സുകൃതങ്ങളുടെ മാസം വിശുദ്ധ റമദാൻ സമാഗതമായി.

സുകൃതങ്ങളുടെ മാസം വിശുദ്ധ റമദാൻ സമാഗതമായി.

ആരാധനാനുഷ്ഠാനങ്ങളിലൂടെ മെയ്യും മനസ്സും പാകപ്പെടുത്തി, സ്രഷ്ടാവിൻ്റെ മാർഗത്തിൽ ജീവിതം ക്രമപ്പെടുത്താനുള്ള പുണ്യ ദിനങ്ങളാണ് ഇനിയുള്ളത്.

ചരിത്രത്തിൽ തന്നെ അത്യപൂർവതയുള്ള റമദാനാണ് ഇത്തവണത്തേത്. മസ്ജിദുകളും മതപഠന കേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്നു. ഇരു ഹറമുകളിൽ വരെ നിയന്ത്രണമേർപെടുത്തിയിരിക്കുകയാണ്. 

ഈയൊരു അസന്നിഗ്ധ സാഹചര്യത്തിൽ, നാഥൻ്റെ പരീക്ഷണമാണെന്നു മനസ്സിലാക്കി വിവേകപൂർവം കൈകാര്യം ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.
വീടകങ്ങളെ ആരാധനാലയമാക്കി പരിവർത്തിപ്പിച്ച് ആരാധനകളത്രയും കുടുംബ സമേതം നിർവഹിക്കാനാവണം ഈ റമദാനിലെ നമ്മുടെ ഊന്നൽ. തറാവീഹ് ഉൾപ്പെടെയുള്ള നമസ്കാരങ്ങളെല്ലാം ഒന്നിച്ചുനിർവഹിക്കുക വഴി മതനിഷ്ഠമായൊരു കുടുംബാന്തരീക്ഷവും സൃഷ്ടിച്ചെടുക്കാം. തിരു നബി ചര്യകൾ നമ്മുടെ കുടുംബാംഗങ്ങൾക്കു കൂടി പകർന്നു നൽകാം. 
വിശുദ്ധ ഖുർആൻ അവതീർണമായ മാസമായതിനാൽ പാരായണത്തിനും ഖുർആനിക വായനക്കും പഠനങ്ങൾക്കും കൂടുതൽ സമയം നമുക്ക് ഉപയോഗപ്പെടുത്താം. വിദ്യാർത്ഥികൾ അവരുടെ പഠന സംബന്ധിയായ കാര്യങ്ങളിലും വ്യാപൃതരാകേണ്ടതുണ്ട്.

ലോക്ഡൗൺ കാരണം ജോലിയില്ലാത്ത, ശമ്പളമില്ലാതെ പ്രയാസത്തിലായ നിരവധിയാളുകൾ നമ്മുടെ കുടുംബത്തിലും സൗഹൃദത്തിലും അയൽപക്കങ്ങളിലുമൊക്കെയുണ്ടാക്കും. അവരെ സഹായിക്കാനും സകാത്തിൻ്റെയും ദാനധർമങ്ങളുടെയും വിഹിതം നൽകി, അവരുടെ ദുരിതമകറ്റാനും പ്രത്യേകം ശ്രദ്ധിക്കണം.

ത്യാഗപൂർണമായ ഈ വ്രതക്കാലത്തിന്റെ പരിമിതികൾക്കിടയിലും, മുൻവർഷങ്ങളെക്കാൾ  ഭക്തിനിർഭരമാക്കാൻ നമുക്ക് കഴിയണം. റമദാൻ ഫലപ്രദമായി വിനിയോഗിക്കാനും കോവിഡ് മഹാമാരിയിൽ നിന്നു കരകയറാനും നാഥൻ അനുഗ്രഹിക്കട്ടെ

തയ്യാറാക്കിയത്: ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter