ഖുലാസതുൽ ബയാൻ: ഉസ്മാനികള്‍ നബ്ഹാനിയുടെ ദൃഷ്ടിയില്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ മുസ്‌ലിം പണ്ഡിതനും സൂഫിവര്യനുമായിരുന്നു അല്ലാമാ യൂസുഫ് ബിൻ ഇസ്മാഈൽ അന്നബ്ഹാനി. ഹദീസ്, തസവ്വുഫ്, ഇൽമുൽ കലാം, സീറതുന്നബി തുടങ്ങിയ വിഷയങ്ങളിലായി 50 ഓളം ഗ്രന്ഥങ്ങൾ രചിച്ച മഹാനാണദ്ദേഹം. അദ്ദേഹത്തിന്റെ പ്രവാചക പ്രകീർത്തന കവിതകൾ സൂഫി ലോകത്ത് ഏറെ പ്രചാരം നേടിയവയാണ്. ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഗുരുനാഥന്മാരും ശിഷ്യഗണങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിജ്ഞാന സമ്പാദന, അധ്യാപന വഴിയിൽ ബൈറൂത്ത്, ഡമസ്കസ്, തുർക്കി, മക്ക എന്നീ നാടുകളിലെല്ലാം അദ്ദേഹം കയറിയിറങ്ങി. കേരളത്തിൽനിന്നു വരെ അദ്ദേഹത്തിന് ശിഷ്യന്മാർ ഉണ്ടായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
ഇസ്‌ലാമിന്റെ തനതായ അന്തസത്തയെ പൊളിച്ചെഴുതാൻ വന്ന വികല ചിന്താഗതിക്കാരെ നഖശിഖാന്തം എതിർത്ത, അഹ്ലുസ്സുന്നയുടെ മാതൃകാ യോഗ്യനായ ധ്വജ വാഹകനായിരുന്നു അദ്ദേഹം. റശീദ് രിള, മുഹമ്മദ് അബ്ദു, ജമാല്‍ അഫ്ഗാനി തുടങ്ങിയവർക്കെതിരെയുള്ള അദ്ദേഹത്തിന്റെ സമീപനം പ്രസിദ്ധമാണ്. ഇമാം ഗസാലി(റ)യെ ഓർമിപ്പിക്കും വിധം, സാമൂഹ്യ-രാഷ്ട്രീയ നന്മയും പുരോഗതിയും കാംക്ഷിച്ച് സ്തുത്യർഹമായ ഒട്ടനവധി ഇടപെടലുകൾ നടത്തിയ ഉത്കൃഷ്ടനായ യോഗീവര്യനും പണ്ഡിത ശ്രേഷ്ഠനുമായിരുന്നു അല്ലാമാ യൂസുഫ് അന്നബ്ഹാനി.
അക്കാലത്ത് ലോക മുസ്‌ലിംകളുടെ ഏക ശക്തി കേന്ദ്രമായിരുന്ന ഉസ്മാനിയ ഖിലാഫത്തിനോട് അദ്ദേഹം സ്വീകരിച്ച സമീപനം ചർച്ച ചെയ്യപ്പെടേണ്ടതാണ്. ആശയ വൈജാത്യങ്ങളും വ്യത്യാസങ്ങളുമുണ്ടെങ്കിലും തൗഹീദിൽ വിശ്വസിക്കുന്നവർ മുഴുവൻ ഐക്യമനോഭാവത്തോടെ ജീവിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. ഉസ്മാനിയ സാമ്രാജ്യത്തെ അത്യധികം മതിപ്പോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. അന്ത്യനാൾ വരെ മുസ്‌ലിംകളുടെ രാഷ്ട്രീയ ശക്തി നിലനിൽക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. അതിന്റെ തെളിവായിരുന്നു ഖുലാസതുൽ ബയാൻ ഫീ ബഅ്ളി മആഥിരി മൗലാനാ അസ്സുൽത്വാൻ അബ്ദിൽ ഹമീദ് അസ്സാനി വ അജ്ദാദിഹി ആലി ഉസ്മാൻ എന്ന കൃതി.
ഖുലാസതുൽ ബയാൻ
പൊതുവേ മുസ്‌ലിംകൾക്കിടയിൽ ഉസ്മാനിയ ഖിലാഫത്തിനെ കുറിച്ച് കാര്യമായ അവബോധമില്ലെന്നതാണ് വാസ്തവം. വെറും ഒരു നൂറ്റാണ്ട് മുമ്പ് മാത്രം കെട്ടടങ്ങിയ തങ്ങളുടെ തന്നെ ചരിത്ര യാഥാർഥ്യത്തെ സംബന്ധിച്ചുള്ള ഈ സ്മൃതിഭ്രംശം ഭാവിക്ക് വിഘാതമേൽപ്പിക്കുമെന്നതില്‍ സംശയമില്ല. ചരിത്രം ഒരു സമൂഹത്തിന്റെ ഗതകാലത്തെ സംബന്ധിച്ചുള്ളതാണെന്നതോടൊപ്പം തന്നെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ദിശാസൂചിക കൂടിയാണ്. ആ യാഥാർഥ്യം മനസ്സിലാക്കി അല്ലാമാ യൂസുഫ് അന്നബ്ഹാനി രചിച്ചതാണ് ഖുലാസതുൽ ബയാൻ എന്ന ഹ്രസ്വമെങ്കിലും മഹത്തായ കൃതി.
മുസ്‌ലിംകളുടെ സുൽത്വാൻമാരും ദീനിന്റെയും ദുനിയാവിന്റെയും സംരക്ഷകരുമായ ഉസ്മാനികളുടെ മഹത്വമാണ് ഞാൻ ഈ കൃതിയിൽ പ്രതിപാദിക്കുന്നതെന്ന് മഹാൻ പ്രാഥമികമായി പറഞ്ഞുവെക്കുന്നുണ്ട്. തന്റെ സമകാലികനായിരുന്ന സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമന് ഇസ്‌ലാമിക ലോകത്തുള്ള പ്രാധാന്യം വ്യക്തമാക്കികൊണ്ടും പ്രവാചകാനുരാഗിയായ അദ്ദേഹത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് മഹാനവർകൾ എഴുതുന്നത്.
മുഖവുരകൾക്കു ശേഷം നീണ്ട ഒരു പേജിലേറെ കവിതയാണ്. അബ്ദുൽ ഹമീദ് ഈ കാലത്തിന്റെ ഖലീഫയാണെന്ന് പറഞ്ഞു തുടങ്ങുന്ന കവിതയിൽ, അദ്ദേഹത്തെ സംബന്ധിച്ചുള്ള നിരവധി വിവരണങ്ങളും വിശേഷണങ്ങളും കാണാം. ഭരണകൂടത്തെ ശക്തിപ്പെടുത്താൻ അല്ലാഹുവിങ്കൽനിന്ന് വലിയ പിന്തുണയും സഹായവും അദ്ദേഹത്തിന് ലഭ്യമായി എന്ന് പറയുന്നു. സുൽത്വാൻ അബ്ദുൽ ഹമീദ് മാതൃകായോഗ്യനായ ഒരു ഭരണാധികാരിയാണെന്ന് യൂസുഫ് അന്നബ്ഹാനി കവിതയിലൂടെ സമർഥിക്കുന്നുണ്ട്. കവിതയവസാനിപ്പിച്ച് അദ്ദേഹം എഴുതിച്ചേർത്തത് തൗഹീദിന്റെ ആളുകളുടെ ഒരേയൊരു സുൽത്വാനും നേതാവും അബ്ദുൽ ഹമീദ് രണ്ടാമൻ ആണെന്നാണ്. അതിനെ സ്ഥിരപ്പെടുത്താൻ നിരവധി കാരണങ്ങളും അദ്ദേഹം മുന്നോട്ടു വെക്കുന്നുണ്ട്.
അബ്ദുൽ ഹമീദ് ഭരണ നിയന്ത്രണത്തിന് സമർഥനും യോഗ്യനുമാണ്, ഭരണകൂടത്തിന്റെയും ജനങ്ങളുടെയും നന്മയും ഉദ്ഗതിയും ലക്ഷ്യം വെച്ച് രാപ്പകൽ ഭേദമന്യേ അദ്ദേഹം അധ്വാനിക്കുന്നു എന്നെല്ലാം കൃതിയില്‍ കാണാം. 'ലോകം മുഴുവനും നിങ്ങൾക്കുമേൽ അക്രമമഴിച്ചു വിടുന്ന ഒരു കാലം വരും' എന്ന പ്രവാചകന്റെ വാക്കുകളെ അന്വർഥമാക്കുന്ന ഒരു കാലത്താണ് അദ്ദേഹം ഭരണചക്രം തിരിക്കുന്നതെന്നും പറയുന്നുണ്ട്. സുൽത്വാന്റെ നന്മക്കു വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളോട് അഭ്യർഥിക്കുക കൂടി ചെയ്യുന്നുണ്ട് മഹാനവർകൾ.
സാധാരണക്കാർ, മുതലാളിമാർ, പണ്ഡിതന്മാർ, ആത്മീയ നേതാക്കൾ എന്നിവരോടൊക്കെയുമുള്ള അദ്ദേഹത്തിന്റെ ഉദാരപൂർണമായ സമീപനവും അല്ലാഹുവിങ്കൽനിന്ന് അദ്ദേഹത്തിന് ലഭ്യമായ സഹായ സൗകര്യങ്ങളും വിവരിച്ച്, ഉസ്മാനി രാജവംശത്തിന്റെ മൊത്തമായ ശ്രേഷ്ഠതയെയും പ്രാധാന്യതയെയും പറ്റി സംസാരിക്കുന്നു.
മംഗോളിയൻ പടയോട്ടങ്ങൾക്കും കുരിശു യുദ്ധങ്ങൾക്കുമിടയിൽപ്പെട്ട് ചിന്നഭിന്നമായി പോയ മുസ്‌ലിം നാടുകളെ ഏകോപിപ്പിച്ച്, നിസ്തുലമായ രാഷ്ട്രീയ ശക്തി പടുത്തുയർത്തിയവരായിരുന്നു ഉസ്മാനികളെന്ന് കൃതിയിലൂടെ വ്യക്തമാക്കുന്നു. സുൽത്വാൻ മുഹമ്മദുൽ ഫാതിഹിന്റെ സാഹസികമായ ഭരണപാടവവും സുൽത്വാൻ സലീം ഒന്നാമന്റെ ധീരതയും വരികളിൽ തെളിഞ്ഞു നിൽക്കുന്നു.
'ഇദാ ദഖലസ്സീനു ഫിശ്ശീനി ള്വഹറ ഖബ്റു മുഹ്‌യിദ്ദീൻ' (സീൻ ശീനിൽ പ്രവേശിച്ചാൽ മുഹ്‌യിദ്ദീന്റെ ഖബർ വെളിവാകും) എന്ന് ശൈഖുൽ അക്ബർ മുഹ്‌യിദ്ദീൻ ഇബ്നു അറബിയുടെ വാക്കുകൾ യൂസുഫ് അന്നബ്ഹാനി പ്രതിപാദിക്കുന്നുണ്ട്. സീനു കൊണ്ട് ഉദ്ദേശ്യം സുൽത്വാൻ സലീം ഒന്നാമനും ശീനു കൊണ്ടുള്ള ഉദ്ദേശ്യം ശാമും ആണ്. സലീം ഒന്നാമൻ ശാം കീഴടക്കിയതിനു ശേഷമാണ് അവിടെയുള്ള ഇബ്നു അറബിയുടെ അന്ത്യവിശ്രമ സ്ഥാനം മാലോകർ അറിയുന്നത്. പതിനാറാം നൂറ്റാണ്ടിൽ സംഭവിക്കാനിരുന്ന ഈ കാര്യത്തെക്കുറിച്ച് പതിമൂന്നാം നൂറ്റാണ്ടിൽ ഇബ്നു അറബി ഇപ്പറഞ്ഞത് ഏറെ ചിന്താത്മകവും അത്ഭുതാവഹവുമാണ്.
സൂഫിവര്യന്മാരായ അസ്സ്വലാഹ് അസ്സ്വഫ്ദി, ഇമാം യഹ്‌യ ബിൻ അഖീബ് എന്നീ മഹത്തുക്കളെ ഉദ്ധരിച്ച് സ്വഹാബികളുടെ കാലശേഷം ഏറ്റവും ഉത്തമമായ വിധത്തിൽ ഖിലാഫത്തിനെ നയിച്ചത് ഉസ്മാനികളാണെന്ന് രചയിതാവ് സൂചിപ്പിക്കുന്നു.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ചിടത്തോളം ഉസ്മാനികളുടെ ആഗമനം വലിയ അനുഗ്രഹവും ആശ്വാസവുമായിരുന്നു. അവരുടെ ചരിത്രം മനസ്സിലാക്കുന്നതിലൂടെ 'ഇസ്‌ലാമിക് ഗോൾഡൻ ഏജ്' അടക്കമുള്ള നിരർഥകവും നീതിയുക്തവുമല്ലാത്ത ഓറിയന്റലിസ്റ്റ് പരിക്കൽപ്പനകളെയും അവക്കു പിന്നിലെ ഒളിയജൻഡകളെയും നമുക്ക് പ്രതിരോധിക്കാനാവും. കാരണം, ചരിത്രത്തിലെ സുന്ദര നിമിഷങ്ങൾ സാമൂഹ്യ ഉദ്ധാരണത്തിലേക്കും ഉന്നമനത്തിലേക്കുള്ള വിളക്കുമാടങ്ങളാണ്. അതിനെ യഥാവിധി പ്രയോജനപ്പെടുത്തൽ അനിവാര്യമാണ്. ജീവിത ഗോദയിൽ ഉത്സാഹപൂർണവും ആവേശഭരിതവുമായ സ്വാധീനം അതിലൂടെ കൈവരും. ചരിത്രത്തെ ഹ്രസ്വമായി വിവരിക്കുക മാത്രമല്ല, പുരോഗമനാത്മകമായ ചിന്തകളുടെയും ആലോചനകളുടെയും പുതിയ കവാടങ്ങളെ തുറന്നിടുക കൂടിയാണ് ഖുലാസതുൽ ബയാനിലൂടെ നബ്ഹാനി ചെയ്തത്.
ലേഖകനെ കുറിച്ച്:
ഇർശാദ് കുഴിഞ്ഞൊളം - ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പി.ജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
Leave A Comment