വര്‍ഗീയവിഷം ചീറ്റുന്ന സെന്‍കുമാറിനോട് സ്‌നേഹപൂര്‍വ്വം...

മുന്‍ ഡി.ജി.പി സെന്‍കുമാര്‍ സമകാലിക മലയാളത്തിനു നല്‍കിയ അഭിമുഖം ഞെട്ടലോടെയും അതിലേറെ വേദനയോടെയുമാണ് വായിച്ചു തീര്‍ത്തത്. സമൂഹവുമായി ദീര്‍ഘ കാലം അടുത്തിടപഴകുകയും സാമൂഹ്യ സംവിധാനങ്ങളുടെ സൂക്ഷ്മ ചലനങ്ങള്‍ പോലും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരുന്നത പോലീസ് മേധാവിയായി ഇരുന്ന ഒരാളുടെ അഭിപ്രായം എന്ന നിലയില്‍ ഇത് പൊതുബോധത്തിലുണ്ടാക്കാനിടയുള്ള സ്വാധീനം വളരെ ആഴത്തിലുള്ളതാണ്.

കടുത്ത വര്‍ഗ്ഗീയ വാദികളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്താന്‍ സെന്‍ കുമാറിനെ പ്രേരിപ്പിച്ചത് ഏത് ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് എന്ന് വിശദീകരിക്കാനുള്ള ബാധ്യത അദ്ധേഹത്തിനുണ്ട്.

ഇത്രയും വിഷലിപ്തമായ പരാമര്‍ശങള്‍ സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ എത്രമാത്രം ശക്തമായിരിക്കുമെന്ന് ഊഹിക്കാനുള്ള ബുദ്ധി ഒരു ഐ.പി.എസുകാരനുണ്ടാവുമെന്ന് കരുതാം.

അതു കൊണ്ട് കരുതിക്കൂട്ടി തന്നെയാണ് ഈ ആക്രമണം. പേറ്റു യന്ത്രങ്ങള്‍ കണക്കെ തീവ്രവാദികളെ ഉല്‍പ്പാദിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരായി നിങ്ങള്‍ ചിത്രീകരിച്ച ഈ ഉമ്മമാരുടെ മടിത്തട്ടില്‍ നിന്നാണ് മിസ്റ്റര്‍ ഞങ്ങള്‍ മനുഷ്യനെ സ്‌നേഹിക്കുന്നവനല്ലാതെ മുസ്ലിമാകാനാവില്ലെന്ന ആദ്യ പാഠം പഠിച്ചത്. അത് പ്രാക്ടിക്കല്‍ ക്ലാസെടുത്തത് അടുത്ത വീട്ടിലെ ഹിന്ദു സഹോദരനെ അടുത്തിരുത്തി ഒന്നിച്ച് ബിരിയാണി വിളമ്പിത്തന്നാണ്. രാജ്യമാകെ ഇസ്ലാമോഫോബിയ പടര്‍ത്തി മുസ്ലിം കുട്ടികളെ ഗോ ജിഹാദികള്‍ പേപ്പട്ടികളെ പോലെ തല്ലിക്കൊല്ലുമ്പോഴും ഉറക്കെയൊന്നു പൊട്ടിക്കരഞ്ഞാല്‍ പോലും തീവ്രവാദ മുദ്ര ചാര്‍ത്തുമോ എന്ന ഭീതിയില്‍ തൊണ്ടയില്‍ നിലവിളി കുടുങ്ങിപോയ ഒരു ജനതയാണിപ്പോള്‍ മുസ്ലിംകള്‍. എന്നിട്ടും അവര്‍ സമാധാനത്തിന്റെ വഴി വിട്ട് സഞ്ചരിച്ചിട്ടില്ല. എന്നിട്ടും ഒരു ഗോവാദിയെയും മരത്തില്‍ കെട്ടിത്തൂക്കിയിട്ടില്ല .അതിന്റെ പേരില്‍ ഒരു കലാപവും അരങ്ങേറിയിട്ടില്ല. 

നിങ്ങള്‍ പറയുന്ന ഐ.എസിലേക്ക് ഇന്നുവരെ ഒരിന്ത്യന്‍ മുസ്ലിമും ചേരാത്തതിന്റെ കാരണവും അവരുടെ സമാധാന ബോധവും യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസവും കൊണ്ട് മാത്രമാണ്. 

എത്രപേരുടെ മുമ്പിലാണ് ഇനിയും ഞങ്ങള്‍ ചങ്കു പറിച്ചു കാണിക്കേണ്ടത്? ഏതെല്ലാം ഏമാന്മാരുടെ കയ്യില്‍ നിന്നാണ് മതേതര സര്‍ട്ടിഫിക്കറ്റ് കൈപറ്റേണ്ടത്? 

സെന്‍ കുമാറിനോട് സവിനയം പറഞ്ഞു കൊള്ളട്ടെ..
ആര്‍ക്കോ വേണ്ടി കുരക്കുന്നത് സമാധാനത്തിന്റെ തുരുത്തില്‍ കഴിയുന്ന മുസ്ലിം സഹോദരങ്ങളെ കൂടി പ്രകോപിപ്പിക്കാനാണെങ്കില്‍ ആ വെള്ളം അടുപ്പത്ത് വെച്ചാ മതി. ഇത്തരം കെണികളില്‍ വീഴാതിരിക്കാനുള്ള വിവേകം ഞങ്ങള്‍ ആര്‍ജ്ജിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കെങ്കില്‍ രണ്ട് ദിവസത്തേക്ക് താങ്കളെപ്പോലുള്ള ഒരു കൊടും വര്‍ഗ്ഗീയ വാദിയെ ഡി.ജി.പി കസേരയില്‍ നിന്ന് മാറ്റിയിരുത്തിയ പിണറായിയായിരുന്നു ശരി എന്നു കൂടെ തിരിച്ചറിയുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter