ചരിത്രവക്രീകരണവും സംഘപരിവാറും

ചരിത്ര വക്രീകരണത്തെ കുറിച്ചാണ് ആര്‍.എസ്.എസ്സും അതിന്റെ ഉപ സംഘടനകളും ഇന്ന് സംസാരിക്കുന്നത്. മുസ്‌ലിം ഭരണാധികാരികളുടെ മര്‍ദ്ദനങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനായി മധ്യകാലത്തെ അവര്‍ എടുത്തുകാണിക്കുന്നു. രണ്ടായിരത്തിലേറെ വര്‍ഷക്കാലം സംസ്‌കാര പാരമ്പര്യം നിലനില്‍ക്കുന്ന ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് മുസ്‌ലിംകള്‍ ഭരണം നടത്തിയ 400-500 വര്‍ഷങ്ങളെ മാത്രം ഉന്നംവെക്കുന്നത് തീര്‍ത്തും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ഇവിടെ രണ്ടു ചോദ്യങ്ങള്‍ക്ക് പ്രസക്തിയുള്ളതായി തോന്നുന്നു. ഒന്ന്, ഹിന്ദുക്കളില്‍നിന്നും ഉന്നത ജാതിക്കാരുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന, മുസ്‌ലിം ഭരണാധികാരികള്‍ ചെയ്തുവെച്ച തെറ്റിന് എന്തിനാണ് ഇന്നത്തെ ഇന്ത്യയിലെ സാധാരണ മുസ്‌ലിംകള്‍ വില കൊടുക്കേണ്ടി വരുന്നത്? രണ്ട്, കൊലയാളികളും അടിച്ചമര്‍ത്തുന്നവരുമായ ഒരു മുസ്‌ലിം ഭരണകൂടം കടന്നുപോയിട്ടും 80 ശതമാനത്തോളം ജനസംഖ്യവരുന്ന, ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമായി എന്തുകൊണ്ട് ഇന്ത്യ ഇപ്പോഴും നിലനില്‍ക്കുന്നു?

ഇന്ത്യയിലെ പ്രമുഖ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും രക്തച്ചൊരിച്ചില്‍, മര്‍ദ്ദനം, നശീകരണം തുടങ്ങിയ കഥകളുമായി കെട്ടുപിണഞ്ഞുകിടക്കുന്നത് കാണാം. ഇതിലെ എല്ലാ കഥാപാത്രങ്ങളും ഹിന്ദുക്കളാണ് എന്നതാണ് ശ്രദ്ധേയം. ഇന്ത്യയിലെ പുരാണങ്ങളില്‍നിന്നും മനസ്സിലാകുന്നത്, എല്ലാവിധ അക്രമപ്രവര്‍ത്തനങ്ങളുടെയും ദുഷ്‌കൃത്യങ്ങളുടെയും ആളുകളായിരുന്ന മഹാഭാരത്തിലെ കൗരവന്മാരും രാമായണത്തിലെ രാവണനും ഒരര്‍ത്ഥത്തിലും മുസ്‌ലിംകളായിരുന്നില്ല എന്നതാണ്. മുസ്‌ലിംകളെ പ്രഹരിക്കുന്നതിന് അതിന്റെതായ ഗൗരവവും പരിമിതികളുമുണ്ടെന്നത് ഹിന്ദു ദൈവശാസ്ത്രത്തിന്റെ ധ്വജവാഹകര്‍ മനസ്സിലാക്കേണ്ടതുണ്ട്.

നമുക്ക് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെയും ഒറീസ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെയും കഥയെടുത്തുനോക്കാം. തദ്ദേശീയരായ ഹിന്ദുക്കളുടെ സജീവ സഹായത്തോടെയാണ് മുഹമ്മദ് ഗസ്‌നവി സോമനാഥ ക്ഷേത്രം അശുദ്ധമാക്കുകയും നശിപ്പിക്കുകയും ചെയ്തതെന്ന് ആര്‍.എസ്.എസ് തലവന്‍ ഗോള്‍വാള്‍ക്കര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതുപോലെ, ജഗന്നാഥ ക്ഷേത്രം ഒരു പഴയ ബുദ്ധ ക്ഷേത്രമായിരുന്നുവെന്നും പിന്നീടത് ശക്തിയുപയോഗിച്ച് ഹിന്ദു ക്ഷേത്രമാക്കി മാറ്റപ്പെടുകയാണുണ്ടായതെന്നും സ്വാമി വിവേഗാനന്ദന്‍ പറയുന്നു. ചരിത്രത്തില്‍ ഇതുപോലെയുള്ള ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും. എന്തിനേറെ, താഴ്ന്ന ജാതിക്കാരും അസ്പൃശ്യരുമായ സൂദ്രന്മാര്‍ക്കെതിരെ ഹിന്ദുക്കളിലെ ഉന്നത ജാതിക്കാരില്‍നിന്നും നിരന്തരമായ മര്‍ദ്ദനങ്ങളും പീഡനങ്ങളും അരങ്ങേറിയ മണ്ണാണ് ഇന്ത്യ. ഇങ്ങനെ അനവധി സംഭവങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു സാഹചര്യത്തില്‍, മുസ്‌ലിംകളെ മാത്രം കുറ്റവാളികളാക്കി എടുത്തുകാണിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും? ദലിതുകള്‍ക്കും ബുദ്ധന്മാര്‍ക്കുമെതിരെ ഭീകരമായ അതിക്രമങ്ങള്‍ അഴിച്ചുവിട്ടവര്‍ക്കും കൗരവന്മാരുടെയും രാവണന്റെയും ദുഷ്‌ചെയ്തികള്‍ക്കും എതിരെ എങ്ങനെ പ്രതികാരം ചെയ്യാനാകുമെന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്ന ആര്‍.എസ്.എസ് പോലെയുള്ള സംഘടനകള്‍ പറയേണ്ടതുണ്ട്.

മതപരമായ മര്‍ദ്ദനങ്ങളെ മുസ്‌ലിം ഭരണവുമായി മാത്രം ബന്ധപ്പെട്ടുനില്‍ക്കുന്നതായിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ഗോള്‍വാള്‍ക്കറിന്റെയും സ്വാമി വിവേഗാനന്ദന്റെ പ്രസ്താവങ്ങളാണ് താഴെ കൊടുക്കുന്നത്. ഹിന്ദുത്വയെ പ്രിതിനിധീകരിക്കുന്ന ഈ രണ്ടു ഐക്കണുകളും ഉയര്‍ത്തിക്കാട്ടിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ആര്‍.എസ്.എസ്സിന്റെ ഈ മുസ്‌ലിം വെറുപ്പ് അതിന്റെ ചരിത്രപരമായ കാരണങ്ങളാല്ല, മറിച്ച് ചില ഗൂഢ അജണ്ടയുടെ ഭാഗമാണെന്ന് സുതരാം വ്യക്തമാകും.

സോമനാഥ് ക്ഷേത്രത്തിന്റെ തകര്‍ച്ച, മലിനപ്പെടുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗോള്‍വാള്‍ക്കര്‍ പറയുന്നു:

‘ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ ആളുകള്‍ നമ്മെ കീഴടക്കാനായി വിദേശികളെ ക്ഷണിച്ചുവരുത്തി. സമാനമായൊരു അപകടം ഇന്നും നമ്മെ ഭീഷണിപ്പെടുത്തുന്നുണ്ട്. എങ്ങനെയാണ് സോമനാഥ ക്ഷേത്രം അശുദ്ധമാക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തത് എന്നത് ചരിത്രത്തിലെ ഒരു അധ്യായമാണ്. ക്ഷേത്രത്തിലെ സമ്പത്തിനെക്കുറിച്ച് മഹ്മൂദ് ഗസ്‌നവി കേട്ടിരുന്നു. അത് കൊള്ളയടിക്കാനായി ഖൈബര്‍ ചുരം കടന്ന് അദ്ദേഹം ഇന്ത്യയില്‍ വന്നു. തന്റെ ലക്ഷ്യ സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് രാജസ്ഥാന്‍ മരുഭൂമി മുറിച്ചുകടക്കേണ്ടതുണ്ടായിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട അവസ്ഥവരെ ഈ യാത്രയില്‍ അദ്ദേഹത്തിനുണ്ടായി. പക്ഷെ, സൗരാഷ്ട്രന്മാര്‍ക്ക് തങ്ങള്‍ക്കെതിരെ വലിയ പദ്ധതികളുണ്ടെന്ന കാര്യം അദ്ദേഹം അവിടത്തെ തദ്ദേശീയ നേതാക്കന്മാരെ അറിയിച്ചതേയില്ല. തങ്ങളുടെ അറിവില്ലായ്മ കാരണം അവരത് വിശ്വസിക്കുകയും അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്തു. ഗസ്‌നവി ക്ഷേത്രത്തിനെതിരെ കടന്നാക്രമണം നടത്തിയപ്പോള്‍ ഹിന്ദുക്കളാണ് അദ്ദേഹത്തിന്റെ സൈന്യത്തിന്റെ മുന്നണിപ്പോരാളികളായി ഉണ്ടായിരുന്നത്. ഹിന്ദുക്കളുടെ സഹായത്തോടെത്തന്നെയാണ് സോമനാഥ് ക്ഷേത്രം മലിനമാക്കപ്പെട്ടതും. ഇത് ചരിത്രത്തിന് മറക്കാനാവാത്ത സത്യങ്ങളാണ്.’45

യേശു ക്രിസ്തു പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന വിഷയത്തില്‍ ഒരു ഡിബാറ്റില്‍ ഇടപെട്ടുകൊണ്ടിരിക്കെ പ്രസ്തുത ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് സൂചന നല്‍കിക്കൊണ്ട് ഒരിക്കല്‍ വിവേഗാനന്ദ ഇങ്ങനെ വ്യക്തമാക്കുകയുണ്ടായി:

‘ഒന്നു രണ്ടു വര്‍ഷം മുമ്പ് ഒരു റഷ്യന്‍ എഴുത്തുകാരന്‍ തയ്യാറാക്കിയ ഒരു പുസ്തകമുണ്ട്. യേശു ക്രിസ്തുവിന്റെ അല്‍ഭുതകരമായ ജീവിതമാണ് പുസ്തകം മുന്നോട്ടു വെക്കുന്നത്. യേശു ഭ്രഹ്മണന്മാരോടൊപ്പം ജഗന്നാഥ ക്ഷേത്രത്തില്‍ പഠിക്കാന്‍ പോയിരുന്നുവെന്നും അവിടത്തെ ഭഹിഷ്‌കരണത്തിലും ബിംബങ്ങളിലും അരോചകത്വം അനുഭവപ്പെട്ട അദ്ദേഹം അവിടെനിന്നും ഇറങ്ങി പകരം ടിബറ്റിലെ ലാമമാര്‍ക്കടുത്ത് ചെന്ന് അവിടെനിന്നും പഠിച്ച് പൂര്‍ണത നേടി വീട്ടിലേക്കു തിരിച്ചുപോയെന്നും ഈ പുസ്തത്തിന്റെ ഒരു ഭാഗം വ്യക്തമാക്കുന്നു. ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് വല്ലതും അറിയുന്ന ഏതൊരാളെയും സംബന്ധിച്ചിടത്തോളം കാര്യം ലളിതമാണ്. സംഗതികളെല്ലാം കപടമാണെന്ന് ഈ പ്രസ്താവന തെളിയിക്കുന്നുണ്ട്. കാരണം, ജഗന്നാഥ ക്ഷേത്രം സത്യത്തില്‍ ഒരു പഴയ ബുദ്ധ ക്ഷേത്രമായിരുന്നു. നമ്മള്‍ ഇതും ഇതുപോലെയുള്ളവയും കീഴടക്കി അവ വീണ്ടും ഹിന്ദുവല്‍കരിക്കുകയായിരുന്നു. ഇതുപോലെ നമുക്ക് പലതും ചെയ്യേണ്ടതായിട്ടുണ്ട്. ജഗന്നാഥ ക്ഷേത്രത്തിന്റെ കഥ ഇതാണ്. അന്നേരം അവിടെ ഒരു ബ്രഹ്മണന്‍പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും യേശു ക്രിസ്തു ബ്രഹ്മണന്മാരോടൊപ്പം പഠിക്കാനായി ഇവിടെ വന്നിരുന്നുവെന്ന് ഇപ്പോള്‍ നാം കേള്‍ക്കുന്നു. റഷ്യന്‍ പുരാവസ്തു ഗവേഷകനാണ് ഇപ്പോഴിത് പറയുന്നത്.’46

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രണ്ടു വിഭാഗമായി വിഭജിച്ചു കാണാന്‍ ആര്‍.എസ്.എസ് എന്നും ശ്രമിച്ചിരുന്നതായി കാണാം. ഇന്ത്യയില്‍ ജന്മംകൊണ്ട മതങ്ങളെ പിന്തുടരുന്ന ജൈനന്മാര്‍, ബുദ്ധന്മാര്‍, സിഖുകാര്‍ എന്നിവരാണ് ഒന്നാമത്തെ വിഭാഗം. ‘വിദേശ’ മതങ്ങള്‍ പിന്തുടരുന്ന ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ് രണ്ടാമത്തെ വിഭാഗം. ഇതില്‍ രണ്ടാമത്തെ വിഭാഗമാണ് കൂടുതല്‍ പ്രശ്‌നക്കാര്‍ എന്ന് അവര്‍ അവകാശപ്പെടുന്നു. ആയതിനാല്‍, ഈ വിഭാഗം ഹിന്ദുവല്‍കരിക്കപ്പെടേണ്ടതുണ്ടെന്നതാണ് അവരുടെ ആവശ്യം. എന്നാല്‍, ആദ്യത്തെ ന്യൂനപക്ഷ മതങ്ങള്‍ അവരുടെ ദൃഷ്ടിയില്‍ ഇതുപോലെ പ്രശ്‌നക്കാരല്ല. തദ്ദേശീയമായ ഈ മതങ്ങള്‍ക്ക് സ്വതതന്ത്ര മതങ്ങളുടെ സ്ഥാനം പോലും കല്‍പിക്കാത്ത ആര്‍.എസ്.എസ്സിന്റെ നിലപാട് തീര്‍ത്തും വഞ്ചനാപരമാണ്. ഹിന്ദൂയിസത്തിന്റെ ഭാഗമായിട്ടാണ് അവര്‍ അതിനെയെല്ലാം പരിഗണിക്കുന്നത്. ആര്‍.എസ്.എസ്സിന്റെ സ്വേഛാധിപത്യപരമായ ഈ നിലപാടിനെതിരെ ഈ ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1984 ലെ സിഖ് കൂട്ടക്കൊലയോട് അത് കൈക്കൊണ്ട സമീപനത്തില്‍നിന്നും ഈ തദ്ദേശീയ മതവിഭാഗങ്ങളെ ആര്‍.എസ്.എസ് എത്രമാത്രം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.

1984 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടന്ന സിഖ് കൂട്ടക്കൊലയെക്കുറിച്ച അമ്പരപ്പിക്കുന്ന ഒരു രേഖ ഒരിക്കലൂടെ പൂര്‍ണമായും ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. ആര്‍.എസ്.എസ് പ്രമുഖനും നേതാവുമായ നാനാ ദേശ്മുഖ് തയ്യാറാക്കി പ്രചരിപ്പിച്ചതാണ് ഈ രേഖ. 1984 ഒക്ടോബര്‍ 31 ന് സിഖുകാരായ രണ്ടു സെക്യൂരിറ്റി ഗ്വാര്‍ഡുകള്‍ മുഖേന ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട സമയം. അതിനെ തുടര്‍ന്ന് ഇവിടെ പടര്‍ന്നുപിടിച്ച സിഖ് വിരോധം വളരെ ഭീകരമായിരുന്നു. ഇന്ത്യയിലുടനീളം കുട്ടികളും സ്ത്രീകളുമുള്‍പ്പടെ നൂറുക്കണക്കിന് സിഖുകാര്‍ കശാപ്പ് ചെയ്യപ്പെട്ടു. പലരും ജീവനോടെ അഗ്നിക്കിരയാക്കപ്പെട്ടു. പലരും അംഗഭംഗം വരുത്തപ്പെട്ടു. സിഖുകാരുടെ നൂറുക്കണക്കിന് വിശുദ്ധ സ്ഥലങ്ങള്‍ തകര്‍ക്കപ്പെട്ടു. അവരുടെ വ്യവസായ സ്ഥാപനങ്ങളും താമസ സ്ഥലങ്ങളുംവരെ നശിപ്പിക്കപ്പെട്ടു.

ഈ അത്യാഹിതങ്ങള്‍ക്കെല്ലാം പിന്നില്‍ കോണ്‍ഗ്രസ് കേഡര്‍മാരാണെന്നാണ് പൊതുവായ വിശ്വാസം. ഒരളവോളം അത് ശരിയായിരിക്കാം. എന്നാല്‍, ഇതിനു പിന്നില്‍ ഫാസിസ്റ്റ്-വര്‍ഗീയ ശക്തികളും കളിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. പക്ഷെ, ഈ കൂട്ടക്കൊലകളില്‍ അവരുടെ പങ്ക് വേണ്ടപോലെ അന്വേഷിക്കപ്പെട്ടില്ല എന്നതാണ് സത്യം. ഇന്ദിരാഗാന്ധി വധവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ ആളുകളുടെ രക്തംകൊണ്ട് ഹോളി കളിച്ച ക്രമിനലുകള്‍ ആരായിരുന്നുവെന്ന് മുഖമറ നീക്കി പുറത്തു കൊണ്ടുവരാന്‍ ഈ രേഖ സഹായിച്ചേക്കും. ആരാണ് യഥാര്‍ത്ഥത്തില്‍ ഈ അതിക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഈ കൊലയാളികള്‍ എവിടെനിന്നാണ് വന്നതെന്നും ഇതിനില്‍നിന്നും ശരിക്കും മനസ്സിലാക്കാം. സിഖ് നരമേധത്തില്‍ ഈ കൊലയാളി സംഘം കൈകൊണ്ട ആവേശവും പട്ടാളച്ചിട്ടയും സാക്ഷികളെപോലും അമ്പരപ്പിക്കുംവിധമായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും ഡോ. ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും തന്റെ രണ്ടു കുട്ടികളെയും ജീവനോടെ ചുട്ടുകരിച്ചപ്പോഴും പിന്നെ ഈയിടെ ഗുജറാത്തില്‍ മുസ്‌ലിം കൂട്ടക്കൊല നടത്തിയപ്പോഴുമാണ് ഈ ആവേശം പിന്നീട് കണ്ടിരുന്നത്. നിരപരാധികളായ സിഖുകാര്‍ക്കെതിരെ ഉന്മാദാസക്തിയില്‍ കൊലവിളി നടത്തുകയായിരുന്നു അവര്‍. കോണ്‍ഗ്രസിന്റെ കഴിവിലുമപ്പുറത്തായിരുന്നു ഇത്. ഈ വംശഹത്യയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ക്ക് ശക്തി പകര്‍ന്ന പരിശീലനം ലഭിച്ച ‘കേഡര്‍മാര്‍’ ആരായിരുന്നുവെന്ന് അന്വേഷിക്കുന്ന ഒരു ഗവേഷകനെ നാനയുടെ രേഖ സഹായിച്ചേക്കും.

ഇന്ത്യയിലെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളോടും ആര്‍.എസ്.എസ് വെച്ചുപുലര്‍ത്തുന്ന ഏറെ നിന്ദ്യമായ ഫാസിസ്റ്റ് നിലപാടും ഈ രേഖയില്‍നിന്നു വായിച്ചെടുക്കാം. വിദേശ മതങ്ങളെ പിന്തുടരുന്നതിനാല്‍ തങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരാണ് എന്നാണ് ആര്‍.എസ്.എസ് ഇതുവരെ വാദിച്ചിരുന്നത്. എന്നാല്‍, സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുന്ന കാഴ്ച്ചയാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്. അവരാകട്ടെ, ആര്‍.എസ്.എസ്സിന്റെ വര്‍ഗീകരണപ്രകാരം തദ്ദേശീയ മതത്തെ പിന്തുടരുന്നവരുമാണ്.

ചിലപ്പോള്‍ ഹിന്ദു-സിഖ് ഐക്യത്തിന്റെ ഉറച്ച വക്താവായി ആര്‍.എസ്.എസ് രംഗത്തു വരുന്നതു കാണാം. എന്നാല്‍, ഈ രേഖയില്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തെപ്പോലെതന്നെ നിരപരാധികളായ സിഖുകാരുടെ വധം ന്യായമായിരുന്നുവെന്ന് പറയുന്ന ആര്‍.എസ്.എസ്സിനെയാണ് കാണാന്‍ കഴിയുന്നത്. 1984 ലെ സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുകയാണ് ഈ രേഖയില്‍ നാനാ ദേശ്മുഖും ചെയ്യുന്നത്. തല്‍സംബന്ധിയായ അദ്ദേഹത്തിന്റെ പ്രസ്താവങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. സിഖ് കൂട്ടക്കൊല ഏതെങ്കിലുമൊരു വിഭാഗത്തിന്റെയോ സാമൂഹ്യ വിരുദ്ധ ഘടകങ്ങളുടെയോ സൃഷ്ടിയായിരുന്നില്ല. മറിച്ച്, അതൊരു കളങ്കമറ്റ രോഷത്തിന്റെ അനന്തര ഫലമായിരുന്നു.

2. ഇന്ദിരാഗന്ധിയുടെ സിഖുകാരായ രണ്ടു സെക്യൂരിറ്റി ഗ്വാര്‍ഡുമാര്‍ ചെയ്ത ക്രൂരകൃത്യത്തെ സിഖ് സമുദായത്തില്‍നിന്നും മാറ്റിനിര്‍ത്തി മനസ്സിലാക്കാന്‍ ദേശ്മുഖ് തയ്യാറാകുന്നില്ല. കൊലയാളികള്‍ തങ്ങളുടെ സമുദായത്തിന്റെ കല്‍പനയനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് രേഖയില്‍ അദ്ദേഹം സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, സിഖുകാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ന്യായീകരിക്കപ്പെട്ടു.

3. ആക്രമണങ്ങളെ സിഖുകാര്‍തന്നെ ക്ഷണിച്ചുവരുത്തുകയായിരുന്നു. അങ്ങനെയാണ് സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ് രീതി വികസിച്ചത്.

4. സിഖുകാര്‍ക്കെതിരെ നടന്ന ‘ഓപറേഷന്‍ ബ്ലൂ സ്റ്റാറി’ (Operation Blue Star) നെ മഹത്വവല്‍കരിക്കുന്നു അദ്ദേഹം. അതിനെതിരെ ഉയരുന്ന ഏതിര്‍പ്പുകളെയെല്ലാം ദേശീയ വിരുദ്ധമായി വിശദീകരിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് സിഖുകാര്‍ കൊല ചെയ്യപ്പെട്ട സമയത്ത് സിഖ് തീവ്രവാദത്തെ സൂക്ഷിക്കാന്‍ രാജ്യത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. അതുവഴി ഇത്തരം കൊലകളെ പ്രത്യയശാസ്ത്രപരമായി അദ്ദേഹം പിന്തുണച്ചു.

5. പഞ്ചാബിലെ കലാപത്തിന് സിഖ് സമുദായം മൊത്തമായും ഉത്തരവാദിയാണ്.

6. ആത്മപ്രതിരോധത്തിനായി സിഖുകാര്‍ യാതൊന്നും ചെയ്തിരുന്നില്ല. കൊലയാളി സംഘത്തിനു മുമ്പില്‍ അവര്‍ ക്ഷമയും സഹിഷ്ണുതയും മുറുകെ പിടിക്കുകയായിരുന്നു.

7. കൊലയാളി സംഘങ്ങളല്ല ഈ കൂട്ടക്കൊലക്ക് യഥാര്‍ത്ഥ ഉത്തരവാദി. മറിച്ച് സിഖ് ബുദ്ധിജീവികളാണ് ഇതിന്റെ ഉത്തരവാദികള്‍. തങ്ങളുടെ ഹൈന്ദവ വേരുകള്‍ മുറിച്ചുമാറ്റി അവര്‍ സിഖുകാരെ ഒരു മിലിറ്റന്റ് ഗ്രൂപാക്കി വളര്‍ത്തുകയായിരുന്നു. അങ്ങനെ അവര്‍ ദേശീയവാദികളായ ഇന്ത്യക്കാരില്‍നിന്നും അക്രമം ക്ഷണിച്ചുവരുത്തി. എന്നാല്‍, ഹിന്ദു മിലിറ്റന്റ് ഗ്രൂപുകളെ ദേശ്മുഖ് ഇവിടെ സൂചിപ്പിക്കുന്നില്ല. മാത്രവുമല്ല, സിഖുകാരെയെല്ലാം മിലിറ്റന്റ് ഗ്രൂപിന്റെ ഭാഗമായി അദ്ദേഹം മനസ്സിലാക്കുകയും അങ്ങനെ അവര്‍ക്കു നേരെയുള്ള ദേശീയ ഹിന്ദുക്കളുടെ അക്രമങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നു.

8. രാജ്യത്തെ ഐക്യത്തോടെ ഏകീകരിച്ചു കൊണ്ടുപോവാന്‍ കഴിവുള്ള ഒരേയൊരു നേതാവായിരുന്നു ഇന്ദിരാഗന്ധിയെന്നും അവരെ വകവരുത്തിയവര്‍ക്കു നേരെ ഇത്തരം കൊലകള്‍ അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

9. ഇന്ദിരാഗന്ധിക്കു ശേഷം പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി കടന്നുവരികയും ‘ഒരു വന്‍ മരം നിലംപതിക്കുമ്പോള്‍ അവിടെ പ്രകമ്പനം ഉണ്ടാവല്‍ സ്വാഭാവികമാണെ’ന്നു പറഞ്ഞ് രാജ്യത്ത് നടക്കുന്ന സിഖ് കൊലകളെ ന്യായീകരിക്കുകയും ചെയ്തു. തന്റെ രേഖയുടെ അവസാനത്തില്‍ നാനാ ദേശ്മുഖ് ഈ പ്രസ്താവനയെ പ്രശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

10. സിഖ് കൂട്ടക്കൊലയെ ഗാന്ധിജിയുടെ വധത്തിനു ശേഷമുള്ള ആര്‍.എസ്.എസ്സിന്റെ അവസ്ഥയോട് തുലനപ്പെടുത്തിയിരിക്കുന്നു. ആയതിനാല്‍, സിഖുകാരോട് എല്ലാം മിണ്ടാതെയിരുന്ന് സഹിക്കാന്‍ ഉപദേശിക്കുകയാണ് ദേശ്മുഖ്. എന്നാല്‍, ഗാന്ധിജി വധം ആര്‍.എസ്.എസ്സിന്റെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും പ്രേരണയോടെ നടന്നതാണെന്നത് എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍, ഇന്ദിരാ ഗാന്ധി വധവുമായി നിരപരാധികളായ സിഖുകാര്‍ക്ക് ഒരു ബന്ധവുമില്ല എന്നതാണ് സത്യം.

11. ഈ ന്യൂനപക്ഷ വിഭാഗത്തിനെതിരെ നടന്നുവരുന്ന അതിക്രമങ്ങളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമെന്ന് തന്റെ രേഖയില്‍ എവിടെയും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ദേശ്മുഖ് ആവശ്യപ്പെടുന്നതായി കാണാന്‍ കഴിയില്ല. 1984 നവംബര്‍ എട്ടിനാണ് ദേശ്മുഖ് ഇങ്ങനെയൊരു രേഖ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഒക്ടോബര്‍ 31 മുതല്‍ ഇന്നേ ദിവസം വരെ സിഖുകാര്‍ തനിച്ചുതന്നെയാണ് കൊലയാളികളെ അഭിമുഖീകരിക്കേണ്ടിവരുന്നത്. നവംബര്‍ 5-10 കാലയളവിലാണ് സിഖ് കൊല അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയിരുന്നത്. ഇതിനെക്കുറിച്ചൊന്നും ദേശ്മുഖ് ചിന്തിച്ചിരുന്നേയില്ല.

ദേശ്മുഖിന്റെ ഈ രേഖ ഒരു ഒറ്റപ്പെട്ട കേവലമൊരു സംഭവമായി കാണാനാവില്ല. 1984 ലെ സിഖ് കൂട്ടക്കൊലക്കു നേരെയുള്ള ആര്‍.എസ്.എസ് നിലപാടിന്റെ തനിനിറമാണ് ഇത് തുറന്നു കാട്ടുന്നത്. സിഖുകാരെ പ്രതിരോധിക്കാന്‍ ഇവിടെ ആര്‍.എസ്.എസ് കേഡര്‍മാര്‍ മുന്നോട്ടു വരികതന്നെ ചെയ്തിരുന്നില്ല. സാധാരണ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന, തങ്ങളുടെ കാക്കി ധരിച്ച പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ ഏറെ താല്‍പര്യം കാണിക്കാറുണ്ട്. എന്നാല്‍, 1984 ലെ സിഖു കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അങ്ങനെയൊന്ന് ഉണ്ടായത് തന്നെയില്ല. അതില്‍ അവര്‍ക്ക് പ്രചരിപ്പിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. പിടിക്കപ്പെട്ട സിഖുകാര്‍ക്കിടയില്‍ ആര്‍.എസ്.എസ് കേഡര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിനു പോകുന്ന വിവരവും ദേശ്മുഖിന്റെ ലേഖനം സൂചിപ്പിക്കുന്നില്ല. കൂട്ടക്കൊലയുടെ സമയത്ത് ആര്‍.എസ്.എസ്സിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ എന്തായിരുന്നുവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

പ്രതിപക്ഷ് എന്ന ഒരു ഹിന്ദി വാരികയില്‍ 1984 നവംബര്‍ 25 നാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചുവരുന്നത്. ആര്‍.എസ്.എസ് സഹയാത്രികനും ഇന്ത്യയുടെ മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന മാഗസിനാണിത്. അന്ന് ഇതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെ സൂചിപ്പിച്ചിരുന്നതായി കാണാം:

‘ആര്‍.എസ്.എസ് ആദര്‍ശവാദിയും പോളിസി മേക്കറുമാണ് ഈ ലേഖനത്തിന്റെ രചയിതാവ്. പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ വധത്തിനു ശേഷം പ്രമുഖ രാഷ്ട്രീയക്കാര്‍ക്കിടയില്‍ അദ്ദേഹം ഈ ലേഖനം വിതരണം ചെയ്തു. ഞങ്ങളുടെ വാരികയുടെ പോളിസിയെ ഉല്ലംഘിക്കുന്നതാണെങ്കിലും ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു രേഖയായതുകൊണ്ടാണ് ഞളിത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ഇന്ദിരാ കോണ്‍ഗ്രസിനും ആര്‍.എസ്.എസ്സിനുമിടയില്‍ പുതിയ പൊരുത്തം ഉണ്ടായിവരുന്നുവെന്നതാണ് ഈ ലേഖനം ഉയര്‍ത്തിക്കാണിക്കുന്നത്. ലേഖനത്തിന്റെ ഹിന്ദി വിവര്‍ത്തനം ഞങ്ങളിവിടെ നല്‍കുന്നു.’

ദേശ്മുഖിന്റെ അമ്പരപ്പുളവാക്കുന്ന ആ ലേഖനം ഇങ്ങനെ വായിക്കാം:

‘ആത്മാന്വേഷണത്തിന്റെ നിമിഷങ്ങള്‍

ഒരു രക്തസാക്ഷി എന്ന നിലക്ക് ഇന്ദിരാഗന്ധി എന്നെന്നേക്കുമായി ചരിത്രത്തില്‍ ഇടം പിടിച്ചുകഴിഞ്ഞു. ചടുലവും നിര്‍ഭയവുമായ സമീപനങ്ങള്‍കൊണ്ട് രാജ്യത്തെ ഒരു ദശകത്തിലേറെ കാലം മുന്നോട്ടു നയിക്കാന്‍ അവര്‍ക്ക് സാധിച്ചു. നമ്മുടെ തകര്‍ന്നടിഞ്ഞ രാഷ്ട്രീയ വ്യവസ്ഥയെ മുന്നോട്ടു നയിക്കാന്‍ കെല്‍പുള്ള, രാജ്യത്തെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ത്രാണിയുള്ള, രാജ്യത്തെ ശരിക്കും മനസ്സിലാക്കിയ ഒരേയൊരു നേതാവ് എന്നൊരു ധാരണ നിര്‍മിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഏറെ വ്യക്തിവൈശിഷ്ട്യങ്ങളുള്ള വലിയൊരു നേതാവായിരുന്നു ഇന്ദിരാഗാന്ധി. ഒരു ധീരയോദ്ധാവിനെപ്പോലെയുള്ള തന്റെ മരണം ഈ മഹത്വത്തെ വീണ്ടും വര്‍ദ്ധിപ്പിച്ചു. താന്‍ ഏറെ വിശ്വസിച്ചിരുന്ന ഒരാളുടെ കരങ്ങള്‍ കൊണ്ടാണ് മഹതി വധിക്കപ്പെടുന്നത്. സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ഒരാളുടെ കരങ്ങളാല്‍ ഇത്രമാത്രം കഴിവും സ്വാധീനവുമുള്ള ഒരാള്‍ വധിക്കപ്പെടുന്നു. ഇത് രാജ്യത്ത് അവരെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമല്ല, അവരെ എതിര്‍ക്കുന്നവര്‍ക്കു പോലും വലിയൊരു ്ആഘാതമുണ്ടാക്കി. ഈയൊരു ചതിക്കൊല വലിയൊരു നേതാവിന്റെ ജീവന്‍ അപകരിക്കുക മാത്രമല്ല ചെയ്തത്, മനുഷ്യന്മാര്‍ തമ്മില്‍ സൂക്ഷിച്ചിരുന്ന വിശ്വാസത്തെ പോലും അത് ചോദ്യം ചെയ്തു. അതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ കത്തിപ്പടര്‍ന്ന പ്രതിഷേധങ്ങളും തീജ്വാലകളും അവരുടെ അനുയായികളുടെ അനിയന്ത്രിതമായ മനോവേദനയുടെ പ്രകടനം മാത്രമായിരുന്നു. സംഘടിത ഇന്ത്യയുടെ പ്രതീകവും ശക്തനായ കാവല്‍കാരനുമായാണ് ലക്ഷക്കണക്കിന് വരുന്ന അനുയായികള്‍ അവരെ മനസ്സിലാക്കിയിരുന്നത്. സത്യമായാലും അസത്യമായാലും ഇത് വേറിട്ട ഒരു സംഭവം തന്നെയാണ്.

നിരപരാധികളായ അനുയായികളെ സംബന്ധിച്ചിടത്തോളം, മൂന്നു വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന, നൂറുക്കണക്കിന് നിരപരാധികളുടെ ജീവനെടുത്ത, അനവധി മത കേന്ദ്രങ്ങള്‍ തരിപ്പണമാക്കിയ അക്രമങ്ങളുടെയും വിദ്വേഷത്തിന്റെ ദുരന്ത പര്യവസാനമായിരുന്നു ഇന്ദിരാഗാന്ധിയുടെ ഈ ചതിക്കൊല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter