33 വര്‍ഷം പഴക്കമുള്ള രാജ്യദ്രോഹക്കേസ്; 78 കാരനായ മുഹമ്മദ് നഈമിനെ എന്‍.ഐ.എ കോടതി വെറുതെ വിട്ടു

1993-ല്‍ രജിസ്ട്രര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ 78 കാരനായ മുഹമ്മദ് നഈമിനെ ലഖ്‌നൗവിലെ പ്രത്യേക എന്‍.ഐ.എ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ് വിധിക്ക് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. അഡീഷണല്‍ ജില്ല ആന്‍ഡ് സെഷന്‍ ജഡ്ജും പ്രത്യേക എന്‍.ഐ.എ ജഡ്ജുമായ ഉമാകാന്ത് ജിന്‍ഡലാണ് വിധി പ്രസ്താവിച്ചത്. ഗോരഖ്പൂര്‍ ജില്ലയിലെ ഇസ്മായില്‍പൂര്‍ സ്വദേശിയായ നഈം ഐ.പി.സി സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 295എ (മതവികാരം വ്രണപ്പെടുത്തല്‍), 153ബി (ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകള്‍) എന്നിവ പ്രകാരമാണ് വിചാരണ നേരിട്ടത്.

1993ലാണ് കേസിനാസ്പദമായ സംഭവം. 1993 ജനുവരി 26 ന് ഗോരഖ്പൂരിലെ കോട്‌വാലി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പട്രോളിംഗിനിടെ ചിലര്‍ കറുത്ത പതാകകള്‍ ഉയര്‍ത്തുകയും പാകിസ്ഥാന്‍ സിന്ദാബാദ്, റിപ്പബ്ലിക് ഡേ മുര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് മറ്റൊരു പാകിസ്ഥാന്‍ വേണമെന്നും പ്രതികള്‍ പറഞ്ഞതായി എഫ്.ഐ.ആറില്‍ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് നാല് കറുത്ത പതാകകള്‍ പിടിച്ചെടുത്തതായും  പോലീസ് അവകാശപ്പെട്ടു.
 
എന്നാല്‍ വര്‍ഷങ്ങളോളം നീണ്ട വിചാരണക്ക് ശേഷം കോടതി പ്രോസിക്യൂഷന്റെ ഈ വാദങ്ങളെല്ലാം തള്ളി.തെളിവില്ലായ്മയും മറുസാക്ഷിമൊഴികളും അന്വേഷണവീഴ്ചയും മറ്റുമായിരുന്നു പ്രധാന കാരണങ്ങള്‍.പിടിച്ചെടുത്തതായി പറയുന്ന കറുത്ത പതാകകള്‍ കോടതിയില്‍ ഹാജറാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 
മുദ്രാവാക്യം വിളിച്ചവര്‍ നേരത്തെ ഓടിപ്പോയതായി ഒരു പ്രധാന സാക്ഷി കോടതിയില്‍ സമ്മതിച്ചതും പ്രോസിക്യൂഷന് തിരിച്ചടിയായി.കൂടാതെ അന്വേഷണ വീഴ്ചയുമുണ്ടായിരുന്നു, പരാതിക്കാരനെ വേണ്ടവിധംവിചാരണ ചെയ്തില്ല. രണ്ടാമത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയോ പുതിയ മൊഴികള്‍ എടുക്കുകയോ ചെയ്തില്ല. നഈമിനെ സംഭവുമായി ബന്ധിപ്പിക്കുന്ന സ്വതന്ത്ര്യ സാക്ഷികളില്ലാത്തതും നഈമിന് ഗുണമായി. 
പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞത് 2003 ല്‍ തെളിവില്ലെന്ന് കാട്ടി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളിയ ശേഷം 2005 ല്‍ പുതിയ തെളിവൊന്നുമില്ലാതെയാണ് കുറ്റപത്രം നല്‍കിയതെന്നാണ്. ഈകാലയളവില്‍ രണ്ടുസഹപ്രതികള്‍ മരിച്ചു. നഈം മാത്രമാണ് അവശേഷിച്ചത്.
വെറുതെ വിട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ച നഈം പതിറ്റാണ്ടുകളായി രാജ്യദ്രോഹിയെന്ന മുദ്രയുമായി ജീവിക്കേണ്ടി വന്നു, ഇപ്പോള്‍ നീതി കിട്ടി എന്ന് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter