ഭാരത് മാതാ കീ ജയ് വിളിയിലെ മതവും രാഷ്ട്രീയവും
വിളിയുടെ മതവശം
മാതാവ് എന്നതിനു അറബിയില്‍ ഉമ്മ് എന്നാണ് പദം. ഉമ്മ് എന്ന പദം ജന്മം നല്‍കിയ മാതാവിന് പുറമെ മറ്റു പലതിനും ഉപയോഗിക്കാം.ഒരു സമൂഹം കാര്യമായി ആശ്രയിക്കുന്നഎല്ലാ വസ്തുക്കള്‍ക്കും അറബികള്‍ أم എന്ന് സ്ഥാനപ്പേര് നല്‍കിയിരുന്നു. ഖുര്‍ആനിലെ മുഹ്കമാത് ആയ ആയതുകള്‍ക്ക് അള്ളാഹു പേര് നല്‍കിയത്أم الكتاب എന്നാണ്. ഫാതിഹക്ക്أم القرآن എന്നാണ് സ്ഥാനപ്പേര്. മക്ക ഉമ്മുല്‍ ഖുറാ എന്ന പേരിലറിയപ്പെടുന്നു. തലച്ചോറിന്أم الرأس എന്നാണ് സ്ഥാനപ്പേര്. പതാകക്ക് ഉമ്മ് എന്ന് പറയാറുണ്ട്. തന്റെ സന്താനങ്ങളുടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന പുരുഷനും ഉമ്മ് എന്ന് സ്ഥാനപ്പേര് നല്‍കാറുണ്ട്. ഒരു വീട്ടിലെ ആളുകള്‍ ജീവിക്കാന്‍ ആശ്രയിക്കുന്ന ഒട്ടകം പശു എന്നിവയെ ഉമ്മ് എന്ന് വിളിക്കാറുണ്ട്. ശരീരത്തിന്റെ നിലനില്‍പിനത്യാവശ്യമായ വെള്ളത്തെ പിതാവെന്നും റൊട്ടിയെ (خبز) മാതാവെന്നും ഈസാ നബി (അ) വിളിക്കാറുണ്ടായിരുന്നുവെന്ന് നൈസാബൂരിയുടെ തഫ്സീറില്‍ കാണാം. ഇവിടെ പറയ്പ്പെട്ട അര്‍ത്ഥത്തില്‍ ഭൂമിയെ മാതാവ് എന്ന് വിളിക്കുന്നതിനു വിരോധമൊന്നുമില്ല. അങ്ങനെ ഭൂമിയെ മാതാവെന്ന് വിശേഷിപ്പിച്ച് ഹദീസും കാണാം. നബി (സ്വ) പറയുന്നു:تحفظوا من الأرض فإنها أمكم ഭൂമിയില്‍ തെറ്റു ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കുക, അത് നിങ്ങളുടെ മാതാവാണ്. ആ അര്‍ത്ഥത്തില്‍ തന്നെ ഇന്ത്യയെയും മാതാവ് എന്ന് പറയാം. ഈ അര്‍ത്ഥത്തില്‍ ആരെങ്കിലും ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞാല്‍ അവന്‍ ഇസ്‍ലാമിന് പുറത്ത് പോവുകയില്ല.
വിശ്വാസവുമായി ബന്ധപ്പെടുത്തി ഇത് വിളിക്കുമ്പോഴാണ് പ്രശ്‌നമാകുന്നത്.
കാരണം ഹിന്ദുക്കള്‍ അവരുടെ മാതാചാരങ്ങളുടെ ഭാഗമായി ആരാധിക്കുന്നതാണ് ഭൂമി ദേവത. ഇതേ സങ്കല്‍പത്തില്‍ തന്നെ ഭാരതമാതാവിനെയും ചിത്രീകരിച്ച് അവര്‍ ആരാധന നടത്തുന്നു. ഭാരത മാതാവിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ വരെ ഉണ്ട്. ഈ ദൈവ സങ്കല്‍പത്തില്‍ രൂപപ്പെടുത്തിയെടുത്തതാണ് ഭാരത മാതാ കീ ജയ് എന്ന വാക്യം.
മറ്റു മതാചാരങ്ങളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും വിട്ടു നില്‍കണമെന്നാണല്ലോ നബി (സ്വ) യുടെ കല്‍പന. മുസ്‍ലിംകളെ നിസ്കാരത്തെ കുറിച്ചറിയിക്കാന്‍ ഒരു വഴി അന്വേഷിച്ച നബി തങ്ങളോട് പല സ്വഹാബതും കൃസ്ത്യാനികളുടേയും ജൂതരുടേയും രീതി പറഞ്ഞപ്പോള്‍ നബി തങ്ങള്‍ അതിനോട് വിയോജിക്കുകയുണ്ടായി. എന്ന പോലെ മദീനയില്‍ വന്നപ്പോള്‍ മുഹര്‍റം പത്തിനു റസൂല്‍ (സ്വ) നോമ്പനുഷ്ടിക്കാറുണ്ടായിരുന്നു. അന്നേ ദിവസം യഹൂദികളും നോമ്പനുഷ്ടിക്കുന്നതിനാല്‍ യഹൂദികളോട് എതിരാവാന്‍ നബി (സ്വ) മഹര്‍റം ഒമ്പതിനു കൂടെ നോമ്പനുഷ്ടിക്കാന്‍ കല്‍പിക്കുകയുണ്ടായി. സൂര്യാരാധകര്‍ സൂര്യനെ ആരാധിക്കുന്ന സൂര്യന്‍ ഉദിക്കുന്ന അവസരത്തില്‍ നിസ്കാരം കറാഹതാക്കിയത് അവരോട് എതിരാവാന്‍ വേണ്ടിയാണ്. നബി തങ്ങള്‍ മസ്ജിദുല്‍ അഖ്സാ ഖിബ്‍ലയാക്കിയായിരുന്നു നിസ്കരിച്ചിരുന്നത്. അത് മുസ്‍ലിം സമുദായത്തെ പുണ്യ ഗേഹമാണെങ്കിലും യഹൂദികളുടെ ഖിബ്‍ലയായത് കൊണ്ട് നബി (സ്വ) ഖിബ്‍ല മാറ്റത്തിനു വല്ലതെ ആഗ്രഹിക്കുകയും നബിയുടെ ഇംഗിതമനുസരിച്ച് അള്ളാഹു അങ്ങനെ വിധിക്കുകയും ചെയ്തു. നബി (സ്വ) പറഞ്ഞു യഹൂദികളും കൃസ്ത്യാനികളും നരച്ച മുടിക്ക് ചായം നല്‍കാറില്ല. അത് കൊണ്ട് നിങ്ങള്‍ അവരോട് എതിരാവുക. (നിങ്ങള്‍ക്ക് നരച്ച മുടിക്ക് ചായം നല്‍കുക). യഹൂദികള്‍ صباح الخير എന്ന് അഭിവാദ്യം ചെയ്യുന്നത് കൊണ്ട് അത്തരം അഭിവാദ്യങ്ങള്‍ കറാഹതാണെന്ന് ഇമാം ഇബ്നു ഹജര്‍ (റ) പറഞ്ഞതായി കാണാം.
ഇങ്ങനെ വാക്കിലും പ്രവര്‍ത്തിയിലും വേഷത്തിലും മറ്റു മതസ്ഥരെ അനുകരിക്കാതെ ഇസ്‍ലാമിന്റേതായ വഴി സ്വീകരിക്കാനാണ് നബിയും സ്വഹാബതും പണ്ഡിതരും നമ്മെ പഠിപ്പിച്ചത്. അപ്പോള്‍ ഭാരത മാതാ കീ ജയ് എന്ന പദവും നാം വര്‍ജ്ജിക്കേണ്ടതാണ്. ഭാരതമാതാവ് ദൈവമാണെന്ന സങ്കല്‍പം വെച്ച് ഉണ്ടാക്കിയ മുദ്രാവാക്യമാണത്. അത്തരം പദങ്ങളൊഴിവാക്കി ജയ് ഹിന്ദ് എന്നോ സമാനമായതോ മുസ്‍ലിമിനു ഉപയോഗിക്കാം.
വിളിയുടെ രാഷ്ട്രീയം
ഭാരത് മാതാ കീ ജയ് വിളിയെച്ചൊല്ലിയുള്ള വിവാദം ഏറെ രാഷ്ട്രീയ മുഖമുള്ളതാണ്. ഈയിടെയായി അതേറെ കത്തിപ്പടര്‍ന്നിരിക്കുന്നു.
മഹാരാഷ്ട്ര നിയമ സഭയിലെ എം.എല്‍.എ വാരിസ് പത്താന്‍ ഇത് ഏറ്റുവിളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഒരു ശിവസേന എം.എല്‍.എ ഇങ്ങനെ വിളിച്ചുകൂവിയത്രേ: ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ പട്ടികളേ, വനന്ദേമാതരം ചൊല്ലിയേ പറ്റൂ.
കേവലം നമ്മെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഭാരതത്തെ അമ്മ എന്നു വിളിക്കുന്നതിനു നമുക്ക് എതിര്‍പ്പില്ല. ഭാരതത്തെ മാത്രമല്ല, ഭൂമിയെത്തന്നെ ഉമ്മ എന്നാണ് നബി തങ്ങള്‍ വിളിച്ചിട്ടുള്ളത്. എന്നാല്‍, ഇവിടെ പ്രശ്‌നമതല്ല. മറിച്ച്, ഒന്നാമതായി ഏതര്‍ത്ഥത്തിലാണെങ്കിലും ഇന്ന വാക്ക് പറഞ്ഞേ പറ്റൂ എന്ന് നിര്‍ബന്ധിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. ഇത് ഫാഷിസമാണ്. രണ്ടാമതായി, ഭാരതത്തെ മാതാവ് എന്ന് ഇപ്പോള്‍ ഫാഷിസ്റ്റുകള്‍ വിളിക്കുന്നത് കേവലം അമ്മ എന്ന അര്‍ത്ഥത്തിലല്ല. മറിച്ച്, ഹൈന്ദവ പാരമ്പര്യത്തില്‍ ധാരാളമായി കാണപ്പെടുന്ന ദേവി (പൂജിക്കപ്പെടേണ്ട വസ്തു) എന്ന സങ്കല്‍പത്തിലാണ്. ഇത് ഇസ്‌ലാമിക വിരുദ്ധമാണ്.
ഇത്തരുണത്തില്‍, 1986 ല്‍ ഉണ്ടായ ഇമ്മാനുവല്‍ കേസ് പ്രസ്താവ്യമാണ്. സംഭവം ഇങ്ങനെ: യഹോവയുടെ സാക്ഷിക (ഒരു ക്രിസ്ത്യന്‍ ഉപ വിഭാഗം) ളില്‍ പെട്ട നാലു കുട്ടികള്‍ ഒരിക്കല്‍ കേരളത്തിലെ ഒരു സ്‌കൂളില്‍ വെച്ച് ദേശീയ ഗാനം ചൊല്ലാന്‍ വിസമ്മതിച്ചു. സ്‌കൂള്‍ അധികൃതര്‍ അവരെ പുറത്താക്കി. സംഭവം വിവാദമാവുകയും നിയമസഭയില്‍ വരെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. കുട്ടികളുടെ പിതാവ് വി.ജെ. ഇമ്മാനുവല്‍ ആദ്യം ഹൈകോര്‍ട്ടിനെയും തുടര്‍ന്ന് സുപ്രീം കോടതിയെയും സമീപിച്ചു. 1986 ആഗസ്റ്റ് 11 ന് സുപ്രീം കോടതി കുട്ടികള്‍ക്കനുകൂലമായി വിധി പറഞ്ഞു. കുട്ടികളെ പുറത്താക്കിയത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കാരണം, നിയമത്തിന്റെ ഒരു പഴുതുവെച്ചുകൊണ്ടും ഒരാളെ എന്തെങ്കിലും പാടാന്‍ നിര്‍ബന്ധിക്കാന്‍ പാടുള്ളതല്ല. ഭരണഘടന ആര്‍ട്ടിക്കിള്‍ 19 ലെ ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ (ആശയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം) ല്‍ പെട്ടതാണ് ഒരാള്‍ക്ക് മൗനം പാലിക്കാനുമുള്ള സ്വാതന്ത്ര്യം.
കേസിനു വിധി പറഞ്ഞുകൊണ്ട് ജസ്റ്റിസ് ചിന്നപ്പ റെഡ്ഢി ഇങ്ങനെ നിരീക്ഷിച്ചു: നമ്മുടെ പാരമ്പര്യം സഹിഷ്ണുത പഠിപ്പിക്കുന്നു. നമ്മുടെ ദര്‍ശനം സഹിഷ്ണുത പ്രചരിപ്പിക്കുന്നു. നമ്മുടെ ഭരണഘടന സഹിഷ്ണുത പിന്തുടരുന്നു. നാം അത് തകര്‍ക്കാതിരിക്കുക.
ചുരുക്കത്തില്‍, വിളിയുടെ മതവും രാഷ്ട്രീയവും മനസ്സിലാക്കുമ്പോഴാണ് വര്‍ത്തമാന സംവാദങ്ങളുടെ അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും മനസ്സിലാക്കാനാവുക. ഒരാളുടെ മതവിശ്വാസത്തെ ചോദ്യം ചെയ്യാനോ രാജ്യ സ്‌നേഹത്തെ ചോദ്യം ചെയ്യാനോ ഏതായാലും ഇത് വഴിതുറക്കുന്നില്ലെന്നത് തീര്‍ച്ച.



Leave A Comment