മുസ്‌ലിം സമുദായത്തിനു മാത്രമുള്ള പദ്ധതികളില്‍ 100 ശതമാനവും മുസ്‌ലിംകള്‍ക്ക് മാത്രമായി നല്‍കണം : സമസ്ത സംവരണ സമിതി

മുസ്ലിം സമുദായത്തിനു മാത്രം നടപ്പാക്കിയ പദ്ധതികളില്‍ 80:20 എന്ന അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്ലിംകള്‍ക്ക് മാത്രമായി നല്‍കണമെന്നും 8:20 എന്ന അനുപാതം റദ്ദു ചെയ്ത കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും കാര്യങ്ങള്‍ വിശദീകരിച്ചു ധവള പത്രം പുറത്തിറക്കുകയും ചെയ്യണമെന്നും സമസ്ത സംവരണ സമിതി പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. മുസ്ലിം ക്രിസ്ത്യന്‍ സൗഹാര്‍ദ്ദം തകര്‍ക്കുന്ന ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ന്യൂനപക്ഷാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഇന്നലെ നടത്തിയ വിധി പ്രസ്താവം പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളില്‍ കടുത്ത ആശങ്കയുളവാക്കുന്നതാണ്. യു.പി.എ.സര്‍ക്കാരിന്റെ കാലത്ത് മുസ്ലിം സമുദായത്തിന്റെ വിദ്യഭ്യാസസാമൂഹ്യ മേഖലയിലെ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് വേണ്ടി നിയമിച്ച രജീന്ദ്ര സിംഗ് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദ്ദേശപ്രകാരം മുസ്ലിം സമുദായത്തിന് മാത്രമായി വിദ്യാഭ്യാസ മേഖലയില്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

പിന്നീട് ഈ ആനുകൂല്യങ്ങളില്‍ വെള്ളം ചേര്‍ത്ത് 20 ശതമാനം കൃസ്തീയ വിഭാഗത്തിലെ പിന്നോക്കക്കാരായ ലത്തീന്‍ വിഭാഗത്തിനും ഹിന്ദു, മുസ്ലിം തുടങ്ങിയ മതങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത കൃസ്ത്യാനികള്‍ക്കും സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. മുസ്ലിം മത വിഭാഗത്തിന് പൂര്‍ണ്ണമായും അര്‍ഹതപ്പെട്ട അവകാശം അന്യായമായി കവര്‍ന്നെടുത്ത് നല്‍കുകയായിരുന്നു. ഇതാണ് 80:20 കോടതി വിധിക്ക് ആധാരമായ പശ്ചാത്തലം.

യഥാര്‍ത്ഥ വസ്തുതകളെന്തെന്ന് പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യാതെയാണ് ഹൈക്കോടതി 80:20 വിഷയത്തില്‍ വിധി നടത്തിയിട്ടുള്ളത്. ജനസംഖ്യാനുപാതികമായി ന്യൂനപക്ഷാവകാശങ്ങള്‍ അനുവദിക്കണമെന്ന വിധിയിലൂടെ എല്ലാ മേഖലയിലും പിന്നാക്കം നില്‍ക്കുന്ന മുസ്ലിം ജനവിഭാഗത്തെ കൂടുതല്‍ പിന്നാക്കം തള്ളാനുള്ള സാഹചര്യത്തിലേക്കാണ് എത്തിക്കുക. അത് കൊണ്ട് ഈ വിഷയത്തെ നിയമപരമായി നേരിടാന്‍ സമസ്ത സംവരണ സമിതി തീരുമാനിച്ചിരിക്കുകയാണ്.സമാനമനസ്‌കരുമായി ചേര്‍ന്ന് ആവശ്യമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സമസ്ത സംവരണ സമിതി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു

പ്രബല ന്യൂനപക്ഷപിന്നാക്ക വിഭാഗമായ മുസ്ലിംകളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കൃത്യമായ സമയത്തും അളവിലും നല്‍കുന്നതില്‍ കഴിഞ്ഞ കാലങ്ങളിലൊന്നും സര്‍ക്കാറുകള്‍ ജാഗ്രത പുലര്‍ത്തിയിട്ടില്ല. സച്ചാര്‍ കമ്മിറ്റയുടെയും പാലൊളി സമിതിയുടെയും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലും ജാഗ്രത കുറവുണ്ടായിട്ടുണ്ട്. ഇന്നലെ വന്ന കോടതി വിധിയിലും ഇക്കാര്യം ബോധ്യപ്പെടുന്നുണ്ട്.

പത്രസമ്മേളനത്തില്‍ എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, സമസ്ത സംവരണ സമിതി കണ്‍വീനര്‍
മുസ്തഫ മുണ്ടുപാറ, എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter