ബനീനിലെ റമദാന്‍

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു രാഷ്ട്രമാണ് ബനീന്‍. ഏഴ് മില്യന്‍ വരുന്ന ജനസംഖ്യയില്‍ 30 ശതമാനം മുസ്ലിംകളാണ്.  ആരാധനാസ്വാതന്ത്യ്രം വേണ്ടത്ര ആസ്വദിക്കുന്നവരാണ് അവര്‍ എന്നത് ഏറെ സന്തോഷകരമാണ്. റമദാനിനെ സ്വാഗതം ചെയ്യാന്‍ ബനീന്‍ മുസ്ലിംകള്‍ വളരെ മുന്‍പന്തിയിലാണ്. പള്ളിയില്‍ വൃത്തിയാക്കിയും മോടി കൂട്ടിയും അലങ്കാരവിളക്കുകള്‍ നാട്ടിയും അവര്‍ ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ റമദാനിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു.  മാസപ്പിറവി വീക്ഷിക്കാന്‍ പുറപ്പെടുന്നത് കൂട്ടമായാണ്. മാസം പിറന്ന വിവരം അറിയുന്നതോടെ നാടൊന്നടങ്കം സന്തോഷത്തിന്റെ അതിരുകടക്കുന്നു. അതോടെ ആരാധനാകര്മ്മങ്ങളുടെയും ആത്മീയചിന്തകളുടെയും നാളുകളായി.

ഖുര്‍ആന്‍ പാരായണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ബനീനിലെ മുസ്ലിംകള്‍. റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണത്തിലും ഖത്മുകള്‍ തീര്‍ക്കുന്നതിലും പ്രത്യേക മല്‍സരങ്ങളും ഖുര്‍ആന്‍ പഠനത്തിനും മനനത്തിനുമായി പ്രത്യേക സംഗമങ്ങളും കോഴ്സുകളും സംഘടിപ്പിക്കുന്നതും അവിടെ പതിവാണ്. അവസാന പത്ത് ആകുന്നതോടെ അവക്കെല്ലാം പരമാവധി ആക്കം കൂടുന്നു. അവസാനരാത്രിയാകുന്നതോടെ എല്ലാ പള്ളികളും കൂട്ടമായ പ്രാര്ത്ഥനകളാല്‍ മുഖരിതമാവുന്നു. ഖുര്ആന്‍ പൂര്ണ്ണമായി ഓതി, കൂട്ടമായ പ്രാര്‍ത്ഥന നടത്തിയ ശേഷം മാടുകളെ അറുത്ത് വിതരണം ചെയ്യുന്നതും ബനീനില്‍ റമദാനിലെ പ്രത്യേകതയാണ്.

മതവിജ്ഞാനങ്ങള്‍ ആര്ജ്ജി‍ക്കാനായി തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയവ ഉള്പ്പെടുത്തി പ്രത്യേക വൈജ്ഞാനിക സദസ്സുകളും അവര്‍ സംഘടിപ്പിക്കാറുണ്ട്. തറാവീഹ് നിസ്കാരത്തിന് അവിടങ്ങളിലുണ്ടാവാറുള്ള ജനസാന്നിധ്യം പ്രത്യേകം പ്രസ്താവ്യമാണ്. ഭൂരിഭാഗം പള്ളികളിലും ഇരുപത് റക്അതുകളാണ് നിസ്കരിക്കാറ്. അവസാനപത്തിലെ രാത്രികള്‍ പലപ്പോഴും പള്ളികളില്‍ തന്നെ കഴിച്ചുകൂട്ടുന്ന ധാരാളം പേരെ ബനീനില്‍ കാണാം, റമദാന്‍ 27ന്റെ രാവില്‍ പ്രത്യേകിച്ചും. ബനീനിലെ അമുസ്ലിം സുഹൃത്തുക്കളും ഈ മാസത്തിന്റെ പവിത്രത പാലിച്ചേ പെരുമാറാറുള്ളൂവെന്നതും പ്രത്യേകം പറയേണ്ടതാണ്. മുസ്ലിംകളുടെ നോന്പിന്റെ മഹത്വത്തെ നിസ്സാരമാക്കുന്ന ഒന്നും ചെയ്യാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ദിക്കാറുണ്ടെന്ന് മാത്രമല്ല, ആ ദിനങ്ങളില്‍ അയല്പക്കത്തെ മുസ്ലിം വീടുകളിലേക്ക് പ്രത്യേക പാരിതോഷികങ്ങളും മറ്റും നല്കാറുണ്ടത്രെ. ചുരുക്കത്തില്‍ ബനീനിലെ മുസ്ലിംകള്‍ റമദാനിനെ വേണ്ടവിധം ആദരിക്കാന്‍ സൌഭാഗ്യം ലഭിച്ചവരാണ്-അല്ഹംദുലില്ലാഹ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter