ഇഖ്റഅ് 08. ധര്‍മ്മ യുദ്ധത്തിന്റെ ഉത്തമ നിര്‍വ്വചനം

അത്യാവശ്യഘട്ടങ്ങളില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വരുമ്പോള്‍ യുദ്ധം ചെയ്ത സംഭവങ്ങളും പ്രവാചക ചരിത്രത്തില്‍ കാണാം. ചിലതിലൊക്കെ പ്രവാചകര്‍ നേരിട്ട് പങ്കെടുക്കുകയും മറ്റു ചില യുദ്ധങ്ങള്‍ക്ക് അനുയായികളെ പറഞ്ഞയക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ അനുയായികളെ പറഞ്ഞയച്ച ഒരു വേളയില്‍ പ്രവാചകര്‍ അവര്‍ക്ക് നല്കിയ ഉപദേശം ഇങ്ങനെ വായിക്കാം,

യുദ്ധത്തിന് പോകുന്ന നിങ്ങള്‍, നിങ്ങളുമായി പോരാട്ടത്തിന് വരുന്ന സൈനികരെയാണ് ലക്ഷ്യമാക്കേണ്ടത്. സ്ത്രീകളെയോ കുട്ടികളെയോ നിങ്ങള്‍ വധിക്കരുത്, വൃദ്ധരായ ആളുകളെയോ ആരാധനാമഠങ്ങളിലിരിക്കുന്ന സാധാരണക്കാരെയോ നിങ്ങള്‍ വകവരുത്തരുത്, അസുഖബാധിതരായവരും നിങ്ങളുടെ പോരാട്ടത്തിന് ഇരയാവരുത്, ആ നാടുകളിലെ മരങ്ങളോ കൃഷികളോ നിങ്ങള്‍ നശിപ്പിക്കരുത്.

നോക്കൂ, പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, യുദ്ധമുഖത്തേക്ക് പോകുന്ന അനുയായികളോട് പ്രവാചകര്‍ പറഞ്ഞു വെച്ച വാക്കുകള്‍. ധര്‍മ്മസമരത്തിന് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും നല്ല നിര്‍വ്വചനം, അതിന് വരച്ച ഏറ്റവും ഉത്തമമായ അതിര്‍വരമ്പ്. ഏറ്റവും പരിഷ്കൃതരും ശാസ്ത്രജ്ഞാനങ്ങളിലെ മുടിചൂടാ മന്നരെന്നും സ്വയം പറയുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും ഇതിന്റെ പത്തിലൊന്ന് പോലും നമുക്ക് പ്രയോഗവല്ക്കാരിക്കാനായിട്ടില്ല എന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍, ആ ഉപദേശ വചസ്സുകളുടെ കാമ്പും കഴമ്പും വര്‍ദ്ധിക്കുകയാണ്, പ്രസക്തിയും പ്രയോഗവും ദൈനംദിനം ലോകത്തിന്റെ കാലിക പ്രശ്നങ്ങളുടെയെല്ലാം പരിഹാരമാവുകയാണ്. 

Read More: ഇഖ്റഅ് 07.എല്ലാവർക്കും അവകാശങ്ങളുണ്ട്

രണ്ടര വര്‍ഷത്തിലേറെയായി തുടരുന്ന ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണങ്ങള്‍, അന്ത്യമില്ലാതെ അരങ്ങേറുന്ന ഉക്രെയ്ന്‍ റഷ്യ സംഘട്ടനം, സുഡാന്‍, യമന്‍ തുടങ്ങി പല രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും, കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയില്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളിലേക്ക് അന്യായമായി കടന്നുചെന്ന് ലോകശക്തികള്‍ നടത്തുന്ന വിവിധ അധിനിവേശങ്ങള്‍... തുടങ്ങി ലോകസമാധാനത്തിന് എന്നും ചോദ്യചിഹ്നങ്ങളായി തുടരുന്നത് അന്യായമായ യുദ്ധങ്ങളും അവയില്‍ അരങ്ങേറുന്ന അധര്‍മ്മങ്ങളുമാണ്. ജപ്പാനും വിയറ്റ്നാമും ഇറാഖും അഫ്ഗാനുമെല്ലാം ഈ അധര്‍മ്മങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. 

അവിടെയാണ്, ഉപരിസൂചിത പ്രവാചകോപദേശം ലോകസമാധാനത്തിന്റെ ഒറ്റമൂലിയായി മാറുന്നത്. ആ സാരോപദേശങ്ങള്‍ക്ക്, ധര്‍മ്മയുദ്ധത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് കാതോര്‍ക്കാന്‍ ആധുനിക ലോകത്തിന് ഭാഗ്യം ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്. നമ്മുടെ ജീവിതത്തിലും അതിലൂടെ പടിപടിയായി ലോകസമൂഹങ്ങളിലും ധര്‍മ്മബോധത്തിന്റെ ഈ അടിസ്ഥാന തത്വങ്ങള്‍ പ്രയോഗവല്‍ക്കരിക്കാന്‍ ഈ റമദാന്‍ മനുഷ്യസമൂഹത്തിന് പ്രേരകമാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter