സൈനബ് (റ)

പ്രവാചകത്വ ലബ്ധിയുടെ പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ബനൂ ഹിലാല്‍ ഗോത്രത്തിലാണ് സൈനബ് ബിന്‍തു ഖുസൈമ (റ) ജനിക്കുന്നത്. ഹിന്ദ് ബിന്‍ത് ഔഫ് ആയിരുന്നു മാതാവ്. ദാനധര്‍മങ്ങളിലും ആതുരസേവനത്തിലും അതീവ തല്‍പരയായിരുന്ന അവര്‍ മുമ്പുതന്നെ 'പാവങ്ങളുടെ ഉമ്മ' (ഉമ്മുല്‍ മസാകീന്‍) എന്ന അപരനാമത്തില്‍ അറിയപ്പെട്ടു. മൂന്നു തവണ ദാമ്പത്യ ജീവിത്തിലേക്ക് കാലെടുത്തുവെച്ചിരുന്നുവെങ്കിലും തന്നെ വിധവയാക്കി ഭര്‍ത്താക്കന്മാര്‍ വിടപറയുകയായിരുന്നു. പ്രമുഖ സ്വഹാബി വര്യന്‍ അബ്ദുല്ലാഹി ബിന്‍ ജഹ്ശായിരുന്നു അവസാന ഭര്‍ത്താവ്. ഉഹ്ദ് യുദ്ധത്തില്‍ അബ്ദുല്ലാഹി ബിന്‍ ജഹ്ശും ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വഹിച്ചു. 

ഇതോടെ സൈനബ് വീണ്ടും വൈധവ്യത്തിന്റെ കൈപ്പുനീര്‍ കുടിക്കാന്‍ തുടങ്ങി. ഇസ്‌ലാമിനു വേണ്ടി അനവധി ത്യാഗങ്ങള്‍ സഹിക്കുകയും ബദ്‌റിലും ഉഹ്ദിലും ഭര്‍ത്താക്കന്മാരോടൊന്നിച്ച് സാവേശം പങ്കെടുക്കുകയും ചെയ്ത മഹതിക്ക് വന്നുപെട്ട ദുര്യോഗം പ്രവാചകരെ സംബന്ധിച്ചിടത്തോളം വലിയ വേദനയുണ്ടാക്കി. ഏതെങ്കിലും വഴിയില്‍ അവരുടെ കണ്ണീരൊപ്പാന്‍ പ്രവാചകന്‍ വിചാരിച്ചു. അങ്ങനെയാണ് ഹിജ്‌റ മൂന്നാം വര്‍ഷം റമദാന്‍ മാസത്തില്‍ അവരുമായി വിവാഹ ബന്ധം സ്ഥാപിക്കുന്നത്.

അതുവഴി മഹതിക്ക് സുരക്ഷയും  സന്തോഷവും നല്‍കുകയായിരുന്നു ഇതിന്റെ സുപ്രധാനമായ ലക്ഷ്യം. 500 ദിര്‍ഹമായിരുന്നു മഹര്‍. ഖുറൈശ് ഗോത്രത്തിനു പുറത്തുനിന്നും പ്രവാചകന്‍ വിവാഹം ചെയ്ത പ്രഥമ വനിതയായിരുന്നു മഹതി. പ്രവാചകരുമായുള്ള വിവാഹശേഷം കേവലം മൂന്നു മാസം മാത്രമേ മഹതി ജീവിച്ചുള്ളൂ. ഹിജ്‌റ മൂന്നില്‍തന്നെ അവര്‍ ഇഹലോകവാസം വെടിഞ്ഞു. അന്ന് അവര്‍ക്ക് മൂപ്പത് വയസ്സായിരുന്നു. ഏകദേശം രണ്ടു വര്‍ഷം മാത്രമേ അവര്‍ പ്രവാചകരോടൊത്ത് ദാമ്പത്യജീവിതം അനുഭവിച്ചിട്ടുള്ളൂ എന്നാണ് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. പ്രവാചകരുടെ ജീവിത കാലത്ത് വഫാത്തായ രണ്ടു പത്‌നിമാരില്‍ ഒരാളായിരുന്നു ഇവര്‍. പ്രവാചകന്‍ ജനാസ നമസ്‌കരിച്ച പ്രഥമ പത്‌നി എന്ന ബഹുമതിയും മഹതി അര്‍ഹിക്കുന്നു. ജന്നത്തുല്‍ ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു. ആദ്യമായി അവിടെ മറമാടപ്പെട്ടത് മഹതിയായിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter