്‍കാന്‍ മഹാന് സാധിച്ചു. 1926 ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന പണ്ഡിത സമ്മേളനം മുതല്‍ 1993 ല്‍ വഫാത്താകുന്നത് വരെ നീണ്ട 67 വര്‍ഷക്കാലം സമസ്തയുടെ മുശാവറ അംഗമായും 1967 മുതല്‍ കാല്‍നൂറ്റാണ്ടിലേറെ സമസ്തയുടെ പ്രസിഡണ്ടായും നേതൃത്വം നല്‍കാന്‍ ഭാഗ്യംലഭിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയാകുന്നു കണ്ണിയ്യത്തുസ്താദ്. 1967-1993 വരെയുള്ള കാലയളവായിരുന്നു മഹാന്‍ നേതൃത്വത്തിലിരുന്നത്. 

ജീവിത സൂക്ഷ്മതയും പ്രാര്‍ത്ഥനയും
തന്റെ ജീവിത വഴികളില്‍ മുഴുവന്‍ സൂക്ഷ്മതയും വറഉം നിറഞ്ഞ്‌നില്‍ക്കണമെന്ന നിര്‍ബന്ധം വെച്ച് പുലര്‍ത്തിയവരായിരുന്നു കണ്ണിയത്ത് ഉസ്താദ്. ശൈശവം മുതലേ അത്താണിയില്ലാതെ പിച്ചവെച്ച് തുടങ്ങിയ ശൈഖവര്‍കള്‍ക്ക് അനാഥ കുട്ടികളോട് അതിരറ്റ സ്‌നേഹവും വാത്സല്യവുമായിരുന്നു.

പഠന കാലത്ത് ചിലവ് വീട്ടിലെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് രാത്രിയിലെ ഭക്ഷണം മുടക്കുകയുണ്ടായി. കാരണം വീട്ടിലെ കുട്ടികള്‍ യതീമായതിനാല്‍ അവിടുത്തെ അന്നത്തിന് അര്‍ഹത യതീമീങ്ങള്‍ക്കാണ്. അതിനാലാണ് മഹാന്‍ ഭക്ഷണം മുടക്കിയത്. വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബന്ധു ഉസ്താദിനോട് 'നിങ്ങള്‍ക്ക് അനാഥ കുട്ടികളുടെ ഒരു തുള്ളിയും ചേരാത്തതാണ് തരിക' എന്ന് പറഞ്ഞു. അതിന് ശേഷമാണ് ആ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോവാന്‍ വീണ്ടും തയ്യാറായത്. അത്‌പോല സൂക്ഷ്മത നിറഞ്ഞ് നിന്ന നിരവധി സംഭവങ്ങളുണ്ട്. 

ഒരിക്കല്‍ വാഴക്കാട് നിന്ന് മഞ്ചേരിയിലേക്ക് സുന്നി സമ്മേളനത്തിന് പോവുകയായിരുന്നു. യാത്രാ മദ്ധ്യേയാണ് ഡ്രൈവര്‍ മുസ്‌ലിമാണെന്ന് വ്യക്തമായത്. അസ്വര്‍ നിസ്‌കരിച്ചോ എന്ന് മഹാന്‍ ഡ്രൈവറോട് ചോദിച്ചു. ഡ്രൈവര്‍ ഒന്നും മിണ്ടിയില്ല. ഉസ്താദ് ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ സഹയാത്രികന്‍ പറഞ്ഞു 'നിങ്ങളെ കൊണ്ട് വരാനുള്ള തിരക്കിലായതിനാല്‍ നിസ്‌കാരകാര്യം മറന്ന് പോയി. ഉടന്‍ വണ്ടി നിര്‍ത്താന്‍ കല്‍പിച്ചു. എന്നിട്ട് പറഞ്ഞു. ''അവന്‍ മരണപ്പെട്ടാല്‍ ഞാന്‍ നാഥനോട് മറുപടി പറയേണ്ടിവരും അത് കൊണ്ട് എവിടെയാണോ അവിടെപ്പോയി നിസ്‌കരിച്ച് വരിക. സൂക്ഷ്മതയുടെ പ്രതീകമായ കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍ ഡ്രൈവര്‍ നിസ്‌കരിച്ചതിന് ശേഷമാണ് സമ്മേളന നഗരിയിലേക്ക് യാത്ര തിരിച്ചത്.

മഹാനായ കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരുടെ യാ വദൂദ്.. യാ വദൂദ്.. എന്ന വിളിയാളത്തിന് ഇരു കരങ്ങളും നാഥനിലേക്കുയര്‍ത്തി ആമീന്‍ ചൊല്ലാന്‍ ജനലക്ഷങ്ങളാണ് എത്തിച്ചേര്‍ന്നിരുന്നത്. നിഷ്‌കളങ്ക പൈതലിന്റെ അഴുക്ക് ചേരാത്ത ഹൃദയത്തിന്നുടമ ഉസ്താദവര്‍കള്‍ തടിച്ച് കൂടിയ ജനസാഗരങ്ങളുടെ കണ്ണുനീരിന്നും പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടിനും അറുതിവരുത്തുന്ന അനുഭവങ്ങളാണ് മഹാനവര്‍കളുടെ ചരിത്രം വിളിച്ചോതുന്നത്.
 
1961-ല്‍ ചാലിയാര്‍ പുഴ കവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടായ സന്ദര്‍ഭത്തില്‍ നാട്ടുകാര്‍ നാടുംവീടും വിട്ട് അന്യ നാട്ടിലേക്ക് പലായനം ചെയ്ത അവസരത്തില്‍ അവരുടെ സങ്കടം മനസ്സിലാക്കി ശിഷ്യന്മാരെയും കൂട്ടി തോണിയില്‍ പോയി പ്രാര്‍ത്ഥന നടത്തിയത് മൂലം ഭീഷണിയുയര്‍ത്തിയ ജലം താഴുകയുണ്ടായി. അത്‌പോലെ മറ്റൊരു സംഭവമാണ്, മാട്ടൂലില്‍ ദര്‍സ് നടത്തിയിരുന്ന സമയത്തുണ്ടായത്. നാട്ടില്‍ ശക്തമായി ജനങ്ങള്‍ വെള്ളത്തിന് ബുദ്ധിമുട്ടിയപ്പോള്‍ ഖിബ്‌ലക്ക് തിരിഞ്ഞ് അവരുടെ ആവലാതിയെ പടച്ച തമ്പുരാനോട് പച്ചയായി പറഞ്ഞു. ഉടന്‍ മഴവര്‍ഷിച്ചു. ഇങ്ങനെ കയ്യുയര്‍ത്തുമ്പോഴേക്ക് ഉത്തരം കിട്ടിയ എഴുതിയാല്‍ തീരാത്ത സംഭവങ്ങളുണ്ട്. ഇങ്ങനെ കൈപ്പു നീരുകളെ മധുരതേന്‍ പുരട്ടും വിധം സഫലമാക്കിയ അത്ഭുതം ജ്വലിക്കുന്ന പണ്ഡിതനും സൂഫീ വര്യനുമാണ് കണ്ണിയത്ത് ഉസ്താദെന്ന മഹാമനീഷി. 

ബിദ്അത്തുകള്‍ക്കെതിരെ
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളെ കാറ്റില്‍ പറത്തും വിധം ഭിന്നതയുടെ കെട്ടഴിച്ച് വിട്ട പുത്തന്‍ വാദികളുടെ ചിറകൊടിച്ച് ആശയ സംവാദവേദികളില്‍ കത്തി ജ്വലിച്ച് നിന്ന ജ്ഞാന ഗോളമാണ് കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍. ചെറുപൊന്നാനിയെന്ന് പേര് കേട്ട നാദാപുരത്തിന്റെ ഹൃദയ ഭാഗത്ത് വെച്ചായിരുന്നു  ബിദഇകള്‍ക്കെതിരെ പ്രഥമ സംവാദം നടത്തിയത്. പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, തറക്കണ്ടി അബ്ദു റഹ്‌മാന്‍ മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരടങ്ങിയ സുന്നി പക്ഷവും, മുജാഹിദ് പക്ഷത്ത് കെ.എം മൗലവി, മൂസ മൗലവി തുടങ്ങിയവരുമായിരുന്നു. വാദപ്രതിവാദത്തില്‍ സുന്നി പക്ഷം ചോദ്യത്തിന് തുടക്കം കുറിച്ചത് ഇങ്ങനെയായിരുന്നു. ഔലിയാക്കള്‍ക്ക് മരണാനന്തരം കറാമത്തുണ്ടോ, മരണത്തോടെ അത് മുറിഞ്ഞുപോവുമോ, മുജാഹിദ് മറുപടി  'മരണാനന്തരം മുറിഞ്ഞ് പോകാനാണ് സാധ്യത' എന്ന് പറഞ്ഞ മുജാഹിദ് പക്ഷക്കാരോട് തെളിവ് നിരത്താന്‍ ആവശ്യപ്പെട്ടവസരം ഇങ്ങനെ പറഞ്ഞു 'വഖീല കറാമത്തുല്‍ ഔലിയാഇ തന്‍കത്വിഉ ബഅ്ദ മൗതിഹിം' (ഔലിയാക്കലുടെ കറാമതത് അവരുടെ മരണ ശേഷം മുറിയുമെന്ന് പറയപ്പെട്ടിരുന്നു) തന്‍കത്വിഉ  എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മുജാഹിദിനെ ഞെട്ടിക്കും വിധം കണ്ണിയത്ത് തുറന്നടിച്ചു. തന്‍കത്വിഉ എന്നിടത്ത്  'ലാ' കട്ടതോ, വിട്ടതോ എന്ന് പറഞ്ഞ് ആ ഇബാറത്ത് കൃത്യമായി വായിച്ചു. യഥാര്‍ത്ഥത്തില്‍  'ലാ തന്‍കത്വിഉ' എന്നായിരുന്നു കിതാബിലുണ്ടായിരുന്നത്. കണ്ണിയത്തെന്ന അറിവിന്റെ വലിയ സാന്നിധ്യത്തിന്റെ അപാരമായ കഴിവ് ബിദഇകള്‍ക്കും സുന്നി സമൂഹത്തിനും ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. ഇങ്ങനെ ബിദഇകളെ മലര്‍ത്തിയടിച്ച എത്രയെത്ര സംഭവങ്ങള്‍ക്കാണ് ആ ജീവിതം സാക്ഷിയായത്.
1993 സെപ്തംബര്‍ 19 (1414 റബീഉല്‍ ആഖിര്‍ 2) ന് മരണപ്പെട്ട ഉസ്താദിന്റെ ജനാസ ഒരു നോക്ക് കാണാന്‍ ലക്ഷങ്ങളായിരുന്നു പങ്കെടുത്തത്. വാഴക്കാടാണ് മഹാന്റെ മഖ്ബറ നിലകൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter