പ്രവാചകത്വവും കുരിശാരോഹണവും

മുപ്പത് വയസ്സായപ്പോഴാണ് ഈസാനബി മതപ്രബോധനമാരംഭിച്ചത്. അതോടെ ചില ഭാഗ്യവാന്മാര്‍ തന്റെ അനുയായികളായിത്തീര്‍ന്നു. അവരില്‍ പന്ത്രണ്ട് ശിഷ്യന്മാരെ സന്തതസഹചാരികളായി നബി തെരഞ്ഞെടുത്തു. ഇവരെ ഖുര്‍ആന്‍ ഹവാരിയ്യുകള്‍ എന്നു പരിചയപ്പെടുത്തുന്നു. മറ്റു നബിമാരേയും മുര്‍സലുകളേയും പോലെത്തന്നെയായിരുന്നു ഈസാ നബി. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും അതിനിടെ പല അത്ഭുത കൃത്യങ്ങളും കാണിക്കുകയും ചെയ്തു. എങ്കിലും ജന്മത്തില്‍ തനിക്ക് ഒരു പ്രത്യേകതയുണ്ട്- പിതാവില്ലാതെ ജനിച്ചു. എന്നാല്‍ തദ്വിഷകമായി ഏറ്റവും അത്ഭുതകരമായത് ആദം നബിയുടെ കാര്യമാണല്ലോ. പിതാവും മാതാവുമില്ലാതെയാണ് ആദ്യപിതാവ് ജനിച്ചത്. അതിനാല്‍ ഈസാനബിയുടെ ജന്മത്തിന് അമിത പ്രാധാന്യമൊന്നും നല്‍കേണ്ടതില്ലെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു: അല്ലാഹുവിങ്കല്‍ ഈസായുടെ ഉപമ ആദമിന്റേതുപോലെത്തന്നെയാണ്- ആദമിനെ അവന്‍ മണ്ണില്‍നിന്നു സൃഷ്ടിച്ചു. എന്നിട്ടതിനോട് ഉണ്ടാവുകയെന്നു പറഞ്ഞു. അപ്പോഴത് ഉണ്ടായി (3:59).

ഈസാ നബി ഒട്ടേറെ അമാനുഷിക കൃത്യങ്ങള്‍ കാണിച്ചിട്ടുണ്ട്. കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി അതിനു ജീവന്‍ നല്‍കുക. ജന്മാന്ധനേയും വെള്ളപ്പാണ്ടുകാരനേയും സുഖപ്പെടുത്തുക, മരിച്ചവരെ പുനര്‍ജീവിപ്പിക്കുക എന്നിങ്ങനെയുള്ള കൃത്യങ്ങള്‍ അദ്ദേഹം ചെയ്തതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു (മാഇദ:110). ശിഷ്യന്മാരുടെ അപേക്ഷയനുസരിച്ച് ആകാശത്തുനിന്ന് വിഭവസമൃദ്ധമായ ഒരു ഭക്ഷണത്തളിക ഇറക്കിക്കൊടുക്കുകയും ചെയ്തു അദ്ദേഹം (5:112-115). എന്നാല്‍, ഇക്കാരണത്താലും ഈസാനബിക്ക് നിസ്തുല്യവും അതുല്യവുമായൊരു പ്രാധാന്യം കല്‍പിക്കപ്പെട്ടുകൂടാ. കാരണം, മറ്രു പല മുര്‍സലുകളും അത്യല്‍ഭുതകരമായ ഒട്ടുവളരെ അമാനുഷിക കൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത്തരം മുഅ്ജിസത്തുകള്‍ വഴിയും മറ്റുമായി ജനങ്ങള്‍ സന്മാര്‍ഗത്തിലേക്കാകൃഷ്ടരാകുന്നത് ദിനംപ്രതി വര്‍ദ്ധിച്ചുവന്നു. അതിനനുസരിച്ച് ജൂതന്മാര്‍ക്ക് നബിയോടുള്ള വിദ്വേഷവും അധികമായി വന്നുകൊണ്ടുതന്നെയിരുന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ ഈസാ നബി ബൈത്തുല്‍ മുഖദ്ദിസില്‍ പ്രസംഗിച്ചു. തൗറാത്തിന്റെ നിയമമനുസരിച്ച് ശനിയാഴ്ചയായിരുന്നു, വാരാന്തമുള്ള അവരുടെ സമൂഹ പ്രാര്‍ത്ഥനാദിനം. അതു രദ്ദുചെയ്യപ്പെടുകയും ഇനിയങ്ങോട്ട് അത് ഞായറാഴ്ചയാക്കാന്‍ എന്നോട്ട് കല്‍പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈസാനബി പ്രസംഗത്തില്‍ പറഞ്ഞു. എരിത്തീയില്‍ എണ്ണയൊഴിക്കപ്പെടുന്ന ഘട്ടമായിരുന്നു ഇത്. ഈ പുതിയ പ്രസ്താവം ജൂതരെ ഭ്രാന്തതുല്യരാക്കി. വിശുദ്ധ ഗ്രന്ഥത്തിന്റെ നിയമം കാറ്റില്‍ പറത്തിയ ഇവന്റെ കഥ കഴിച്ചിട്ട് മറ്റു കാര്യങ്ങള്‍- അവര്‍ ആ പ്രവാചക വര്യനെ വധിക്കാന്‍ തീരുമാനിച്ചു. പല ഗൂഢതന്ത്രങ്ങളും ആവിഷ്‌കരിച്ച് നബിയെ കുരിശില്‍ തറച്ചുകൊല്ലാനായി അവര്‍ ഇറങ്ങിത്തിരിച്ചു. നബിയുടെ വാസസ്ഥലത്തേക്കവര്‍ കടന്നു ചെന്നു. പക്ഷെ, അപ്പോഴേക്കും പ്രിയപ്പെട്ട ആ ദാസനെ തന്റെ അടുത്തേക്ക് അല്ലാഹു ഉയര്‍ത്തിക്കഴിഞ്ഞിരുന്നു.

മാത്രമല്ല, നബിയെ വഞ്ചിച്ച ഒരു ശിഷ്യനെ അല്ലാഹു ഈസായെപ്പോലെ അവര്‍ക്ക് ഈസായെപ്പോലെ അവര്‍ക്ക് തോന്നിച്ചുകൊടുത്തു. അയാളെ അവര്‍ കുരിശില്‍ തറച്ചു കൊല്ലുകയും ചെയ്തു. ഈസാനബി കുരിശില്‍ വെച്ചു മരിച്ചു എന്നാണ് ജൂതന്മാരും ക്രിസ്ത്യാനികളും വിശ്വസിക്കുന്നത്. ജൂതസമൂഹം വിദഗ്ധമായി പടച്ചുണ്ടാക്കുകയും ക്രിസ്ത്യാനികള്‍ കുടുങ്ങിപ്പോവുകയും ചെയ്ത ഈ കഥാവ്യാജത്തെ ഖുര്‍ആന്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ റസൂലായ മര്‍യമിന്റെ മകന്‍ ഈസാ മസീഹിനെ ഞങ്ങള്‍ കൊന്നുകളയുകതന്നെ ചെയ്തിട്ടുണ്ട് എന്നവര്‍ പറയുന്നതിനാലും അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. (യഥാര്‍ത്ഥത്തില്‍) അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. അതവര്‍ക്ക് തോന്നിപ്പിക്കപ്പെടുകയാണുണ്ടായത്. ഊഹത്തെ പിന്‍പറ്റുകയല്ലാതെ യാതൊരു സൂക്ഷ്മജ്ഞാനവും അവര്‍ക്ക് അതിലില്ലിതന്നെ. ഒരു കാര്യം ഉറപ്പാണ്, അവര്‍ അദ്ദേഹത്തെ കൊലചെയ്തിട്ടില്ല. തന്റെ അടുത്തേക്ക് അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തുകയാണുണ്ടാത് (157, 158).

ഇപ്പോള്‍ ഈസാ നബി വാനലോകത്ത് ജീവിച്ചിരിക്കുകയാണ്. ഇനി അന്ത്യനാളില് അദ്ദേഹം വീണ്ടും ഇങ്ങോട്ടു വരും. മുഹമ്മദ് നബിയുടെ വിധിവിലക്കുകള്‍ നടപ്പാക്കുന്ന ഒരു പരിഷ്‌കര്‍ത്താവായിട്ടായിരിക്കും ആ തിരിച്ചുവരവ്. പ്രവാചകനും ദൂതനുമായിട്ടല്ല. പിന്നീട് മരണം വരിക്കുകയും ചെയ്യും. ഇതു സംബന്ധിച്ച ഒട്ടേറെ കാര്യങ്ങള്‍ ഹദീസുകളില്‍ വ്യക്തമായിട്ടുണ്ട്. ഇതാണ് മര്‍യമിന്റെ പുത്രന്‍ ഈസ നബി. അവര്‍ ഏതു കാര്യത്തില്‍ സംശയാലുക്കളാണോ, അതിന്റെ യഥാര്‍ത്ഥ വിവരണം (ഖ: 19:34). എന്നാല്‍, മുസ്‌ലിംകളുടെ സത്യസന്ധമായ ഈ വിശ്വാസത്തെ ക്രിസ്ത്യാനികളും ജൂതരും മറ്റും അംഗീകരിക്കുന്നില്ല. ക്രിസ്ത്യാനി വിഭാഗമാകട്ടെ, അദ്ദേഹത്തിന്റെ 'മരണം' മാത്രമല്ല, ജന്മവും ജീവിതവും പ്രവര്‍ത്തനങ്ങളഖിലവും വ്യാജസമ്പൂര്‍ണമായാണ് ലോക സമക്ഷം സമര്‍പ്പിക്കുന്നത്. യേശു ദൈവമാണ്, ദൈവപുത്രനാണ്, ദൈവത്തിന്റെ മനുഷ്യാവതാരമാണ്, കര്‍ത്താവും രക്ഷകനും വിമോചകനും സര്‍വ്വശക്തനുമാണ്-ഇങ്ങനെ പോകുന്നു അവരുടെ വിശാലമായ മുഢവിശ്വാസങ്ങള്‍. ഇതിനൊക്കെ അടിസ്ഥാനമായി ബൈബിള്‍ പഴയതും പുതിയതുമായ നിയമങ്ങളാണ് അവര്‍ എടുത്തുദ്ധരിക്കാറുള്ളത്. ഈ ഗ്രന്ഥങ്ങളെ (തൗറാത്ത്, ഇഞ്ചീല്‍) പരിശുദ്ധ ഖുര്‍ആന്‍ അംഗീകരിക്കുകയും സത്യമെന്നു വിശേഷിപ്പിക്കുകയും ചെയ്തിരിക്കക്കൊണ്ട്, മുസ്‌ലിംകളും തങ്ങളുടെ അഭിപ്രായ ഗതികള്‍ സ്വീകരിക്കണമെന്നുകൂടി ക്രിസ്ത്യാനികള്‍ വാദിക്കുന്നു. ഇസ്‌ലാമും ക്രിസ്ത്യാനിസവും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter