മുസ്‌ലിമിന്റെ അതിഥി ഭാഗ്യവാനാണ്
jdjdസാമൂഹിക ജീവിയായ മനുഷ്യന് തന്റെ ജീവിതവ്യവഹാരങ്ങള്‍ കൃത്യമായി പഠിപ്പിച്ച മതമാണ് വിശുദ്ധ ഇസ്‌ലാം. വൈയക്തികവും കൗടുംബികവും സാമൂഹികവുമായ എല്ലാം അതില്‍ ഉള്‍പ്പെടും. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത റോളുകള്‍ വഹിക്കുന്ന മനുഷ്യന്‍ ആ ഘട്ടങ്ങളില്‍ നിര്‍വഹിക്കേണ്ട ചിട്ടകളും വിവിധങ്ങളാണ്. ഒരാള്‍ തന്റെ ജീവിതത്തില്‍ പുത്രപദവിയും പിതാവിന്റെ റോളും ഭര്‍ത്താവിന്റെ സ്ഥാനവും ഗൃഹഭരണാധികാരവു മെല്ലാം വഹിക്കുന്നവനാകും. അതു കാരണം ആ സമയങ്ങളില്‍ ചില മാറ്റങ്ങളും അവന്റെ ജീവിതചിട്ടകളില്‍ ഉണ്ടാകും. അവയെങ്ങനെ നിര്‍വഹിക്കണമെന്ന് കൃത്യമായി പഠിപ്പിച്ചു എന്നതാണ് ഇസ്‌ലാമിന്റെ ഒരു പ്രത്യേകത. പഠിപ്പിക്കപ്പെട്ടതെല്ലാം നല്ലനിലയില്‍ പകര്‍ത്തുന്നവനെ മാത്രമേ ഇസ്‌ലാം യഥാര്‍ത്ഥ വിശ്വാസിയായി ഗണിക്കുന്നുള്ളൂ. അതിഥി സല്‍കാരം ഇസ്‌ലാം അതിപ്രാധാന്യത്തോടെ പഠിപ്പിച്ചിട്ടുള്ള സദാചാരങ്ങളിലൊന്നാണ്. ആതിഥ്യം അമ്പിയാക്കളുടെ ചര്യയും സത്‌വൃത്തരായ മുന്‍കാമികളുടെ സദ്ഗുണ വിശേഷണങ്ങളിലൊന്നുമാണ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അതിപ്രധാനമായ ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലെത്തുന്ന മനുഷ്യര്‍ 'അല്ലാഹുവിന്റെ അതിഥികള്‍' എന്നാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ഉലുല്‍ അസ്മുകളില്‍പെട്ട അല്ലാഹുവിന്റെ ഖലീലായ ഇബ്‌റാഹീം നബി(അ)യുടെ ചരിതം പറഞ്ഞിടത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന അതിഥികളും അവര്‍ക്കു ലഭിച്ച സല്‍ക്കാരവുമൊക്കെ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് (അദ്ദാരിയാത്). തിരുനബി(സ)യുടെ വിശുദ്ധവചനങ്ങളില്‍ യഥാര്‍ത്ഥ വിശ്വാസി ആതിഥ്യമര്യാദയുള്ളവനായിരിക്കുമെന്ന് കാണാം. മുന്‍ചൊന്ന കാര്യങ്ങള്‍ അതിഥിക്ക് ഇസ്‌ലാം നല്‍കിയ മഹത്വം വിളിച്ചോതുന്നവയാണ്. മുത്തുനബി(സ)യോടും സമൂഹത്തോടും അനുധാവനം ചെയ്യാന്‍ അല്ലാഹു കാണിച്ചുകൊടുത്ത മാതൃകാപുരുഷനായ ഇബ്‌റാഹീം നബി(അ) ആണ് (അന്നഹ്‌ല് 123, ആലുഇംറാന്‍ 95) ലോകത്തെ ഒന്നാമത്തെ ആതിഥേയന്‍ (ഫത്ഹുല്‍ബാരി). കൂടെ അതിഥിയില്ലാതെ ഇബ്‌റാഹീം നബി(അ) ഭക്ഷിക്കുന്നതു തന്നെ വിരളം. അദ്ദേഹത്തിന് ഖലീലുള്ളാഹി എന്ന സ്ഥാനപ്പേര് ലഭിക്കാന്‍ പറയപ്പെടുന്ന കാര്യങ്ങളില്‍ ഈ സവിശേഷമായ ആതിഥ്യമര്യാദ എണ്ണപ്പെടുന്നുണ്ട്. തന്റെ വീട്ടിലേക്ക് അതിഥിവേശത്തില്‍ കടന്നുവന്ന മലക്കുകള്‍ക്ക് (അവര്‍ മലക്കുകളായിരുന്നെന്ന് അപ്പോള്‍ അദ്ദേഹത്തിനറിയുമായിരുന്നില്ല) വച്ചുകൊടുത്ത ഭക്ഷണം കഴിക്കാന്‍ അവരോടാവശ്യപ്പെട്ടപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിനു പകരം കാശ് സ്വീകരിക്കണമെന്നവര്‍ നിബന്ധനവച്ചു. എന്നാല്‍, നിങ്ങള്‍ കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുകയും കഴിച്ചശേഷം 'അല്‍ഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്യുക. അതാണ് ഞാനതിനു നിശ്ചയിക്കുന്ന വിലയെന്ന് ഇബ്‌റാഹീം നബി(അ) പറഞ്ഞു. ഇതു കേട്ട ജിബ്‌രീല്‍(അ) മീകാഈലി(അ)നോട് ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ മിത്രമാവാന്‍ ഇദ്ദേഹം തന്നെയാണ് യോഗ്യന്‍'' (തഫ്‌സീര്‍ ഇബ്‌നുകസീര്‍-അദ്ദാരിയാത്). ഇബ്‌റാഹീം നബി(സ)യുടെ ഈ സല്‍ക്കാരത്തെ സംബന്ധിച്ചു ഖുര്‍ആന്‍ അദ്ധ്യായം 11, 14, 51ല്‍ വിശദമായി പറയുന്നുണ്ട്. സൂറതുദ്ദാരിയാതില്‍ അല്ലാഹു പറയുന്നു: ''ഇബ്‌റാഹീം നബിയുടെ മാന്യ അതിഥികളുടെ വാര്‍ത്ത താങ്കള്‍ക്ക് കിട്ടിയിട്ടുണ്ടോ?'' അദ്ദേഹത്തിന്റെ അടുത്ത് അവര്‍ കടന്നുചെന്ന അവസരം അവര്‍ സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: ''സലാം, അപരിചിതരായ ആളുകള്‍'' ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു. എന്നിട്ട് തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ വേവിച്ചു കൊണ്ടുവന്നു. അങ്ങനെ അത് അവരുടെ അടുക്കല്‍ അടുപ്പിച്ചുവച്ചിട്ടദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ തിന്നുകയല്ലേ?.''(അദ്ദാരിയാത്24-27) ആതിഥേയന്‍ അതിഥിയോട് എങ്ങനെ പെരുമാറണമെന്ന രൂപം ഖുര്‍ആന്‍ ഇതിലൂടെ സമൂഹത്തെ ബോധിപ്പിക്കുകയാണ്. ഇബ്‌നുകസീര്‍(റ) പറയുന്നു: ''ഈ സൂക്തങ്ങള്‍ സല്‍ക്കാരമര്യാദകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആദ്യമായി, അതിഥികള്‍ അറിയാതെ വളരെ വേഗം അവര്‍ക്കു വേണ്ട ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്നു. ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണം കൊണ്ടുവരട്ടയോ എന്നൊന്നും ചോദിക്കാന്‍ അദ്ദേഹം നിന്നില്ല. തന്റെ സമ്പത്തില്‍ വച്ച് ഏറ്റവും നല്ല ഭക്ഷണമാണ് അതിഥികള്‍ക്ക് അദ്ദേഹം കൊണ്ടുവന്നത്. പിന്നെ, ഭക്ഷണം ഒരു ഭാഗത്ത് തയ്യാര്‍ ചെയ്ത് അവിടേക്ക് അതിഥികളെ വിളിക്കുകയല്ല, മറിച്ച് അവരിരിക്കുന്ന സ്ഥലത്തു തന്നെ ഭക്ഷണം വിളമ്പി വച്ചുകൊടുക്കുകയാണുണ്ടായത്. അതിനു ശേഷം 'നിങ്ങള്‍ കഴിക്കുവീന്‍' എന്ന് പറയുന്നതിനു പകരം 'നിങ്ങള്‍ കഴിക്കുകയല്ലേ' എന്ന് സൗമ്യമായി ചോദിച്ചു. (തഫ്‌സീര്‍ ഇബ്‌നു കസീര്‍) അതിഥികളോട് വളരെ മാന്യമായ രീതിയില്‍, അവര്‍ക്ക് ഒരുവിധ മടുപ്പും ഉണ്ടാവാത്ത വിധം പെരുമാറണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. എത്രവലിയ നേതാവാണെങ്കിലും തന്റെ വീട്ടിലേക്കു വന്ന അതിഥികളെ മാന്യമായി സ്വീകരിച്ച് എല്ലാം നല്‍കിയ ശേഷമേ യാത്രയയക്കാവൂ. അവര്‍ക്കു വേണ്ട ഒത്താശകളൊക്കെ ആതിഥേയന്‍ തന്നെ ചെയ്തുകൊടുക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. രാജാവാണെങ്കില്‍ പോലും മാതാപിതാക്കള്‍, ഗുരുനാഥന്‍, അതിഥി എന്നിവര്‍ക്ക് സേവനം ചെയ്താല്‍ അവന്റെ പദവിക്ക് കോട്ടം സംഭവിക്കുകയില്ല. (റൂഹുല്‍ബയാന്‍). ഇബ്‌റാഹീം നബിയോട് 'നിങ്ങളുടെ അതിഥികളെ മാന്യമായി സ്വീകരിക്കുക'യെന്ന ഇലാഹീ സന്ദേശമുണ്ടായപ്പോള്‍ അവര്‍ക്കു വേണ്ടി ആടുകളെ അറുത്ത് ഭക്ഷണം തയ്യാര്‍ ചെയ്തു. വീണ്ടും വഹ്‌യ് ലഭിച്ചപ്പോള്‍ ആടിനു പകരം പശുക്കുട്ടികളെയാക്കി. വീണ്ടും അതേ കല്‍പ്പന വന്നപ്പോള്‍ ഭക്ഷണം ഒട്ടകമാക്കി. വീണ്ടും ഇതേ സന്ദേശം അവതരിച്ചപ്പോള്‍ പരിഭ്രാന്തനായ ഇബ്‌റാഹീം നബി അതിഥികള്‍ക്ക് സ്വയം സേവകനായി. അന്നേരം ഇപ്പോഴാണ് താങ്കള്‍ അതിഥികളെ ആദരിച്ചതെന്ന സന്ദേശം ലഭിക്കുകയുണ്ടായി.(റൂഹുല്‍ബയാന്‍) ആതിഥ്യമര്യാദക്ക് ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യം ഇതിലൂടെ മനസ്സിലാക്കാം. തന്റെ വീട്ടിലേക്കു വന്ന അതിഥിയോട് മാന്യമായി പെരുമാറാത്തവനില്‍ ഇസ്‌ലാമിന്റെ അടയാളം പൂര്‍ണമായിട്ടില്ല. മാത്രവുമല്ല, ഇസ്‌ലാമിക വീക്ഷണത്തില്‍ ആക്ഷേപാര്‍ഹനുമാണവന്‍. ഉഖ്ബതുബ്‌നു ആമിര്‍(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം-നബി(സ) പറയുന്നു: ആതിഥ്യം നിര്‍വഹിക്കാത്തവനില്‍ യാതൊരു നന്‍മയുമില്ല. ഇസ്മാഈല്‍ നബി(അ)ന്റെ ഒന്നാമത്തെ ഭാര്യയെ ത്വലാഖ് ചൊല്ലാന്‍ ഇബ്‌റാഹീം നബി വസ്വിയ്യത്ത് ചെയ്യാനുള്ള ഒരു കാരണം അവള്‍ക്ക് അതിഥികളെ വേണ്ടവിധം പരിഗണന നല്‍കി സല്‍ക്കരിക്കാനറിവില്ലായിരുന്നു വെന്നതാണ്. ഖിള്ര്‍ നബി(അ)ഉം മൂസാനബി(അ)ഉം ഒരു പ്രദേശത്തേക്ക് ചെന്ന് അവിടെയുള്ളവരോട് ഭക്ഷണമാവശ്യപ്പെട്ടപ്പോള്‍ അവരെ അതിഥികളായി സ്വീകരിക്കാന്‍ അവിടെയുള്ളവര്‍ തയ്യാറായില്ല. ഈ ചരിത്രം സൂറതുല്‍ കഹ്ഫിലൂടെ ലോകത്തിന് ഖുര്‍ആന്‍ പരിചയപ്പെടുത്തി. തങ്ങളെ സംബന്ധിച്ച് ആതിഥ്യമര്യാദ യില്ലാത്തവരെന്ന ഖുര്‍ആനിക പരാമര്‍ശം അവര്‍ക്ക് മറ്റു സമുദായങ്ങള്‍ക്കിടയില്‍ മാനഹാനിയുണ്ടാക്കി. അവര്‍ പുണ്യനബി(സ)യുടെ അടുക്കല്‍ വന്ന് സ്വര്‍ണക്കൂമ്പാരം കാണിച്ചു ഈ പരാമര്‍ശം ഞങ്ങള്‍ക്കനുകൂലമാകുന്ന വിധം മാറ്റം വരുത്തിത്തരണം എന്നാവശ്യപ്പെട്ടു. അല്ലാഹുവിന്റെ വചനത്തില്‍ മാറ്റം വരുത്താന്‍ താന്‍ മുതിരില്ലെന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. (തഫ്‌സീറുര്‍റാസി) ഇവര്‍ അന്‍ത്വാകിയക്കാ രാണെന്നാണ് ചില പണ്ഡിതരുടെ പക്ഷം. ഖുര്‍ആന്‍ പോലെ ഹദീസ് ഗ്രന്ഥങ്ങളും അതിഥി സല്‍ക്കാരത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന വിശുദ്ധ വചനങ്ങളാല്‍ പ്രഫുല്ലമാണ്. ബുഖാരി, മുസ്‌ലിം പോലോത്ത പ്രാമാണിക ഹദീസ് സമാഹാരങ്ങളില്‍ പ്രത്യേക അദ്ധ്യായം തന്നെ ഇതിനു വേണ്ടി നീക്കിവയ്ക്കപ്പെട്ടിട്ടുണ്ട്. അബൂഹുറൈറ(റ)വില്‍നിന്ന് നിവേദനം-നബി(സ) പറയുന്നു: ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അവന്റെ അതിഥിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിന ത്തിലും വിശ്വസിക്കുന്നവന്‍ അവന്റെ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലതു പറയട്ടെ അല്ലെങ്കില്‍ മൗനം പാലിക്കട്ടെ.'' (ബുഖാരി-കിതാബുല്‍ആദാബ്) ഈ ആശയം ധ്വനിപ്പിക്കുന്ന നിരവധി ഹദീസുകള്‍ വ്യത്യസ്ത നിവേദകരിലൂടെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിഥി വരുമ്പോള്‍ സുസ്‌മേരവദനനായി സ്വീകരിച്ച് ഏറ്റവും നല്ല ഭക്ഷണം നല്‍കി സല്‍ക്കരിച്ച് വേണ്ട സഹായങ്ങളെല്ലാം സ്വന്തമായി ചെയ്യുമ്പോഴാണ് ഒരാള്‍ തന്റെ അതിഥിയോട് മാന്യതപുലര്‍ത്തിയവനാകുന്നത്. വിഭവങ്ങളധികരിപ്പിക്കുന്നതിലല്ല മറിച്ച്, ഖിദ്മത് (സേവനം) ചെയ്യുന്നതിലാണ് ആദരവ് നിലകൊള്ളുന്നത്. ഒരു സ്വൂഫിയുടെ അടുക്കല്‍ ഒരു അതിഥി വന്നപ്പോള്‍ അദ്ദേഹത്തിനു വേണ്ട ഭക്ഷണം കൊണ്ടുവരാന്‍ തന്റെ മുരീദിനോടാവശ്യപ്പെട്ടു. അല്‍പനേരം താമസിച്ച മുരീദിനോട് കാരണം തിരക്കിയപ്പോള്‍ സുപ്രയിലുണ്ടായിരുന്ന ഉറുമ്പ് അതില്‍നിന്ന് മാറിപ്പോകുന്നതു വരെ കാത്തുനിന്നതാണെന്ന് പറഞ്ഞു. മുരീദ് ചെയ്തത് ശരിയാണെന്ന വിധം ശൈഖവര്‍കള്‍ തലയാട്ടി. ഇതു കണ്ട ഒരു പണ്ഡിതന്‍ അവരോടിങ്ങനെ പറഞ്ഞു: ''സുപ്രയിലുണ്ടായിരുന്ന ഉറുമ്പിനെ വേഗം പുറത്തുകളഞ്ഞ് അതിഥിക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു വേണ്ടിയിരുന്നത്.''(റൂഹുല്‍ബയാന്‍) ഇമാം മുസ്‌ലിം(റ) പറയുന്നു: ''ആതിഥ്യം ഇസ്‌ലാം പഠിപ്പിച്ച മര്യാദകളില്‍ അതിപ്രധാനവും പ്രവാചകരുടെയും സത്‌വൃത്തരുടെയും സല്‍സ്വഭാവത്തില്‍ പെട്ടതുമാണ്. ഭൂരിഭാഗം ഫുഖഹാക്കളും അതൊരു അത്യുത്തമ സ്വഭാവമായിട്ടാണ് ഗണിച്ചതെങ്കില്‍ ലൈസ്(റ) അത് നിര്‍ബന്ധ ബാധ്യതയായിട്ടാണ് എണ്ണിയത്. (ശര്‍ഹു മുസ്‌ലിം-കിതാബുല്‍ ഈമാന്‍) അതിഥി വീട്ടില്‍ വരുന്നത് പെരുന്നാള്‍ വരുന്ന ആവേശത്തിലാണ് മുന്‍കാമികള്‍ സ്വീകരിച്ചിരുന്നത്. അലി(റ)ക്ക് അടിമമോചനത്തേക്കാള്‍ സന്തോഷം അതിഥി സല്‍ക്കാരത്തിലായിരുന്നു. അബൂശുറൈഹില്‍ കഅ്ബി(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ നബി(സ) പറയുന്നു: ''അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. അവനെ ഒരു ദിവസമാണ് മുന്തിയ ഇനം ഭക്ഷണവും സമ്മാനവും നല്‍കി സ്വീകരിക്കേണ്ടത്. ബാക്കിയുള്ള രണ്ടു ദിവസങ്ങളില്‍ തന്റെ വീട്ടില്‍ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങള്‍ നല്‍കിയാലും മതി. അതിനു ശേഷം നല്‍കുന്നതൊക്കെ സ്വദഖയായി ഗണിക്കപ്പെടും. ഏതൊരു വ്യക്തിയെയും പ്രയാസപ്പെടുത്തും വിധം അയാളുടെ വീട്ടില്‍ തങ്ങാതിരിക്കാന്‍ അതിഥി ശ്രദ്ധിക്കേണ്ടതുണ്ട്.'' ആതിഥ്യം വര്‍ധിപ്പിക്കുന്ന മനുഷ്യന് അല്ലാഹു രിസ്ഖില്‍ ബര്‍ക്കത് നല്‍കുന്നതാണ്. ഒരു വീട്ടിലേക്ക് അതിഥി എത്തുന്നതിന്റെ 40 ദിവസങ്ങള്‍ക്കു മുമ്പ് തന്നെ അവനുള്ള രിസ്ഖ് അവിടെ എത്തിക്കാന്‍ അല്ലാഹു ഒരു പ്രത്യേക മലക്കിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് പുണ്യ നബി(സ) അരുളിയിട്ടുണ്ട്. അതിഥിയുടെ ആഗമനത്തോടെ ആ വീട്ടില്‍ അല്ലാഹുവിന്റെ അനുഗ്രഹവും കരുണയും വര്‍ഷിക്കുന്നതും അവന്‍ കഴിക്കുന്ന ഓരോ പിടി ഭക്ഷണത്തിനും പകരം ഹജ്ജും ഉംറയും നിര്‍വഹിച്ച പ്രതിഫലം വീട്ടുടമയ്ക്ക് ലഭിക്കുന്നതുമാണ്. അതിഥി വീട്ടില്‍ നിന്നു തിരിച്ചുപോകുമ്പോഴേക്ക് ആതിഥേയന്റെ നിരവധി പാപങ്ങള്‍ അല്ലാഹു മാപ്പ് ചെയ്യുന്നതുമാണ്. (അല്‍മവാഹിബുല്‍ ജലിയ്യ-തഴവാ മൗലവി) അതിഥിക്ക് ബുദ്ധിമുട്ട് വരുത്തുന്ന ഒരു കാര്യവും ആതിഥേയനില്‍നിന്നുണ്ടാവാന്‍ പാടില്ല. മുന്‍കാമികളില്‍ ഒരു മഹാന്റെ വീട്ടിലേക്കു ചില അതിഥികള്‍ വന്ന ദിവസം അവരെ സല്‍ക്കരിക്കുന്നതിലും സേവിക്കുന്നതിലും ആതിഥേയന്റെ കൂടെ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ മകന്‍ വൈകുന്നേരം തട്ടിന്‍മുകളില്‍നിന്ന് കാല്‍ തെറ്റി വീണ് മരണമടഞ്ഞു. കാര്യമറിഞ്ഞ ആതിഥേയന്‍ ഭാര്യയോട് പറഞ്ഞു: ''കുട്ടി മരിച്ച വിവരം അതിഥികളറിയരുത്. നീ കാരണം അവരതറിഞ്ഞാല്‍ നിന്റെ ത്വലാഖ് ഞാന്‍ ചൊല്ലും.'' രാത്രിയില്‍ കുട്ടിയെ അന്വേഷിച്ച അതിഥികളോട് അവന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞു. പിറ്റേ ദിവസം അവര്‍ തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ കാര്യം കേട്ട അവര്‍ ചോദിച്ചു: ''നീ ഇന്നലെ ഈ കാര്യം എന്തുകൊണ്ട് മൂടിവച്ചു?'' അദ്ദേഹം പറഞ്ഞു: '' അതിഥികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യം ഒരിക്കലും പറയാന്‍ പാടില്ലല്ലോ, ശുദ്ധജലം കലക്കുന്നതിനു തുല്യമല്ലേ അത്. ഇതു കേട്ട അവര്‍ പൊട്ടിക്കരഞ്ഞുപോയി.'' അതിഥിക്ക് സന്തോഷം ജനിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് സംസാരം നീട്ടിക്കൊണ്ടുപോവലും അതിനുവേണ്ടി ഉറക്കമൊഴിക്കലുമെല്ലാം ആതിഥ്യമര്യാദയില്‍ പെട്ടതാണ്. അതിഥി ഉറങ്ങുന്നതിനു മുമ്പ് ആതിഥേയന്‍ ഉറങ്ങാന്‍ പോലും പാടില്ല. അതിഥിക്ക് കഴിക്കാനുള്ള ഭക്ഷണം വച്ചുകൊടുക്കുമ്പോള്‍ വിഭവങ്ങളൊക്കെ അവനു കാണിച്ചുകൊടുക്കണം. അല്ലാത്തപക്ഷം നന്നായി വയര്‍ നിറഞ്ഞതിനു ശേഷം നല്ല ഭക്ഷണങ്ങള്‍ കൊണ്ടു വന്നാല്‍ തിന്നാന്‍ കൊതിയുണ്ടായിട്ടും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. അതിഥിക്ക് ഭക്ഷണം വച്ചതിനു ശേഷം അതു കഴിക്കാന്‍ കുടുംബക്കാര്‍ വരുന്നത് വരെ താമസിപ്പിക്കാന്‍ പാടില്ല. ഭക്ഷണശേഷം മധുരം കൂടി നല്‍കിയാലേ സല്‍ക്കാരം പൂര്‍ണമാവൂ. (അല്‍മവാഹിബുല്‍ജലിയ്യ) സല്‍മാന്‍(റ) തന്റെ സുഹൃത്തായ അബുദ്ദര്‍ദാ(റ)ഇനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു. അന്നേരം താഴ്ന്ന വസ്ത്രം ധരിച്ചിരിക്കുന്ന ഉമ്മുദ്ദര്‍ദാഇനെയാണ് അവര്‍ക്ക് അവിടെ ദര്‍ശിക്കാനായത്. അതിനു കാരണം തിരക്കിയ സല്‍മാനോട് അവര്‍ പറഞ്ഞു: ''നിങ്ങളുടെ സഹോദരന്‍ അബുദ്ദര്‍ദാഅ് ഐഹിക പരിത്യാഗിയാണ്. കുറച്ചുകഴിഞ്ഞ് അബുദ്ദര്‍ദാഅ് വീട്ടിലെത്തി സല്‍മാന്(റ) വേണ്ട ഭക്ഷണം തയ്യാര്‍ ചെയ്തു. കഴിക്കാന്‍ നേരം ഞാന്‍ നോമ്പുകാരനാണെന്നും നിങ്ങള്‍ കഴിക്കുകയെന്നും അബുദ്ദര്‍ദാഅ് പറഞ്ഞു. നിങ്ങളെന്റെ കൂടെ കഴിക്കാതെ ഞാന്‍ ഭക്ഷണത്തിനിരിക്കില്ലെന്നു സല്‍മാന്‍(റ) ശാഠ്യം പിടിച്ചു. അങ്ങനെ അബുദ്ദര്‍ദാഉം കൂടെയിരുന്നു ഭക്ഷണം കഴിച്ചു. രാത്രിയായപ്പോള്‍ അബുദ്ദര്‍ദാഅ് (റ) രാത്രിനിസ്‌കാരത്തിന് ഒരുങ്ങി. സല്‍മാന്‍(റ) അവരോട് ഉറങ്ങാന്‍ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞ് വീണ്ടും നിസ്‌കരിക്കാനൊരുങ്ങിയ അബുദ്ദര്‍ദാഇനെ വീണ്ടും ഉറങ്ങാന്‍ പറഞ്ഞയച്ചു. രാത്രിയുടെ അവസാന യാമങ്ങളില്‍ എഴുന്നേറ്റ സല്‍മാന്‍(റ) രാത്രിനിസ്‌കാരത്തിന് അബുദ്ദര്‍ദാഇനെയും വിളിച്ചുണര്‍ത്തി. എന്നിട്ട് സല്‍മാന്‍(റ) പറഞ്ഞു: ''നിന്റെ റബ്ബിനോടും ശരീരത്തോടും കുടുംബത്തോടും നിനക്ക് ചില ബാധ്യതകളുണ്ട്. ഓരോരുത്തരുടെ അവകാശങ്ങളും അവര്‍ക്ക് നീ വകവച്ചു കൊടുക്കണം.'' ഇതുകേട്ട അബുദ്ദര്‍ദാഅ്(റ) നബി(സ)യുടെ അടുക്കല്‍ ചെന്ന് കാര്യമൊക്കെ വിശദീകരിച്ചുകൊടുത്തു. സല്‍മാന്‍ പറഞ്ഞത് തീര്‍ത്തും സത്യം എന്നാണ് അന്നേരം നബി(സ)യുടെ പ്രതികരണം (സ്വഹീഹുല്‍ ബുഖാരി- കിതാബുല്‍ആദാബ്). ദൈവഭക്തിയുള്ളവരെ മാത്രമേ നാം അതിഥികളായി ക്ഷണിക്കാവൂ. അബൂസഈദ്(റ) പറയുന്നു: ''നബി(സ) അരുളി: നീ സത്യവിശ്വാസിയോട് മാത്രമേ സഹവസിക്കാവൂ. നിന്റെ ഭക്ഷണം അല്ലാഹുവിനെ ഭയപ്പെടുന്ന വ്യക്തി മാത്രമേ കഴിക്കാവൂ. ക്ഷണിക്കുന്ന വേളയില്‍ പുണ്യറസൂലിന്റെ സുന്നത്ത് അനുധാവനം ചെയ്യുകയെന്ന നിയ്യത്ത് ആതിഥേയന്റെ മനസ്സിലുണ്ടായിരിക്കണം. ഒരു മുസ്‌ലിം ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കല്‍ നമ്മുടെ ബാധ്യതയാണ്. മുസ്‌ലിമീങ്ങള്‍ക്ക് പരസ്പരം അഞ്ച് ബാധ്യതകളാണുള്ളതെന്ന് അബൂഹുറൈറ(റ) ഉദ്ധരിക്കുന്നുണ്ട്. സലാം പറഞ്ഞാല്‍ അതു മടക്കുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, ക്ഷണിച്ചാല്‍ സ്വീകരിക്കുക, മരണപ്പെട്ടാല്‍ ജനാസയെ പിന്തുടരുക, തുമ്മിയ വേളയില്‍ സ്തുതിച്ചാല്‍ റഹമത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക.'' (തിര്‍മുദി) അതിഥിക്ക് ആതിഥേയനോടും ചില മര്യാദകളൊക്കെയുണ്ട്. കഴിക്കാന്‍ കൊണ്ടുവന്ന ഭക്ഷണത്തെക്കുറിച്ച് ആതിഥേയന് പ്രയാസമാകുന്നവിധം ചോദിക്കരുത്. ആരെങ്കിലും അതിഥിയായി ചെല്ലുകയും അവന് കഴിക്കാനോ കുടിക്കാനോ എന്തെങ്കിലും നല്‍കപ്പെടുകയും ചെയ്താല്‍ അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ കഴിച്ചുകൊള്ളട്ടെ എന്ന് അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന സ്വഹീഹായ ഹദീസിലുണ്ട്. ഭക്ഷണം കഴിച്ച ശേഷം ആതിഥേയനു വേണ്ടി പ്രാര്‍ത്ഥിക്കല്‍ അതിഥി ചെയ്യുന്ന മാന്യതയാണ്. അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അനസ്(റ) പറയുന്നു: ''നബി(സ) സഅദ്ബ്‌നു ഉബാദയുടെ വീട്ടിലേക്ക് ചെന്നു. അന്നേരം റൊട്ടിയും സൈതും നല്‍കി സല്‍ക്കരിച്ചു. അതു കഴിച്ച ശേഷം നബിതങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം ഇങ്ങനെ പറഞ്ഞു: ''നോമ്പുകാര്‍ നിങ്ങളുടെ അടുക്കല്‍ വച്ച് നോമ്പ് തുറന്നിരിക്കുന്നു. സത്‌വൃത്തര്‍ നിങ്ങളുടെ ഭക്ഷണം സേവിച്ചിരിക്കുന്നു. മാലാഖമാര്‍ നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ.'' അതിഥിയായി ചെല്ലുന്ന വീട്ടില്‍ അരുതായ്മകള്‍ എന്തെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ അവിടേക്ക് പോകാതിരിക്കലും ചെന്ന ശേഷം കണ്ടാല്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഒഴിവാക്കുന്നില്ലെങ്കില്‍ ഉടനെ തിരിച്ച് പോരുകയുമാണ് അതിഥിയുടെ മറ്റൊരു മര്യാദ. താന്‍ ചെന്നാല്‍ അത്തരം അനാശാസ്യങ്ങള്‍ ഒഴിവാകുമെങ്കില്‍ അതിനു വേണ്ടി അവന്‍ പോവണമെന്ന് കര്‍മശാസ്ത്രം പഠിപ്പിക്കുന്നു. (മഹല്ലി 3/297) ക്ഷണം സ്വീകരിച്ചെന്ന പ്രതിഫലത്തിനും താന്‍ കാരണം ഒരു തിന്‍മയില്ലാതായതിന്റെ പ്രതിഫലത്തിനും ഇതുവഴി അവന്‍ അര്‍ഹനാകുന്നു. മുന്നില്‍ കൊണ്ടുവച്ച ഭക്ഷണം അതിഥിക്ക് എത്ര വേണമെങ്കിലും കഴിക്കാം. പക്ഷേ, യാചകന്‍ വന്നാല്‍ അവന് കൊടുക്കാനോ വീട്ടിലുള്ള പൂച്ചക്ക് ഇട്ടുകൊടുക്കാനോ ശരീഅത്ത് അനുവദിക്കുന്നില്ല. എന്നാല്‍, കൂടെയുള്ള മറ്റു അതിഥികള്‍ക്ക് ഇട്ടുകൊടുക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ല. (മഹല്ലി 3/298). സന്തോഷവേളകളില്‍ ചിലയാളുകളെ വിളിച്ചുവരുത്തി അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനാണ് സദ്യയെന്ന് പറയുന്നത്. വലീമത് എന്ന പദപ്രയോഗം നിരുപാധികം വിവാഹസദ്യയെ സൂചിപ്പിക്കുന്നുവെങ്കിലും ഏതു സദ്യയും അതു കൊണ്ട് ഉദ്ദേശിക്കപ്പെടാം. 10 വിധം സദ്യകള്‍ വ്യത്യസ്ത പേരുകളില്‍ തന്നെ ശരീഅത്ത് പരിചയപ്പെടു ത്തുന്നുണ്ട്. ഇംലാക് എന്നറിയപ്പെടുന്ന നികാഹിന്റെ സദ്യയാണതിലൊന്ന്. ഭാര്യയുമായി ശാരീരിക ബന്ധം കഴിഞ്ഞാല്‍ നല്‍കുന്ന സദ്യയാണ് വലീമത്. ഭാര്യ പ്രസവിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യ ഖുര്‍സ് എന്നാണറിയപ്പെടുന്നത്. കുട്ടിയുടെ മുടി കളഞ്ഞ് മൃഗം അറുത്ത് സദ്യയുണ്ടാക്കുന്നത് അഖീഖത് എന്നറിയപ്പെടുന്നു. ചേലാകര്‍മം ചെയ്യുന്ന സമയത്ത് നല്‍കുന്ന സദ്യയാണ് ഇഅ്ദാര്‍. പെണ്ണുങ്ങള്‍ മാര്‍ഗം ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കിടയിലും ആ സദ്യയുണ്ടാക്കു ന്നതിന് പ്രശ്‌നമില്ല. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയാല്‍ നല്‍കുന്നതാണ് ഹിദാഖ്. കെട്ടിടമുണ്ടാക്കിയ സന്തോഷത്തില്‍ നല്‍കുന്ന സദ്യയെ വകീറത് എന്നും യാത്ര കഴിഞ്ഞ് വന്നാല്‍ കൊടുക്കുന്നത് നഖീഅത് എന്നും വിളിക്കപ്പെടുന്നു. വിപത്തില്‍ നിന്ന് മോചനം ലഭിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യയെ വളീമത് എന്ന് വിളിക്കാം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നല്‍കുന്ന സദ്യയാണ് മഅ്ദുബതെന്നറിയപ്പെടുന്നത് (ഖല്‍യൂബി 3/294).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter