ചൈന മുസ്‍ലിംകള്‍ക്ക് വലിയൊരു ജയിലായാണ് അനുഭവപ്പെടുന്നത്
ഇപ്പോള്‍ സിന്‍ജിയാങ്ങിലെ സാഹചര്യങ്ങളെന്തൊക്കെയാണ്?
ലക്ഷക്കണക്കിന് ചൈനീസ് സൈനികര്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ അതിക്രമിച്ച് കയ്യടക്കിയത് മുതല്‍ ഇവടെ മുസ്‌ലിംകളുടെ അവസ്ഥ ദൂരിതപൂര്‍ണ്ണമാണ്. കടുത്ത ഭീതിയിലാണ് ജനജീവിതം ദിനേന മുന്നോട്ട് പോവുന്നത്. സത്യം പറഞ്ഞാല്‍ ഒരു വലിയ ജയിലായി മാറിയിരിക്കയാണ് സിന്‍ജിയാങ്.
ചൈനീസ് സര്‍ക്കാര്‍ ഉയ്‌ഗൂര്‍ മുസ്‌ലിംകളുടെ മേല്‍ തീവ്രവാദം ആരോപിക്കുന്നു. തന്നെയുമല്ല സിന്‍ജിയാങ് പ്രവിശ്യയില്‍ ബോംബ് സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയാവുക കൂടി ചെയ്യുന്ന ഒരു സാഹചര്യത്തില്‍ ഈ ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?
``സെപ്‌റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് ശേഷം സര്‍ക്കാരിനെതിരെയുള്ള ഉയ്‌ഗൂര്‍ മുസ്‌ലിംകളുടെ രോഷപ്രകടനത്തെ തീവ്രവാദമായി ചിത്രീകരിക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ചില ഒറ്റപ്പെട്ട അക്രമങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാവുന്നുണ്ടെന്നത് ശരിയാണ് പക്ഷേ അത് ഇവിടുത്തെ മാത്രം പ്രത്യേകതയൊന്നുമല്ല ചൈനയുടെ മറ്റു പ്രദേശങ്ങളും ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷിയാണ്. തന്നെയുമല്ല ഇത് വരെ ഉയ്‌ഗൂര്‍ മുസ്‌ലിംകള്‍ തീവ്രവാദവുമായി ബന്ധപ്പെട്ടെന്നെതിന് മതിയായ ഒരു തെളിവും കൊണ്ട് വരാന്‍ സര്‍ക്കാറിന് ഇത് വരെ സാധിച്ചിട്ടില്ല.
ചൈനാ ഗവണ്‍മെന്റിന്റെ ഈ മുസ്‌ലിം വിരുദ്ധ നയം രൂപപ്പെടുന്നതില്‍ സെപ്‌റ്റംബര്‍ 11 ആക്രമ ത്തിനും അതിനെ തുടര്‍ന്ന് അമേരിക്ക പ്രഖ്യാപിച്ച ഭീകരവാദത്തിനെതിരെ യുദ്ധം എന്ന സമീപനത്തിനും വല്ല സ്വാധീനവും ചെലുത്താനായിട്ടുണ്ടോ?
തീര്‍ച്ചയായും, സെപ്‌റ്റംബര്‍ 11 സംഭവത്തിന് മുമ്പും ചൈന ഉയ്‌ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത അക്രമ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത് എന്നാല്‍ അന്നവരെക്കുറിച്ച് പറഞ്ഞത് വിമതരെന്നും വിപ്ലവകാരികളെന്നും ദേശീയ വാദികളെന്നുമൊക്കെയാണ്. ആ സംഭവത്തെത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ വിശിഷ്യാ അമേരിക്ക മുന്‍ കൈ എടുത്ത് പ്രഖ്യാപിച്ച ഭീകരവാദവിരുദ്ധ യുദ്ധത്തെ ഉയ്‌ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ അഴിച്ച് വിടുന്ന കടുത്ത ആക്രമണത്തെ ന്യായീകരിക്കാനുള്ള ഒരു പുകമറയായാണ് ചൈന കണ്ടത്. അതവര്‍ പരമാവധി ചൂഷണം ചെയത് കൊണ്ടിരിക്കുകയാണ്.
ലോകസമൂഹം ചൈനയുടെ ടിബറ്റില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പൂര്‍ണ ബോധവാന്മാരാണ് എന്നാല്‍ ഉയ്‌ഗൂര്‍ വിരുദ്ധ നയങ്ങളും അക്രമങ്ങളുമൊന്നും പുറം ലോകമറിയുന്നില്ല. ഇതിന്റെ കാരണമെന്താണ്?
ടിബറ്റില്‍ നടക്കുന്ന ബുദ്ധവിരുദ്ധ അക്രമങ്ങളെക്കുറിച്ച് പുറംലോകത്തോട് 50 വര്‍ഷം മുമ്പ് തന്നെ വിളിച്ച് പറയാന്‍ കെല്‍പ്പുള്ള ഒരു മികച്ച നേതാവ് ദലൈലാമ അവര്‍ക്ക് മുമ്പില്‍ വെക്കാനുണ്ട്. എന്നാല്‍ ഉയ്‌ഗൂര്‍ നേതാക്കളെ ഒന്നൊഴിയാതെ ചൈന സര്‍ക്കാര്‍ കശാപ്പ് ചെയ്‌ത് കളഞ്ഞതിനാല്‍ ലോകത്തിന് മുമ്പില്‍ ഇവയെ തുറന്ന് കാണിക്കാന്‍ പര്യപ്‌തമായ നേതൃത്വം മുസ്‌ലിംകള്‍ക്ക് കൈമോശം വന്നു. സെപ്‌റ്റംബര്‍ 11 ന് ശേഷമുണ്ടായ മുസ്‌ലിം വിരുദ്ധ തരംഗത്തില്‍ ബുദ്ധ സമൂഹമടക്കം എല്ലാ മതങ്ങളും പടിഞ്ഞാറിന് പ്രിയങ്കരമായതും ഇസ്‌ലാം മാത്രം പ്രതിപ്പട്ടികയില്‍ ചേര്‍ക്കെപ്പെട്ടതും കൂടി ഇവ്വിഷയകമായി കൂട്ടി വായിക്കേണ്ടതുണ്ട്.
എത് തരത്തിലുള്ള ദുരിതങ്ങളാണ് ഇന്ന് മുസ്‌ലിം സമൂഹം ചൈനയില്‍ നേരിട്ട് കൊണ്ടിരിക്കുന്നത്?
ഉയ്‌ഗൂര്‍ മുസ്‌ലിംകള്‍ എല്ലാ അര്‍ത്ഥത്തിലും രാഷ്‌ട്രീയമതസാംസ്‌കാരിക സാമൂഹിക മേഖലകളിലെല്ലാം ദുരിതപൂര്‍ണ്ണമായ ജീവിതമാണ് നയിച്ച് കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍ ആതുരസേവനം തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലും കടുത്ത വിവേചനമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ചൈനയില്‍ മുസ്‌ലിം ജീവിതം കൊടും കുറ്റവാളിയുടേതിനോ അതുമല്ല കൊടും ഭീകരവാദിയുടേതിനോ തുല്യമാണ്.
ദലൈലാമയുമായി വല്ല ബന്ധവും കാത്ത് സൂക്ഷിക്കിന്നുണ്ടോ? പീഢിത സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ കുറച്ച് കൂടി നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ?
തീര്‍ച്ചയായും അദ്ദേഹവുമായി നല്ല ബന്ധത്തില്‍ തന്നെയാണുള്ളത്.ഒറ്റക്കെട്ടായി നിന്നാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാവുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
അന്താരാഷ്‌ട്ര സമൂഹത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകളെന്തൊക്കെയാണ്?
60 വര്‍ഷമായി തുടരുന്ന ഉയ്‌ഗൂര്‍ മുസ്‌ലിം പീഢനം ടിബറ്റിന്റെയും ,മറ്റ് ന്യൂനപക്ഷ സമൂഹങ്ങളുടെയും കടുത്ത ദുരിതം എന്നിവ അവസാനിപ്പിക്കാന്‍ ചൈനാ ഗവണ്‍മെന്റില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ അന്താരാഷ്‌ട്ര സമൂഹം മുന്നോട്ട് വരണം. കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍, ടിബറ്റ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കേണ്ട ഉത്തരവാദിത്തവും അന്താരാഷ്‌ട്ര സമൂഹത്തിന് തന്നെയാണ്. മുസ്‌ലിം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും അത് ഒരു പരിധി വരെ മാത്രമായിരുന്നു. മുസ്‌ലിമായത് കൊണ്ട് മാത്രം നിര്‍മ്മത ഏകാധിപത്യ ചൈനീസ് ഗവണ്‍മെന്റില്‍ നിന്ന് പീഢനം ഏറ്റ് വാങ്ങേണ്ടി വരുന്ന ഉയ്‌ഗൂര്‍ സമൂഹത്തെ സഹായിക്കാന്‍ മുസ്‌ലിം രാജ്യങ്ങള്‍ ഇരു കയ്യും നീട്ടി മുന്നോട്ട് വരുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇസ്‌ലാമില്‍ വിശ്വസിച്ച ഒറ്റക്കാരണത്താല്‍ സെപ്‌ററംബര്‍ 11 ന് ശേഷം ഉയ്‌ഗൂര്‍ സമൂഹത്തെ തീവ്രവാദികളും ഭീകരവാദികളുമാക്കി തങ്ങളുടെ മുസ്‌ലിം പീഢനം ന്യായീകരിച്ച് കൊണ്ടിരിക്കുകയാണ് ചൈനീസ് ഗവണ്‍മെന്റ്. മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ പീഢനത്തിനിരയാവുന്ന രാജ്യങ്ങളിലൊന്നാണ് യഥാര്‍ത്ഥത്തില്‍ ചൈനയുടെ സ്ഥാനം. ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് കാലങ്ങളായി ദുരിത പര്‍വ്വം താണ്ടിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ഉയ്‌ഗൂര്‍ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ ലോകമുസ്‌ലിംകള്‍ അഹമഹമികമാം മുന്നോട്ട് വരണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
ചൈനയിലെ ഏറ്റവും മികച്ച വ്യവസായികളിലൊരാളാണ് താങ്കള്‍. മാത്രമല്ല ജനപ്രതിനിധിസഭയില്‍ അംഗമാവാനും താങ്കള്‍ക്ക് സാധിച്ചു. എന്നിട്ടും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ശത്രുപട്ടികയിലാണ് താങ്കളുടെ സ്ഥാനം. ഇതിന്റെ കാരണമെന്താണ്?
ഗവണ്‍മെന്റിന്റെ ഉയ്‌ഗൂര്‍ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം ന്യായീകരിക്കാനുള്ള ഒരു പാവയയാണ് എന്നെ അവര്‍ കണ്ടിരുന്നത്. പക്ഷേ അവര്‍ പറഞ്ഞ നാടകത്തിന് കൂട്ട് നില്‍ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് എന്നെ 6 വര്‍ഷം ജയിലിലടച്ചു. ഞാന്‍ ഒരു കൊടും ഭീകരവാദിയാണെന്നാണ് ഇന്നവര്‍ പറയുന്നത്.
താങ്കളുടെ ചില കുടുംബാംഗങ്ങള്‍ ഇപ്പോഴും ചൈനയില്‍ തന്നെ താമസിക്കുണ്ട്. അവരുമായി ബന്ധപ്പെടാറുണ്ടോ?
കഴിഞ്ഞ ജൂലൈ കൂട്ടക്കൊലക്ക് ശേഷം ഇത് വരെ അവരെ ബന്ധപ്പെടാനായിട്ടില്ല. അവര്‍ സൂരക്ഷിതരായിരിക്കട്ടെ എന്നാണ് എന്റെ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥന. പക്ഷേ അവരുടെ സുരക്ഷയെക്കുറിച്ച് ഞാന്‍ തീര്‍ത്തും അസ്വസ്ഥയാണ്. കാരണം ഭരണകൂടഭീകരതയുടെ ഇരകളായിരുന്നു കാലങ്ങളായി എന്റെ കുടുംബം.
സിന്‍ജിയാങ്ങില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് താങ്കള്‍ക്കെവിടെ നിന്നാണ് വിവരം ലഭിക്കാറ്? വിശ്വസനീയ വാര്‍ത്തകള്‍ ലഭിക്കാന്‍ വല്ല മാര്‌ഗങ്ങളുമുണ്ടോ?
കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവരില്‍ നിന്നാണ് എനിക്ക് വിവരം ലഭിക്കാറ്. ചൈനാ സര്‍ക്കാറിന്റെ ഉയ്‌ഗൂര്‍ വിരുദ്ധ നടപടികളുടെ കൃത്യമായ വാര്‍ത്തകള്‍ എല്ലാ ആഴ്‌ചയും എനിക്ക് മുടങ്ങാറെ ലഭിക്കാറുണ്ട്.
-എറന്‍ ഗുവര്‍സിന്‍/റാബിയ ഖദീര്‍. വിവ: മുഹമ്മദ് റാഷിദ് ഒപി കൊടുവള്ളി



Leave A Comment