സിറിയ: അമേരിക്ക വിതച്ചതും കൊയ്തതും
കഴിഞ്ഞവാരം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വെച്ച് നടന്ന സിറിയൻ പ്രസിഡൻറ് അഹമ്മദ് അൽശര്‍ഉം അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിറിയയുടെ മേലുള്ള ഉപരോധങ്ങൾ എടുത്തുകളയുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. സൗദി രാജകുമാരൻ മുഹമ്മദ് ബിൻസൽമാനും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും പങ്കെടുത്ത ഈ ചർച്ചക്ക് പ്രത്യക്ഷമായ പ്രാദേശിക പ്രാധാന്യമുണ്ട്. ഈ സവിശേഷ സാഹചര്യത്തെ മുൻനിർത്തി, പതിറ്റാണ്ടുകളായി തുടരുന്ന സിറിയക്ക് മേലുള്ള അമേരിക്കൻ ഉപരോധങ്ങളുടെ ചരിത്രം, ആഘാതം എന്നിവ വിലയിരുത്തുന്നതോടൊപ്പം നിലവിലെ നയം മാറ്റത്തിന്റെ പിന്നാമ്പുറങ്ങളെയും സിറിയക്ക് കൈവന്നിരിക്കുന്ന സാധ്യതകളെയും നമുക്കൊന്ന് നോക്കാം.
ഉപരോധത്തിന്റെ ചരിത്രം, ആഘാതം
സിറിയക്ക് മേലുള്ള അമേരിക്കൻ ഉപരോധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലെബനോനിലെ സൈനിക ഇടപെടലും ഫലസ്തീൻ വിമോചന പ്രസ്ഥാനങ്ങൾക്കുള്ള പരസ്യ പിന്തുണയും ചൂണ്ടിക്കാട്ടി ഭീകരവാദത്തെ വളർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തി 1979 ഡിസംബറിൽ ആണ് ആദ്യമായി സിറിയക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. 2003 ൽ ജോർജ് ബുഷ് ഭരണകൂടം “സിറിയയുടെ വിചാരണയും ലെബനൻ പരമാധികാര സംസ്ഥാപനവും” എന്ന നിയമത്തിന് അംഗീകാരം നൽകി. 2004 മെയിൽ ഈ നിയമം കൂടി പ്രയോഗിച്ചതോടെ, സർവ്വതലവ്യാപിയായി മാറിയ ഈ ഉപരോധം, അമേരിക്കൻ യുദ്ധ സമയത്ത് പോരാളികളും ആയുധങ്ങളും സിറിയയിൽ നിന്ന് ഇറാഖിലേക്ക് കടക്കാൻ സഹായിച്ച അസദ് ഭരണകൂടത്തോട് കണക്കു ചോദിക്കാനും ലബനോനിലെ സിറിയൻ സാന്നിധ്യം അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. ലബനാനെയും ഇറാഖിനെയും അസ്ഥിരപ്പെടുത്തുന്ന ഭീകര പ്രവർത്തനങ്ങളിൽ ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടി, 2005 ൽ 20 സിറിയൻ പൗരന്മാർക്കും കമ്പനികൾക്കും അമേരിക്കൻ സമ്പദ് വ്യവസ്ഥയിലേക്കുള്ള പ്രവേശനം ബുഷ് ഭരണകൂടം നിഷേധിച്ചു. 2006 ൽ "പാട്രിയോട്" വ്യവസ്ഥയുടെ ഭാഗമായി അമേരിക്കൻ ബാങ്കുകളെയും അവയുടെ ശാഖകളെയും സിറിയൻ ട്രേഡ് ബാങ്കുമായുള്ള ഇടപാടുകളിൽ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവിറക്കി. 2009 ൽ ബറാക് ഒബാമ അധികാരത്തിലെത്തിയ ശേഷം നയതന്ത്ര തലത്തിലെ ഉപരോധം നീക്കിയെങ്കിലും മറ്റുള്ളവ തൽസ്ഥിതിയിൽ തുടർന്നു.
2011 ൽ സിറിയയിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഉപരോധത്തിന് വീണ്ടും ആക്കം കൂടി. ജനകീയ വിപ്ലവത്തെ അടിച്ചമർത്തിയ ബഷാറുൽ അസദിന്റെ ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടു തുടങ്ങിയ ഉപരോധം തുടർന്നുള്ള മാസങ്ങളിൽ അടിസ്ഥാന സാമ്പത്തിക മേഖലകളിലേക്ക് കൂടി വ്യാപിച്ചു. അസദ് ഭരണകൂടം വിപ്ലവത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്താനുള്ള സമ്മർദ്ദം തന്ത്രമായി അന്ന് വീണ്ടും ശക്തിപ്പെട്ട ഉപരോധത്തിന്റെ ഭാഗമായി, 2011 ആഗസ്റ്റിൽ പെട്രോളിയം മേഖലക്കുമേൽ നിരോധനം ഏർപ്പെടുത്തുകയും സിറിയൻ ഗവൺമെന്റിന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു. 2012 നും2014 നും ഇടക്ക് റഷ്യയും ഇറാനും അടക്കം സിറിയൻ ഭരണ വ്യവസ്ഥയെ പിന്താങ്ങുന്ന ഇതര രാഷ്ട്രങ്ങളെയും ഉപരോധത്തിന് വിധേയമാക്കി.
2020 ജൂലൈ മാസത്തിൽ ഉപരോധം ഒന്ന് കൂടി കടുപ്പിക്കുന്നതിനായി അമേരിക്ക കൈസർ നിയമം കൊണ്ടുവരികയും പുനരുദ്ധാരണ പദ്ധതികളിൽ സിറിയൻ ഭരണകൂടവുമായി യോജിച്ചു പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഉപരോധത്തെ കൂടുതൽ പ്രായോഗികമാക്കാൻ സിറിയയെ പിന്തുണക്കുന്ന രാജ്യങ്ങളുമായി ഇടപഴകുന്ന മൂന്നാം കക്ഷി രാഷ്ട്രങ്ങളെയും കൈസർ നിയമത്തിന് കീഴില്‍ കൊണ്ട് വന്നു. തൽഫലമായി സിറിയ ഒറ്റപ്പെടുകയും സാമ്പത്തിക സ്രോതസ്സുകൾ ക്ഷയിക്കുകയും ചെയ്തു. ഉപരോധം നീക്കം ചെയ്യുന്നതിന് പൗരന്മാർക്ക് മേലുള്ള വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ നിബന്ധനകളായിരുന്നു പ്രസ്തുത നിയമം മുന്നോട്ട് വെച്ചത്.
2022 ലും 2024ലുമായി യുഎസ് കോൺഗ്രസ് അംഗീകരിച്ച “ക്യാപ്റ്റഗൻ” നിയമം സിറിയൻ ഗവൺമെന്റിന്റെ പ്രധാന വരുമാന സ്രോതസായിരുന്ന ക്യാപ്റ്റഗൻ മയക്കുമരുന്ന് നിർമ്മാണ- വ്യവസായ രംഗത്തെ ഭീഷണിയുടെ നിഴലിലാക്കി. അസദ് ഭരണകൂടത്തിലെയും ഇതര മിലിഷ്യകളുടെയും തലവന്മാർ അടങ്ങുന്ന ഇതിന്റെ പ്രയോക്താക്കൾ വെട്ടിലായതോടെ സിറിയൻ ഗവൺമെന്റിന്റെ സാമ്പത്തിക പ്രതിസന്ധി മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായി.
സിറിയൻ ഗവൺമെന്റിന്റെ നയം മാറ്റം ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ ഉപരോധങ്ങൾ ആത്യന്തികമായി ബാധിച്ചത് സാധാരണ ജനങ്ങളെയായിരുന്നു. ഭരണകൂട അഴിമതിയിൽ ഗണ്യമായ വർദ്ധനവിനാണ് കഴിഞ്ഞ പതിറ്റാണ്ടുകളിൽ സിറിയ സാക്ഷിയായത്. ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളെ മറികടക്കാനുള്ള വ്യഗ്രതയിൽ രാഷ്ട്രീയ അസ്ഥിരത അനുഭവിക്കുന്ന രാജ്യങ്ങളിൽ സാധാരണയായ അവ്യവസ്ഥാപിതവും നിയമവിരുദ്ധവുമായ സാമ്പത്തിക പ്രവർത്തനങ്ങളിലേക്ക് അസദ് ഭരണകൂടം പ്രവേശിച്ചത് സമ്പദ് വ്യവസ്ഥയെ കൂടുതല്‍ താറുമാറാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും ഇറാൻ, റഷ്യ തുടങ്ങിയ ബാഹ്യ ശക്തികളുടെ പിന്തുണയോടെയും പിടിച്ചുനിന്ന അസദ് ഭരണകൂടം നയത്തില്‍ മാറ്റം വരുത്തുകയോ അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങുകയോ ചെയ്തില്ല എന്നത് ഉപരോധങ്ങളുടെ ലക്ഷ്യപ്രാപ്തിയെ ചോദ്യമുനയിലാക്കുന്നു.
ലോക ബാങ്കിന്റെ കണക്കനുസരിച്ച് സിറിയൻ സമ്പദ് വ്യവസ്ഥയുടെ ആകെ മൂല്യം വെറും 21 ബില്യൺ ഡോളർ മാത്രമാണ്. 2010 നും 2024 നും ഇടക്ക് സാമ്പത്തിക മേഖലയിൽ 83% തകർച്ചയുണ്ടായി. ജനസംഖ്യയുടെ 90 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണ് എന്നത് സിറിയൻ ജനസമൂഹം അകപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് വ്യക്തമാക്കുന്നത്. ഡമസ്കസുമായി അടുത്ത വ്യാപാരബന്ധങ്ങളുണ്ടായിരുന്ന അയൽരാജ്യമായ ലബനോൻ 2019ൽ പ്രതിസന്ധികൾ നേരിട്ടത് സിറിയയിലെ സാമ്പത്തിക പരിതസ്ഥിതി രൂക്ഷമാക്കി. ഈ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കറൻസിക്ക് വ്യത്യസ്ത വിനിമയ നിരക്കുകൾ സ്വീകരിച്ചത് കാര്യങ്ങളെ കൂടുതൽ വഷളാക്കി. ഡോളറിനെതിരെ 11,000 ലിറ എന്ന നിരക്കിലാണ് കഴിഞ്ഞ വാരത്തെ വ്യാപാരം. 2018 ൽ 47 ലിറ ഉണ്ടായിരുന്നിടത്താണ് ഈ ഭീമമായ ഇടിവ് എന്നത് ശ്രദ്ധേയമാണ്.
ഇറാനും റഷ്യയും ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായി 50 ബില്യൺ ഡോളറിന്റെ കനത്ത കടബാധ്യതയാണ് സിറിയക്ക് ഉള്ളത്. 200 മില്യൺ ഡോളറിന്റെ വിദേശ നാണ്യശേഖരം മാത്രമാണ് നിലവിൽ സിറിയൻ കേന്ദ്ര ബാങ്കിനുള്ളത്. പാശ്ചാത്യ രാഷ്ട്രങ്ങൾ മരവിപ്പിച്ച സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ പുതിയ ഭരണകൂടം നടത്തിവരുന്നുണ്ട്. 2010ൽ 18.4 ബില്യൺ ഡോളർ ഉണ്ടായിരുന്ന കയറ്റുമതി മൂല്യം 2021 ആയപ്പോഴേക്കും 1.8 ബില്യൺ ഡോളറായി ചുരുങ്ങി. സാമ്പത്തിക പ്രതിസന്ധികൾ, ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കുള്ള പണം കണ്ടെത്താൻ ലഹരി മരുന്ന് വ്യവസായം പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇടപെടാൻ സിറിയയെ പ്രേരിപ്പിച്ചു എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്ധനങ്ങളുടെയും മറ്റും കള്ളക്കടത്തും ലഹരി മരുന്ന് വ്യവസായവും സിറിയൻ സമ്പദ് വ്യവസ്ഥയുടെ മൂല്യം വർദ്ധിപ്പിച്ചു. ലോക ബാങ്കിൻറെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് സിറിയയിലെ ലഹരി മരുന്ന് വ്യവസായത്തിന്റെ വിപണി മൂല്യം 5.6 ബില്യൺ ഡോളറാണ്. സാമ്പത്തിക നേട്ടങ്ങൾ മാറ്റി നിർത്തിയാൽ ദൂരവ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങളാണ് ലഹരി സിറിയൻ സമൂഹത്തിന് സമ്മാനിച്ചത്.
ഊർജ്ജരംഗത്തും കനത്ത പ്രഹരമാണ് ഉപരോധങ്ങൾ മൂലം ഉണ്ടായത്. 2010 ൽ 380000 ബാരൽ ക്രൂഡോയിൽ ആണ് സിറിയ കയറ്റുമതി ചെയ്തിരുന്നത്. 2011ൽ ആഭ്യന്തര യുദ്ധം ഉടലെടുത്ത ശേഷം ഐഎസും കുർദുകളും അടങ്ങുന്ന വ്യത്യസ്ത സായുധ സംഘങ്ങൾ എണ്ണപ്പാടങ്ങൾ അധീനപ്പെടുത്തി. കുർദ് സംഘടനകൾ അമേരിക്കൻ കമ്പനികളുമായി കരാറുകൾ ഒപ്പുവെച്ച ശേഷവും, നിയമപരമായി എണ്ണക്കയറ്റുമതി തുടരുന്നതിന് ഉപരോധം തടസ്സമായി. ഇതുണ്ടാക്കിയ നഷ്ടം കാരണം ഊർജ്ജത്തിന് റഷ്യയെയും ഇറാനെയുമാണ് സിറിയ അവലംബിച്ചത്. റഷ്യയിൽ നിന്നും ഒരു മില്യൺ ടണ്ണിലധികം വരുന്ന ധാന്യങ്ങളുടെ ഇറക്കുമതി സമ്പൂർണ്ണമായി തകർന്ന കാർഷിക മേഖലയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2021-2022 വർഷങ്ങളിൽ ഗോതമ്പ് ഉല്പാദനം നാലിലൊന്നായാണ് കുറഞ്ഞത്. വിത്തുകൾ, വളങ്ങൾ എന്നിവക്കു മേലുള്ള ഉപരോധവും, യുദ്ധവും വരൾച്ചയും മൂലം കർഷകർ കൃഷി ഉപേക്ഷിച്ചതും കാർഷിക മേഖലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ആത്യന്തികമായി ഇവയെല്ലാം സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ മേൽക്കുമേൽ ദുസ്സഹമാക്കിയതിനപ്പുറം സിറിയയിലെ ഏകാധിപത്യ മർദ്ദക വ്യവസ്ഥയുടെ നിലപാട് മാറ്റുന്നതിൽ അതിദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ ഡിസംബറിൽ അസദ് ഭരണകൂടത്തിന്റെ പതനം ഉറപ്പാക്കുന്നതിൽ ഉപരോധത്തിനും ചെറുതല്ലാത്ത പങ്കുണ്ട്.
നയംമാറ്റം; പിന്നാമ്പുറങ്ങളും സാധ്യതകളും
അമേരിക്കയുടെ പുതിയ നയം മാറ്റം സാധ്യതകളുടെ അനന്തവാതായനമാണ് സിറിയക്ക് മുമ്പിൽ തുറന്നിടുന്നത്. ഡോളറിനെതിരെ ലിറയുടെ മൂല്യം തുടർച്ചയായി ഉയരുന്നത് അതിൻറെ പ്രാരംഭ സൂചനയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ആഗോള സമ്പദ് വ്യവസ്ഥയുമായി ലയിക്കാനുള്ള പുതിയൊരവസരം വീണു കിട്ടിയതിന്റെ ഉണർവിലാണ് സിറിയൻ സാമ്പത്തിക രംഗം. അമേരിക്കയുടെ വഴിയേ യൂറോപ്യൻ യൂണിയനും പ്രവേശിച്ചാൽ സിറിയൻ സമ്പദ് വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അത് കാരണമാകും. അന്താരാഷ്ട്ര സമൂഹത്തിനും വൻകിട സ്ഥാപനങ്ങൾക്കും ശുഭ സൂചനാ ദായകമാണ് ഇപ്പോഴത്തെ സാഹചര്യം. ഒട്ടനവധി രാഷ്ട്രങ്ങൾക്ക് സിറിയയെ സഹായിക്കാനുള്ള സാധ്യതയും നിലവിൽ വന്നിട്ടുണ്ട്. വിവരസാങ്കേതികശാസ്ത്ര രംഗത്തിനു മേലുണ്ടായിരുന്ന ഉപരോധങ്ങൾ നീങ്ങിയതും വലിയ തോതിലുള്ള പുരോഗതിക്ക് കാരണമാകും. സൗദി, ഖത്തർ പോലുള്ള രാജ്യങ്ങൾ വലിയ നിക്ഷേപ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ഇതിനോടകം തന്നെ സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇറാഖ്, ജോർദാൻ, തുർക്കി തുടങ്ങിയ അതിർത്തി രാഷ്ട്രങ്ങളും ഡമസ്കസുമായി ബന്ധങ്ങൾ പുനസ്ഥാപിക്കാനും സാഹചര്യം അനുകൂലമാക്കാനുമുള്ള തന്ത്രപരമായ നീക്കങ്ങൾ നടത്തുന്നുണ്ട്.
തുർക്കി വൈദ്യുതോർജ്ജ രംഗത്ത് പരസ്പരം സഹകരിക്കാനുള്ള ധാരണ സിറിയയുമായി ഒപ്പിട്ടിട്ടുണ്ട്. സിറിയൻ നാഷണൽ ബാങ്കിന്റെ മേലിലുണ്ടായിരുന്ന ഉപരോധങ്ങൾ നീക്കിയത് ഇറക്കുമതി-കയറ്റുമതി രംഗത്ത് കാര്യമായ ചലനങ്ങളുണ്ടാക്കും. വിദേശികളായ സിറിയൻ പൗരന്മാരിൽ നിന്നുള്ള വൻതോതിലുള്ള നിക്ഷേപവും സിറിയൻ സമ്പദ്ഘടനയെ ഉണർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ സാഹചര്യം മുതലെടുക്കാൻ നിലവിലെ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്. അതിനായി സാമ്പത്തിക വികേന്ദ്രീകരണവും കാര്യക്ഷമമായ നിരീക്ഷണ സംവിധാനങ്ങളും നടപ്പിലാക്കപ്പെടണം. വിദേശ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ആഭ്യന്തര ഉൽപാദന മേഖല ശിഥിലമാകാൻ ഇടവരും. വികസനപദ്ധതികളിലെ പ്രാദേശിക പങ്കാളിത്തം അഭയാർത്ഥികളുടെ തിരിച്ചുവരവിന് അനുകൂല സാഹചര്യം സൃഷ്ടിക്കും.
2000 ൽ സിറിയൻ പ്രസിഡൻറ് ഹാഫിള് അസദും ബിൽ ക്ലിന്റണും തമ്മിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച എന്നത് സിറിയയിലെ മാറുന്ന അമേരിക്കൻ നയത്തിന്റെ തെളിവാണ്. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സുകൾക്കുള്ള പിന്തുണ പിൻവലിക്കാനും അവയെ സിറിയൻ ആർമിയുടെ ഭാഗമാക്കാനും അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നു. പുതിയ ഭരണകൂടവുമായി ക്രിയാത്മകമായി ഇടപെടുന്ന അമേരിക്ക, ദക്ഷിണ സിറിയക്ക് മേൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളെ നിയന്ത്രിക്കാൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇതിനെല്ലാം പിന്നിൽ അമേരിക്കക്ക് വ്യക്തമായ അധീശത്വ താല്പര്യങ്ങളുണ്ട്. സിറിയൻ പ്രസിഡൻറ് അഹ്മദ് അൽശര്‍ഇനോട് ട്രംപ് മുന്നോട്ട് വെച്ച ആവശ്യങ്ങൾ അതിലേക്ക് വിരൽ ചൂണ്ടുന്നു. ഇദംപ്രഥമമായി ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത് അബ്രഹാം ഉടമ്പടിയിൽ ഭാഗമാകാനും ഇസ്രായേലുമായുള്ള ബന്ധങ്ങൾ സാധാരണവൽക്കരിക്കാനുമാണ്. തുടർന്ന് സിറിയയിലെ മുഴുവൻ വിദേശ പോരാളികളെയും പുറത്താക്കാൻ ആവശ്യപ്പെടുന്നു. ഹിസ്ബുള്ള അടക്കമുള്ള ഇറാൻ അനുകൂല മിലീഷ്യകളെയാണ് ഇത് ലക്ഷ്യമിടുന്നത്. ഹമാസ്, ഇസ്‍ലാമിക് ജിഹാദ് അടക്കമുള്ള, ഫലസ്തീൻ വിമോചന പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സായുധ സംഘങ്ങളിലെ അംഗങ്ങളെ നാടുകടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ വിരുദ്ധനായ അൽശര്‍അ് ഇതിനെല്ലാം പൂർണസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങൾ അതിവിദൂരമാണെന്നതിൽ അസ്പൃശ്യതയില്ല. മേഖലയിലെ ഇസ്രായേൽ- അമേരിക്ക അച്ചുതണ്ടിന്റെ പേടിസ്വപ്നങ്ങൾക്ക് ഇത് വിരാമമിടും. ഫലസ്തീൻ പ്രശ്നത്തിൽ വിമോചന പ്രസ്ഥാനങ്ങളുടെ നിലപാട് ദുർബലപ്പെടുന്നത് വഴി ഇസ്രായേലിന് തങ്ങളുടെ ദുഷ്ട ലക്ഷ്യങ്ങൾ നിർബാധം തുടരാനാകും. സൗദി അടക്കമുള്ള രാജ്യങ്ങൾ തുറന്നുകിട്ടുന്ന നിക്ഷേപ അവസരങ്ങളിൽ കണ്ണു മഞ്ഞളിച്ചിരിക്കുകയാണ് എന്നതാണ് ഖേദകരമായ വസ്തുത.
ഐഎസിനെ നേരിടുന്നതിന് സിറിയൻ ഗവൺമെന്റിന്റെ പൂർണ്ണ പിന്തുണ ആവശ്യപ്പെട്ട ട്രംപ് കിഴക്കൻ സിറിയയിലെ ഭീകരവാദികളുടെ തടവറകൾ പൂർണമായും സിറിയൻ ഗവൺമെന്റിന്റെ മേൽനോട്ടത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. ഇതിനെല്ലാം സമ്മതം അറിയിച്ച അൽശര്‍അ് ഇറാനിയൻ സേനകളുടെ പുറത്താക്കൽ തങ്ങളുടെ പരമാധികാരത്തെ കൂടുതൽ ഈടുറ്റതാക്കും എന്നാണ് പ്രതികരിച്ചത്. ഇസ്രായേലുമായി 1974ലെ ഉടമ്പടി പ്രകാരമുള്ള അതിർത്തികളിൽ തുടരുമെന്നും അദ്ദേഹം ഇതിനകം അറിയിച്ച് കഴിഞ്ഞു.
അമേരിക്കയുടെ പുതിയ നയം സിറിയ അനുഭവിക്കുന്ന ദാരുണമായ സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരുത്തും എന്ന് പ്രതീക്ഷിക്കാം. ഇതിനായി സിറിയൻ ഗവൺമെന്റിന്റെ നിതാന്ത ജാഗ്രത അനിവാര്യമാണ്. തങ്ങളുടെ ബദ്ധവൈരിയായിരുന്ന ബഷ്ഷാറുൽ അസദിന്റെ പതനത്തെ പശ്ചിമേഷ്യയിലെ സ്വാധീനം വർധിപ്പിക്കാനുള്ള വഴിയായി അമേരിക്ക പരിവർത്തിപ്പിച്ചിരിക്കുന്നു എന്നത് ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഫലസ്തീൻ പ്രശ്നത്തിൽ ഇസ്രായേലിന്റെ തട്ട് താണു തന്നെയിരിക്കാൻ ഇത് കാരണമാകും. സിറിയയിൽ ട്രംപ് കണക്കുകൂട്ടുന്നതെന്തെന്ന് ഇനിയും കണ്ടു തന്നെ അറിയേണ്ടതുണ്ട്. വരും നാളുകളില്‍ അത് പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.
Leave A Comment