മുഗൾ സറായ്: മുഗള്‍ മനോഹാരിതയുടെ മുസാഫിർ ഖാന
മുഗൾ ഭരണ കാലത്ത് തിരക്കേറിയ ഗുജറാത്തിലെ സൂറത്ത് തുറമുഖത്ത് നിന്നും മക്കയിലേക്കും മദീനയിലേക്കും തീർത്ഥാടനം നടത്തുന്നവരുടെ മുസാഫിർ ഖാനയായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് മുഗൾ സറായ്. മുഗൾ ഭരണാധികാരി ഷാജഹാന്റെ മകൾ ജഹനാര ബീഗത്തിന്റെ കീഴിൽ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥനും അടുത്ത വിശ്വസ്തനുമായ ഇസ്ഹാഖ് ബേഗ് യസ്ദി 1644 ൽ 33,080 രൂപ ചെലവിൽ നിർമിച്ച ഇത് താപി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 1867 മുതൽ സൂറത്ത് മുനിസിപ്പൽ കോർപറേഷന്റെ ആസ്ഥാനമായി മാറുന്നത് വരെ തീർത്ഥാടകരുടെ സംഗമ കേന്ദ്രവും ഇന്ത്യയിലെ നാനാദിക്കുകളിൽ നിന്ന് പരിശുദ്ധ ഹജ്ജ് കർമ്മം ഉദ്ദേശിച്ചു വരുന്നവരുടെ ലക്ഷ്യം സ്ഥാനവുമായിരുന്നു ഇത്. ഇസ്‍ലാമിക വിശ്വാസ-കർമ്മങ്ങളെ കുറിച്ച് ഇവിടെ നിന്ന് പഠിച്ചെടുത്ത് കപ്പൽ കയറുന്നവരുടെ കഥകൾ ചരിത്രത്തിന്റെ തൂലികകളിൽ അധികമൊന്നും വിരചിതമായിട്ടില്ല. മുഗൾ സറായ് അതിനാൽ ഏറെ ചർച്ച ചെയ്യപ്പെട്ടതുമില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം വരെ, അതിന്റെ പ്രവേശന കവാടത്തിൽ തന്നെ സ്ഥാപിച്ചിരുന്ന 3.65 മീറ്റർ നീളമുള്ള രണ്ട് മാർബിൾ കല്ലുകളിലാണ് സറായിയെ കുറിച്ചുള്ള വിവരണം ആലേഖനം ചെയ്തിരിക്കുന്നത്. എന്നാൽ പിന്നീട് അവ വേണ്ടവിധം സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് സത്യം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ എ.ഡി ബാനർജിയുടെ ശ്രമഫലമായി 1929 ൽ ബോംബെയിലെ പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയത്തിലേക്ക് മാറ്റിയ അത് ഇപ്പോഴും അവിടെ സംരക്ഷിച്ച് വരുന്നു.
അതിൽ 'മുഗൾ സറായി'യുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രത്യേക നിർദ്ദേശം ആലേഖനം ചെയ്തിട്ടുണ്ട്. 'പണ്ഡിതന്മാരിൽ നിന്നും മക്കയിലേക്കും മദീനയിലേക്കും പോകുന്ന തീർത്ഥാടകരിൽ നിന്നും സറായിയിൽ തങ്ങാൻ ഉദ്ദേശിക്കുന്ന പുണ്യ വ്യക്തികളിൽ നിന്നും വാടക ഈടാക്കരുത്. സൈനികർക്ക് മുറികൾ അനുവദിക്കുന്നത് കർശനമായി നിരോധിക്കുന്നു. മുകളിൽ പറഞ്ഞിരിക്കുന്നവർ ഒഴികെയുള്ള യാത്രക്കാരില്‍നിന്ന് വാടകയായി ഈടാക്കുന്ന വരുമാനം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുക. സറായിയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ വേതനം, മൃഗങ്ങൾക്ക് കാലിതീറ്റ തുടങ്ങിയ ആവശ്യങ്ങൾ കഴിഞ്ഞ് ശേഷിക്കുന്നവ മക്ക, മദീനയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് സംഭാവന ചെയ്യുക’ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അതില്‍ കാണാം.
ഖാദിരി സൂഫി സരണി പിന്തുടര്‍ന്നിരുന്ന ജഹനാര ബീഗം മാതൃകാപരമായാണ് ഇതിന് രൂപം നൽകിയിട്ടുള്ളത്. സൂറത്ത് തുറമുഖത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം ഷാജഹാൻ ചക്രവർത്തി മകൾ ജഹനാരയുടെ ദൈനംദിന ചെലവുകൾക്കായിരുന്നു നൽകിയിരുന്നത്. സറായി നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ ഇസ്ഹാഖ് യസ്ദിയായിരുന്നു തുറമുഖത്തിന്റെ നടത്തിപ്പുകാരന്‍.
ബ്രിട്ടീഷ് അധിനിവേശകാലത്ത് സൈനിക ആയുധങ്ങൾ സൂക്ഷിക്കാനും പിന്നീട് ജയിലായും സറായി ഉപയോഗിക്കപ്പെട്ടു. അതിസമ്പന്നമായ ഇന്തോ-ഇസ്‍ലാമിക് വാസ്തുവിദ്യയുടെ, അതിമനോഹരമായി നിർമിക്കപ്പെട്ട ഒരു സ്മാരകത്തിന്റെ നേർ സാക്ഷ്യമാണ് മുഗൾ സറായ്. കമാനങ്ങൾ, കോർണിസുകൾ, പാരപെറ്റുകൾ, പ്രവേശന കവാടത്തിലെ ശില്പങ്ങൾ, നൈപുണ്യമേറിയ ഘടന, വാസ്തുവിദ്യയുടെ മനോഹരഹാരങ്ങൾ തുടങ്ങിയിവ മറ്റുള്ളവയിൽ നിന്ന് സറായിയെ വ്യത്യസ്തമാക്കുന്നു. മുൻഭാഗത്തെ അലങ്കാര പാരപെറ്റിന്റെ ക്രമീകരണവും നേർത്ത മിനാരങ്ങളോട് സാമ്യമുള്ള കെട്ടിടത്തിന്റെ പ്രധാന കോണുകളെ മറികടക്കുന്ന ചെറിയ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള മൂലകങ്ങൾക്കുള്ള അലങ്കാരങ്ങളും സറായിയുടെ നിര്‍മ്മാണ വൈദഗ്ധ്യം വിളിച്ചോതുന്നതാണ്.
പതിനേഴാം നൂറ്റാണ്ടിലെ മുഗൾ കാലഘട്ടത്തിലെ പ്രധാന ശൈലിയായിരുന്ന കൊത്തുപണികളുള്ള കമാനങ്ങളുടെ പരമ്പര ഏറെ സുന്ദരം തന്നെ. മധ്യ ഭാഗത്ത് ഒരു ജലധാരയും സറായിയെ മനോഹരമാക്കുന്നുണ്ട്. എന്നാൽ ഇന്ന് ഈ മനോഹാരിതക്ക് വിള്ളലുകൾ വീണിട്ടുണ്ട്. നഗരം കോർപ്പറേഷൻ ആയി മാറിയതോടെ അതിന് വ്യാപ്തി കൂടുകയും ചെയ്തിരിക്കുന്നു.
ലേഖകനെ കുറിച്ച്:
മുഹമ്മദ് മുഫീദ് - ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്മെന്റിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം ബിരുദ വിദ്യാർത്ഥിയുമാണ് ലേഖകന്‍. ഇസ്‍ലാമിക ചരിത്രം, മുഗൾ ചരിത്രം, ഇന്ത്യൻ തീരദേശ സംസ്കാരങ്ങൾ എന്നിവയാണ് ഇഷ്ട മേഖല.
Leave A Comment