കൊവിഡ് കാലത്ത് പ്രതീക്ഷകൾ വിതച്ച 100 വനിതകൾ: ബിബിസിയുടെ പട്ടികയിലിടം പിടിച്ച മുസ്‌ലിം വനിതകളെ പരിചയപ്പെടാം

ലോകത്തുടനീളം ദുരന്തം വിതച്ച കൊവിഡ് മഹാമാരിക്കിടയിലും മാനവസമൂഹത്തിന് പ്രതീക്ഷകളുടെ കിരണം പകർന്നു നൽകാൻ സാധിക്കുകയെന്നത് ചെറിയ കാര്യമല്ല. അതിന് സാധിച്ച ലോകത്തെ 100 പ്രധാന വനിതകളെ ബിബിസി തെരഞ്ഞെടുത്തിരുന്നു. മുസ്‌ലിം സമൂഹത്തിന് നേരെ കടുത്ത വിവേചനം നിലനിൽക്കുന്ന ലോക ക്രമത്തിനിടയിലും ധീരതയോടെ മുന്നേറി നിരവധി മുസ്‌ലിം സ്ത്രീകൾ ഈ പട്ടികയിൽ ഇടംപിടിച്ചത് അഭിമാനകരമായ വാർത്തയാണ്. അവരെ പരിചയപ്പെടാം.

ബിൽഖീസ് ബാനു

മുസ്‌ലിം സമൂഹത്തോട് വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന ശഹീൻ ബാഗ് സമരത്തെ മുന്നിൽ നിന്ന് നയിച്ച പോരാളിയായിരുന്നു 82 കാരിയായ ഇവർ. ദാദി എന്നറിയപ്പെടുന്ന ഇവർ പ്രായം തളർത്താത്ത പോരാട്ട വീര്യവുമായാണ് സമരത്തിനെത്തിയത്. ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച ആദ്യ 100 പേരിലും ഇടംപിടിക്കാൻ ദാദിക്ക് സാധിച്ചു.

 

സാറ അൽ അമീരി

യുഎഇ അഡ്വാൻസ് ടെക്നോളജി മന്ത്രിയായ സാറ യുഎഇയുടെ ബഹിരാകാശ ദൗത്യത്തിന്റെ അധ്യക്ഷ കൂടിയാണ്. യൂണി കൗൺസിലർ ഓഫ് സയന്റിസ്റ്റ്സ്, യുഎഇയുടെ മാർസ് മിഷൻ ഡെപ്യൂട്ടി പ്രൊജക്ട് മാനേജർ തുടങ്ങിയ ഉന്നതമായ സ്ഥാനത്താണ് അവരുള്ളത്. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററില്‍ നിന്ന് ഹോപ്പ് എന്ന യുഎഇ നിർമ്മിത ഉപഗ്രഹം ചൊവ്വ ലക്ഷ്യമാക്കി പറന്നുയർന്നിരുന്നു. യുഎഇയിലെ മുഹമ്മദ്​ ബിന്‍ റാശിദ്​ സ്​പേസ്​ സെന്ററിലെ ശാസ്ത്രജ്ഞരാണ് ഈ പേടകം നിർമ്മിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു അറബ് രാജ്യം ബഹിരാകാശ ദൗത്യത്തിൽ വിജയകുതിപ്പ് നടത്തിയത്.

 

 

 

സൗമ്യ ഫാറൂഖി

അഫ്ഗാൻ ആൾ ഗേൾസ് റോബോട്ടിക്സ് ടീം അഫ്ഗാൻ ഡ്ഡ്രീമേർസിന്റെ നേതാവാണ് സൗമ്യ ഫാറൂഖി. അഫ്ഗാനിൽ ആദ്യമാ

യി കൊവിഡ് ഭീഷണി ഉയർന്നപ്പോൾ രോഗികൾക്കുവേണ്ടി ഏറ്റവും ചെലവു കുറഞ്ഞ വെന്റിലേറ്റർ തയ്യാറാക്കി ശ്രദ്ധ പിടിച്ചുപറ്റാൻ സൗമ്യക്ക് സാധിച്ചിരുന്നു. ശാസ്ത്ര മേഖലയിൽ നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടാൻ 18 വയസ് മാത്രമുള്ള ഈ മിടുക്കിക്ക് സാധിച്ചിട്ടുണ്ട്. യുഎസിൽ നടന്ന സയൻസ് ആൻഡ് ടെക്നോളജി ഫസ്റ്റ് ഗ്ലോബൽ ചലഞ്ച് മത്സരത്തിൽ സിൽവർ മെഡൽ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലോക ഉച്ചകോടിയിൽ എ.ഐ അവാർഡ്, റോ സയന്റിസ്റ്റ്സ് ഫിലിം ഫെസ്റ്റിവൽ ഡ്രീം അവാർഡ്, യൂറോപ്പിലെ ഏറ്റവും വലിയ റോബോട്ടിക്സ് മേളയെന്നറിയപ്പെടുന്ന എസ്തോണിയയിൽ നടന്ന റോബോട്ടിക്സിലെ എൻട്രഫ്രണഷിപ്പ് ചലഞ്ച് എന്നിവ ഈ മിടുക്കിയുടെ നേട്ടങ്ങളാണ്.

 

ഇമാൻ ഗാലബ് അൽ ഹംലി

10 സ്ത്രീകളോടൊപ്പം ചേർന്ന് വൃത്തിയുള്ള, അപകടമില്ലാതെ ഊർജ്ജം പുറപ്പെടുവിക്കുന്ന മൈക്രോ ഗ്രിഡ് നിർമ്മിച്ചാണ് യമനി പൗരയായ ഇമാൻ ഗാലബ് ശ്രദ്ധേയയായത്. ഐക്യരാഷ്ട്ര സഭ ഡെവലപ്മെൻറ് പ്രോഗ്രാം യമനിൽ സ്ഥാപിച്ച മൂന്ന് മൈക്രോ ഗ്രിഡുകളിലൊന്നാണിത്.

 

സഫാ കുമാരി

സസ്യങ്ങളെ ബാധിക്കുന്ന വൈറസുകളെ സംബന്ധിച്ച് പഠനം നടത്തുന്ന സിറിയൻ പൗരയാണ് സഫാ കുമാരി. വിളകളെ നശിപ്പിക്കുന്ന പകർച്ച വ്യാധികൾക്ക് പരിഹാരങ്ങൾ നിർദേശിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ദീർഘ കാലത്തെ യുദ്ധം തളർത്തിയ സിറിയയിൽ കടുത്ത ഭക്ഷ്യ ക്ഷാമമാണുള്ളത്. അതിനാൽ സഫായുടെ ഗവേഷണം ഏറെ ജനോപകാര പ്രദമാണ്. വർഷങ്ങളോളം ഈ മേഖലയിൽ ഗവേഷണം നടത്തി വിലപ്പെട്ട സംഭാവനകൾ സമർപ്പിക്കാൻ സാധിച്ചതിനാലാണ് ബിബിസിയുടെ പട്ടികയിലിടം പിടിക്കാൻ അവർക്ക് സാധിച്ചത്.

നൈജീരിയയിൽ അഴിമതി രഹിത ജനക്ഷേമ ഭരണം സ്ഥാപിക്കാനായി പോരാട്ടം നടത്തുന്ന ആയിശ യൂസുഫ്, സിറിയൻ ആക്ടിവിസ്റ്റും പത്രപ്രവർത്തകയും അവാർഡ് സിനിമ നിർമ്മാതാവുമായ വാദ് അൽ ഖതീബ്, സോമാലിയൻ പെൺകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഉബാഹ് അലി, സൊമാലിയയിൽ സമാധാന ശ്രമങ്ങൾക്ക് മുമ്പിലുള്ള ഇൽവാദ് എൽമാൻ, ഹെന്റാൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ഉയ്ഗൂർ വംശജയായ മുയസ്സർ അബ്ദുൽ അഹ്ദ്, അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേർ ഈസ് മൈ നൈം എന്ന സംഘടനയുടെ സ്ഥാപകയായ , ലാലെഹ് ഉസ്മാനി, ഇന്തൊനീഷ്യൻ ആക്ടിവിസ്റ്റ് ഫെബ്ഫി സത്യവതി എന്നിവരും ബിബിസിയുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter