അവിശ്വാസികളോടുള്ള ജിഹാദ്:   തിരുത്തപ്പെടേണ്ട ധാരണകൾ

'അങ്ങനെ, ആ നാലു  മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവ വിശ്വാസികളെ കണ്ടിടത്തു വെച്ച് നിങ്ങള്‍ വധിച്ചുകളയുകയും ബന്ധനസ്ഥരായി പിടിക്കുകയും പ്രതിരോധിക്കുകയും എല്ലാ കാവല്‍ സ്ഥലങ്ങളിലും അവരെയുന്നം വെച്ച് പതിയിരിക്കുകയും ചെയ്യുക. ഇനിയവര്‍ ശിര്‍ക്കില്‍ നിന്നു മടങ്ങുകയും നമസ്കാരം മുറപ്രകാരമനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരുടെ വഴിക്കു വിട്ടേക്കണം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെയത്രേ'. (വി.ഖു 9:5). 'അല്ലാഹു ഭുവന-വാനങ്ങളെപ്പടച്ച കാലം മുതല്‍ മാസങ്ങളുടെ എണ്ണം അവങ്കല്‍ പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയ മാസങ്ങളാണ്. അതാണ് ഋജുവായ മതം. അതുകൊണ്ട് ആ വിശുദ്ധ മാസങ്ങളില്‍ നിങ്ങള്‍ (യുദധത്തിനിറങ്ങി) സ്വന്തത്തോട് അതിക്രമം കാട്ടരുത്. എന്നാല്‍ ബഹുദൈവ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കില്‍ അതുപോലെ സംഘടിതരായി അവരോട് നിങ്ങളും പോരാടുക. നിങ്ങളറിയണം, സൂക്ഷമാലുക്കളോടൊപ്പമാണ് അല്ലാഹു' (വി.ഖു 9:36). വിശുദ്ധ ഖുര്‍ആനിലെ സൂറത്തുത്തൗബയിലെ രണ്ട് സൂക്തങ്ങളാണിത്. യുദ്ധ വിളംബരം, അസമാധാനാവസ്ഥ, കപട വിശ്വാസികളുടെ അഭിശപ്ത സ്വഭാവ ശീലങ്ങള്‍ എന്നിവയാണ് പ്രസ്തുത അധ്യായത്തിന്‍റെ ഉള്ളടക്കം. വര്‍ത്തമാന സാഹചര്യത്തില്‍, ഇസ്ലാം വിരുദ്ധ പ്രചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിഷയങ്ങളിലൊന്നാണിത്. വിവിധ കാലഘട്ടങ്ങളിലെ മതപണ്ഡിതരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സവിസ്തര വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെ തദ്വിഷയമായി ഇസ്ലാം വിരുദ്ധ ആരോപണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ് യുക്തിവാദികളും ഫാസിസ്റ്റ് സംഘികളും. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമുള്ളവനും ഇല്ലാത്തവനുമൊക്കെ സര്‍വ സ്വാതന്ത്യവുമുള്ള രാജ്യത്ത്, ഒരു മതത്തിന്‍റെ മാത്രം വിശ്വാസ കാര്യങ്ങളില്‍ ഇടപെടുകയും അവരുടെ മതഗ്രന്ഥത്തിന്‍റെ ഉള്ളടക്കത്തെ മാത്രം വിവാദമാക്കുകയും ചെയ്യുന്നതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയാണ് നാം ചര്‍ച്ചയാക്കേണ്ടത്. അമുസ്ലിംകളെ നിശ്ലേഷം ഇല്ലാതാക്കണമെന്ന് ഖുര്‍ആനിക ആഹ്വാനമുണ്ടെന്നും മതേതര ഇന്ത്യയില്‍ ഇതു നടപ്പിലാക്കുകയാണ് മുസ്ലിം സംഘടനകളുടെ ലക്ഷ്യമെന്നും വരെ പ്രചരിപ്പിക്കുന്നുണ്ട്. യുദ്ധവിളംബര സൂക്തങ്ങളുടെ സാഹചര്യങ്ങള്‍ പഠനവിധേയമാക്കാതെയാണ് ഇത്തരം വിമര്‍ശനമുന്നയിക്കുന്നത്. ഹിജ്റ ആറാം വര്‍ഷം പ്രവാചകന്‍ തിരുനബി (സ്വ)യും മക്കാ നിവാസികളും തമ്മില്‍ ചരിത്രപ്രസിദ്ധമായ ഹുദൈബിയ്യ കരാര്‍ നടന്നു. പത്തുവര്‍ഷത്തേക്കായിരുന്നു കരാര്‍. അതിലെ വ്യവസ്ഥയനുസരിച്ച് ഇതര ഗ്രോത്രക്കാര്‍ക്ക് നബി(സ്വ)യുമായോ മക്കക്കാരുമായോ സഖ്യത്തിലേര്‍പ്പെടാന്‍ സ്വാതന്ത്യമുണ്ടായിരുന്നു. അങ്ങനെയിരിക്കെ, പ്രവാചകനുമായി സഖ്യത്തില്‍ നിന്നിരുന്ന ബനൂഖുസാഅ ഗ്രോത്രക്കാരെ, മക്കക്കാരുമായി സഖ്യത്തിലായിരുന്ന ബനൂബക്ര്‍ ഗോത്രക്കാര്‍ അക്രമിക്കുകയും മക്കക്കാര്‍ അവരെ പരസ്യമായി സഹായിക്കുകയും ചെയ്തു. അക്രമണത്തില്‍ ബനൂഖുസാഅക്ക് ധാരാളം ധനനഷ്ടവും ജനനഷ്ടവുമുണ്ടായി. അവര്‍ പ്രവാചകനോട് സഹായമഭ്യര്‍ത്ഥിച്ചു. നബി പതിനായിരം അനുചരരുമായി മക്കയിലെത്തി മക്ക കീഴടക്കി. കരാര്‍ ലംഘിച്ച മക്കാ നിവാസികള്‍ക്ക് നാല് മാസം സാവകാശവും നല്‍കി. തങ്ങളുടെ അധീനതയിലായ മക്കയില്‍ ബഹുദൈവ വിശ്വാസം അനുവദിക്കില്ലെന്നും നിങ്ങള്‍ക്കു പശ്ചാത്തപിച്ചു മടങ്ങാന്‍ അവസരമുണ്ടെന്നും അവരെ ഉണര്‍ത്തി. നാലു മാസത്തെ സന്ധികാലം കഴിഞ്ഞാല്‍ പ്രഖ്യാപിത യുദ്ധമായി. ശത്രുവിനെ കണ്ടിടത്തുവെച്ച് കൊല്ലണം. പ്രതിരോധമുറകളൊക്കെ സ്വീകരിക്കണം. ഇസ്ലാമിനോടുള്ള ശത്രുത കൈവെടിഞ്ഞ് സത്യവിശ്വാസം പുല്‍കിയവരോട് പകതീര്‍ക്കരുതെന്നും അവരെ പാട്ടിനുവിട്ടേക്കണമെന്നും ഇസ്ലാം കല്‍പിച്ചു. എന്നാല്‍ മേല്‍പറഞ്ഞ അവിശ്വാസികള്‍ തന്നെ മുസ്ലിംകളോട് അഭയം തേടിയാല്‍ അവര്‍ക്ക് അഭയം നല്‍കാനും ഇസ്ലാം ആഹ്വാനം ചെയ്തിരുന്നു.  എന്നാല്‍, ഈയൊരു ചരിത്ര പശ്ചാത്തലത്തെ ബോധപൂര്‍വം അവഗണിച്ചാണ് ഇസ്ലാമിക വിരുദ്ധ പ്രചരണങ്ങളും വികലവിവരങ്ങളും ചിലര്‍ സൃഷ്ടിക്കുന്നത്. നീതിയുക്തമായ നിലപാടു കൈകൊണ്ട്, സന്ധിലംഘകര്‍ക്ക് പോലും സാവകാശം നല്‍കി, മുസ്ലിം അധീന പ്രദേശങ്ങളില്‍ അഭയം തേടിയവര്‍ക്ക് നിര്‍ഭയത്വം നല്‍കിയ ഇസ്ലാമിന്‍റെ പൂര്‍വകാല ചരിത്രങ്ങളെ ഇത്രയധികം വക്രീകരിക്കുന്നതിനു പിന്നിലെ ഒളിയജണ്ടകളെ നാം തിരിച്ചറിയാതെ പോവരുത്. അക്രമവും കൊലപാതകവും മഹാപാതകമായി കാണുന്ന ദര്‍ശനമാണ് ഇസ്ലാം. അകാരണായി ഒരു മനുഷ്യനെ കൊല്ലുക എന്നത് ഇസ്ലാമില്‍ അതീവഗുരുതരവും അത്യന്തം നിഷ്ഠുരവുമായ മഹാപാതകമാണ്; ഒരു മനുഷ്യജീവന്‍ സംരക്ഷിക്കലാവട്ടെ വളരെ പരിപാവനവുമാണ്. ഒരു നിരപരാധിയുടെ ഘാതകനെ വധശിക്ഷക്കു വിധേയമാക്കണമെന്നാണ് മതനിയമം. അറബ്-മുസ്ലിം രാജ്യങ്ങളിലൊക്കെ പരസ്സഹസ്രം അമുസ്ലിംകള്‍ അതീവ സുരക്ഷിതരായി കഴിഞ്ഞുകൂടുന്നത് ഈ വിശാല വീക്ഷണത്തിന്‍റെ ജീവിക്കുന്ന ദൃഷ്ടാന്തമാണ്. ഒരറ്റ അമുസ്ലിമിനെ കൊണ്ടും അവിടങ്ങളില്‍ ഒരിക്കലെങ്കിലും 'അല്ലാഹു അക്ബര്‍' വിളിക്കപ്പെട്ടിട്ടില്ലല്ലോ. ജനങ്ങള്‍ ഏതൊരാളുടെ കൈയിലും നാക്കിലും നിന്നു സുരക്ഷിതരാണോ അവനാണ് മുസ്ലിം എന്നാണ് പ്രവാചക തിരുമേനി വിശ്വാസിയെ പരിചയപ്പെടുത്തിയിരിക്കുന്നത്.  സ്രഷ്ടാവിന്‍റെ ഇഷ്ടദാസന്മാരെ പരിചയപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ വിശദീകരിച്ചിടത്ത്, അന്യായമായി കൊലപാതകം ചെയ്യാത്തവരാണെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുന്നുണ്ട്.  അല്ലാഹുവിനോടൊപ്പം മറ്റൊരു ദൈവത്തെ ആരാധിക്കാത്തവരും അവന്‍ വിശുദ്ധി കല്‍പിച്ച ഒരു ജീവനെ അന്യായമായി വധിക്കാത്തവരും വ്യഭിചരിക്കാത്തവരുമാണവര്‍; ആരൊരാള്‍ ഇവ അനുവര്‍ത്തിക്കുന്നുവോ  അവന്‍ കഠോര ശിക്ഷ കണ്ടെത്തുന്നതും അന്ത്യനാളില്‍ ഇരട്ടി ശിക്ഷ നല്‍കപ്പെടുന്നതും ഹീനനായി അവനതില്‍ ശാശ്വതവാസം നയിക്കുന്നതുമാണ് (വി.ഖു 25:68) മൂസാ നബിയില്‍ നിന്ന് അബദ്ധത്തില്‍ സംഭവിച്ച വധത്തെ പോലും ഖുര്‍ആന്‍ വിശദീകരിച്ചത് പൈശാചിക പ്രവര്‍ത്തനം, അക്രമം എന്നിങ്ങനെയാണ്. 'മൂസാ നബി പരിതപിച്ചു. പിശാചിന്‍റെ ചെയ്തിയത്രെ ഇത്; നിശ്ചയം സ്പഷ്ടമായും വഴിതെറ്റിക്കുന്ന പ്രതിയോഗി തന്നെയാണവന്‍. മൂസാ നബി പശ്ചാത്തപിച്ചു. നാഥാ എനിക്കു നീ പൊറുത്തുതരേണമേ, അങ്ങനെ അദ്ദേഹത്തിനവന്‍ പാപമോചനം നല്‍കി. ഏറെ മാപ്പരുളുന്നവനും കരുണാമയനും തന്നെയത്രെ അവന്‍ (വി.ഖു 28:16). പ്രത്യേക സാഹചര്യങ്ങളില്‍, അതും അതിസങ്കീര്‍ണ സാഹചര്യങ്ങളില്‍ മാത്രം യുദ്ധം അനുവദിച്ച ഇസ്ലാമിന്‍റെ നിയമസംഹിതകള്‍ക്കു നേരെ വിരല്‍ചൂണ്ടുന്നവരുടെ ലക്ഷ്യം നിഗൂഢമാണ്. അമുസ്ലിംകളോട് അസഹിഷ്ണുതയോടെ പെരുമാറണമെന്നാണ് ഇസ്ലാമിന്‍റെ ഭാഷ്യം എന്നു പോലും പ്രചരിപ്പിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലേതു പോലെ ഇസ്ലാം വിരുദ്ധ ചിന്തകള്‍ക്ക് വേരുപിടിപ്പിക്കാനുള്ള കുത്സിതശ്രമങ്ങളാണ് ഇതിനു പിന്നില്‍. മനുഷ്യത്വ രഹിതമായ ഒന്നും ഇസ്ലാമിക നിയമസംഹിതകളില്‍ ഇല്ല എന്നതാണ് യാഥാത്ഥ്യം. എന്നാല്‍ മതവിരുദ്ധമായവ ഒരു നിലക്കും സ്വീകരിക്കരുതെന്ന കണിശനിര്‍ദേശവുണ്ട്. അവ വിശ്വാസികളെ ബോധിപ്പിക്കുന്നതു നമ്മുടെ മതസൗഹാര്‍ദ്ദാന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്നുണ്ടെന്നാണ്  ചിലരുടെ ആരോപണം.  അത്തരക്കാര്‍ക്ക് കുടപിടിക്കുന്നതിനു പകരം ധീരമായി ശബ്ദിക്കുകയാണ് പുതിയ കാല സാഹചര്യത്തിലെ പണ്ഡിത ദൗത്യം.  നാഥന്‍ അനുഗ്രഹിക്കട്ടെ. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter