ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യഭാഷയിലുള്ള ഓണ്‍ലൈന്‍ ക്ലാസുമായി സമസ്ത
ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ചാനല്‍ വഴി ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യഭാഷയിലുള്ള ഓണ്‍ലൈന്‍ മദ്‌റസ ക്ലാസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പശ്ചാത്തലത്തില്‍ അന്ധ-ബധിര-മൂക വിദ്യാലയങ്ങള്‍ തുറുന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം സാദ്ധ്യമാവാത്തതിനാലാണ് ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് സമസ്ത ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തുന്നത്. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറ് കണക്കിന് ബധിര വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ പഠനത്തിന് അവസരം ലഭിക്കും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓണ്‍ലൈന്‍ മദ്‌റസ പഠനം ഏര്‍പ്പെടുത്തുന്നത്.

"വ്യത്യസ്ത കഴിവുകള്‍ നല്‍കിയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ആകൃതിയിലും സ്വഭാവങ്ങളിലുമുള്ള വൈജാത്യം കാണാം. പഠന രീതിയും വ്യത്യസ്തമാണ്" ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബധിര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഷയില്‍ ഓണ്‍ലൈന്‍ മദ്‌റസ പഠനം ഏര്‍പ്പെടുത്തിയ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനെ തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. വളാഞ്ചേരി മര്‍ക്കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഫസലുറഹ്മാന്‍ അല്‍ഖാസിമി പൊന്നാനിയാണ് ആംഗ്യഭാഷയില്‍ ക്ലാസെടുക്കുന്നത്. സെപ്തംബര്‍ 5 മുതല്‍ രാവിലെ 9 മണിക്ക് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബിലും, മൊബൈല്‍ ആപ്പിലും, ഫെയ്‌സ് ബുക്കിലും, ദര്‍ശന ടി.വിയിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.

കൊവിഡ് പ്രതിസന്ധി മൂലം കൊല്ലം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ഈ വർഷം മുതൽ പത്തുലക്ഷം വിദ്യാർത്ഥികൾക്കായി ഓണ്‍ലൈന്‍ മദ്‌റസ പഠനം അവതരിപ്പിച്ച് സമസ്ത ശ്രദ്ധ നേടിയിരുന്നു. ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ മദ്‌റസ പഠനം ഏര്‍പ്പെടുത്തിയത് വഴി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter