നിങ്ങളിലൂടെ വിരിയട്ടെ പൂക്കളും ഫലങ്ങളും

ഒരു അന്വേഷി ഒരിക്കല്‍ വളരെ അഹങ്കാരത്തോടെ മൗലായോട് ചോദിച്ചു:

' ഗ്രന്ഥപാരായണം കൊണ്ടോ,
ആത്മീയ പരിശ്രമം കൊണ്ടോ ഒരു കാര്യമിവുമില്ലെന്നും അതൊന്നും ഒരാളെയും ബോധപ്രാപ്തിയിലേക്ക് നയിക്കില്ലെന്നും ഒരു ഗുരു പറയുന്നത് ഞാന്‍ കേട്ടു. അതോടെ എന്റെ എല്ലാ പുസ്തകങ്ങളും ഞാന്‍ വലിച്ചെറിഞ്ഞു.
എല്ലാ പഠനങ്ങളും പരിശീലനമുറകളും ഞാന്‍ ഉപേക്ഷിച്ചു.
ആത്മീയതക്ക് വിരുദ്ധമല്ലേ സര്‍വ്വ ഗ്രന്ഥങ്ങളും. 
എന്നിട്ടും എന്തിനാണ് താങ്കള്‍ ഗ്രന്ഥങ്ങള്‍ വായിക്കുകയും എഴുതുകയും ചെയ്യുന്നത് ?'

ചോദ്യം സസൂക്ഷ്മം ശ്രവിച്ച മൗലാ ഇങ്ങനെ പറഞ്ഞു തുടങ്ങി:

' അന്വേഷിച്ചു കണ്ടെത്താനാവില്ല 
ദൈവത്തെ. 
എന്നാല്‍, 
അന്വേഷിക്കാതെ 
ആരും കണ്ടെത്തിയിട്ടുമില്ല.'

ഞാന്‍ ഒരു ഉപമാ കഥ പറയാം:

ഒരിക്കല്‍ ഒരു യുവാവ് തന്റെ ഉദ്യാനത്തില്‍ പനിനീര്‍പ്പൂവിന്റെ തൈകള്‍ നടുകയായിരുന്നു. 
ഓരോ കുഞ്ഞുചെടിയെയും 
അരുമയായി എടുത്തു, മണ്ണിലാഴ്ത്തി വെച്ചുകൊണ്ടിരുന്നു. 
വൈവിധ്യമാര്‍ന്ന പനിനീര്‍പ്പൂക്കളുടെ ഒരു വസന്തോദ്യാനം തന്നെ തീര്‍ക്കുകയായിരുന്നു ആ യുവകര്‍ഷകന്റെ ഉദ്ദേശം.

ആ സമയത്താണ് യുവാവിന്റെ വിജ്ഞാനിയായ ഒരു സുഹൃത്ത് ആ ഉദ്യാനത്തിലേക്ക് കടന്നുവന്നത്. 
അദ്ദേഹം തൈ 
നട്ടുകൊണ്ടിരിക്കുന്ന യുവാവിനോട് ഇങ്ങനെ പറഞ്ഞു:

'ഒരു വയോധികനായ കര്‍ഷകനെ ഒരിക്കല്‍ ഞാന്‍ കാണാനിടയായി. അദ്ദേഹം തന്റെ ശിഷ്യര്‍ക്കു നല്‍കിയ ഉപദേശത്തോളം മഹത്തരമായ ഒന്ന് 
ഞാന്‍ മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. അത്രയും ജ്ഞാനവും ഗരിമയുമുള്ള ഒരു കര്‍ഷകനെ ഞാന്‍ എന്റെ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല.'

' എന്തായിരുന്നു അദ്ദേഹം കര്‍ഷകര്‍ക്ക് നല്‍കിയ ഉപദേശം?'
ആ യുവകര്‍ഷകന്‍ വളരെ കൗതുകത്തോടെ ചോദിച്ചു.

' ഒരു പൂമരത്തില്‍ പൂവിരിയുന്നത് കാണുമ്പോള്‍ അത് കര്‍ഷകന്‍ നല്‍കിയ വെള്ളത്തിന്റെയോ വളത്തിന്റെയോ ഫലമായിട്ട് വിരിഞ്ഞതാണെന്ന്
നിങ്ങള്‍ ധരിയ്ക്കുന്നു. 
എന്നാല്‍ അറിയുക, വെള്ളമൊഴിച്ചത് കൊണ്ടോ വളമിട്ടതു കൊണ്ടോ ഒരു പൂവും ഒരിക്കലും വിരിഞ്ഞിട്ടില്ല.
മാത്രമല്ല, 
പലപ്പോഴും വെള്ളവും വളവും പൂവിരിയുന്നതിനു തടസ്സമായി 
വര്‍ത്തിയ്ക്കുകയുമാണ് ചെയ്യുന്നത്. 
യഥാവിധം വെള്ളവും വളവും നല്‍കിയാണോ കാട്ടുപൂക്കള്‍ വിരിയുന്നത്? 
നിങ്ങളുടെ യാതൊരുവിധ പ്രയത്‌നവുമല്ല 
ഒരു പൂവിനെ വിരിയിക്കുന്നത് എന്നാണ് ഒരു നല്ല കര്‍ഷകന്‍ ആദ്യം അറിയേണ്ടത്. ആരുടെയും പരിശ്രമം കൊണ്ട് കായ്ക്കുന്നതല്ല ഒരു ഫലവും.

 അതുകൊണ്ട് അറിയുക, നിങ്ങളുടെ ശ്രമങ്ങളോ പ്രയത്‌നങ്ങളോ അല്ല കാര്യം;
പലപ്പോഴും അവ തടസ്സവുമാണ്. ആയതിനാല്‍, ആദ്യം പ്രകൃതിയുടെ താളലയം അറിയാന്‍ ശ്രമിക്കുക. എന്നിട്ട് ആ താളത്തോടൊപ്പം ചരിക്കുക. 
അപ്പോള്‍, നിങ്ങളിലൂടെ നിറഞ്ഞു വിരിയും പൂക്കളും ഫലങ്ങളും.'

ഇതുകേട്ട
ആ യുവകര്‍ഷകന്‍ വളരെ ബഹുമാനത്തോടെ പറഞ്ഞു:

' ആ കര്‍ഷകന്‍ ശരിക്കും ജ്ഞാനി തന്നെ.
സത്യവും ജ്ഞാനവും മാത്രമാണ് അദ്ദേഹം സംസാരിച്ചത്. '

'അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കുക', ആ സുഹൃത്ത് തൈവച്ചു കൊണ്ടിരുന്ന 
യുവകര്‍ഷകനെ വളരെ ആധികാരികതയോടെ ഉപദേശിച്ചു:

'ഇനിയെങ്കിലും ഈ ചെടികള്‍ക്ക് പിന്നാലെ നടന്ന് വെള്ളവും വളവും നല്‍കി സമയം പാഴാക്കുന്നത് നിര്‍ത്തുക.'

ഇത്രയും കേട്ടശേഷം പ്രയത്‌നശാലിയും ബോധവാനുമായ ആ യുവകര്‍ഷകന്‍ സുഹൃത്തിനോട് പറഞ്ഞു:

' യഥാര്‍ത്ഥ ജ്ഞാനികളുടെ വാക്കുകള്‍ സ്വന്തം ബോധത്തിനനുസരിച്ച് വ്യാഖ്യാനിച്ച് 
വശായിപ്പോകുന്ന,
തെറ്റിദ്ധരിക്കുന്ന 
ഒരു വലിയ വിഭാഗം ശിഷ്യരും അനുയായികളും നമുക്കിടയിലുണ്ട്. 
ജ്ഞാനവചനങ്ങളുടെ പൊരുളിനെ യഥാവിധം മനസ്സിലാക്കാനുള്ള ബോധമോ ജ്ഞാനമോ ഇല്ലാത്തതിനാല്‍ അവര്‍ സ്വയം വിധിതീര്‍പ്പ് കല്‍പ്പിക്കുന്നു. 
അങ്ങനെ ഒരടി പോലും മുന്നോട്ടു പോകാനാവാതെ 
എല്ലാ കാലത്തും അവര്‍ തുടങ്ങിയിടത്ത് തന്നെ തുടരുന്നു. 
അവരിലൂടെ ഒരു ഫലവും ഉണ്ടാവുന്നില്ല.

ഒരു വിത്തുപോലും വിതയ്ക്കാനുള്ള 
ജ്ഞാനബോധമോ കര്‍മ്മശേഷിയോ അവര്‍ക്ക് നഷ്ടമാകുന്നു. നിഷേധത്തിന്റെ അന്ധകാരത്തില്‍ 
എല്ലാ വിജ്ഞാനീയങ്ങളെയും 
ജ്ഞാനമാര്‍ഗ്ഗത്തെയും 
അവമതിച്ചു, 
അഹങ്കാരികളായി
അജ്ഞാനികളായി 
അവര്‍ ഒടുങ്ങുന്നു.'

യുവകര്‍ഷകന്‍ തുടര്‍ന്നു:

'ആയതിനാല്‍, ജ്ഞാനികളുടെ വാക്കുകള്‍ ഗ്രഹിക്കാന്‍ കഴിയുന്ന വിജ്ഞാനം കരസ്ഥമാക്കുക. അവരുടെ വചനങ്ങളുടെ ആഴവും വ്യാപ്തിയും ബോധപ്രകാശം കൊണ്ട് മാത്രമേ തിരിച്ചറിയാനാവൂ. 
അതിന് കഴിയുന്നില്ലെങ്കില്‍ അറിഞ്ഞവരില്‍ നിന്ന് തിരിച്ചറിയുക.'

ഇത്രയും പറഞ്ഞ് ആ യുവകര്‍ഷകന്‍ വളരെ ഭവ്യതയോടെ ഓരോ പൂത്തൈകളും മണ്ണില്‍ വെച്ചുപിടിപ്പിച്ചു. 
അതിനെ അരുമയായി, സ്‌നേഹപൂര്‍വ്വം തലോടി വെള്ളം 
നനച്ചുകൊണ്ടിരുന്നു.

കഥ പറഞ്ഞു തീര്‍ത്ത ശേഷം മൗലാ വിശദീകരിച്ചു:

' അപക്വരായ ആത്മീയ യാത്രികരില്‍ ബഹുഭൂരിപക്ഷത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു അപചയം ആണിത്. 
ഗുരുക്കന്മാര്‍ നിലകൊള്ളുന്ന വിതാനത്തിലിരുന്ന് സംസാരിക്കുന്നത്,
ശിഷ്യന്‍ അവന്റെ തലത്തില്‍ വ്യാഖ്യാനിച്ച് ജ്ഞാനനിഷേധിയും 
ഗ്രന്ഥനിഷേധിയും ആകുന്നു. 

എന്നിട്ട് സ്വന്തം 
വിഭാവനകളെ വലിയ ജ്ഞാനമായി അവതരിപ്പിക്കുകയും ചെയ്യുന്നു. 
വായനയോ പഠനമോ ഇല്ലാത്തതിനാല്‍ അത് ജ്ഞാനലോകത്തെ ബാലിശമായ ചര്‍ച്ച മാത്രമാണെന്ന് അവര്‍ അറിയാതെ പോകുന്നു. പൂര്‍വ്വഗ്രന്ഥങ്ങളില്‍ ഗുരുക്കന്മാര്‍ നിരന്തരം ചര്‍ച്ച ചെയ്ത 
ജ്ഞാനവഴിയെ അവര്‍ക്കൊട്ടും അറിയില്ല. ചില ഗുരുക്കന്‍മാരില്‍ നിന്നും, ശിഷ്യരില്‍ നിന്നുമുള്ള കേട്ടുകേള്‍വിയല്ലാതെ മറ്റൊന്നും അവരിലില്ല.
എന്നിട്ടും അവര്‍ 
സര്‍വ്വഗ്രന്ഥങ്ങളെയും അക്ഷരങ്ങളിലൂടെ
ജ്ഞാനം പകര്‍ന്ന ഗുരുക്കന്മാരെയും നിഷേധിക്കുന്നു.

അതേസമയം, ഒരു ശരിയായ ഗുരു ആത്മീയ പടവുകളിലെ ഓരോ ഘട്ടത്തെയും 
ശരിവയ്ക്കുന്നു. 
ഓരോ വിതാനത്തില്‍ ഇരിക്കേണ്ടവനെ 
ആ തലത്തില്‍ വളര്‍ത്തിയെടുക്കുന്നു. ഗ്രന്ഥങ്ങളിലെ വിവരങ്ങള്‍ കൊണ്ട് അഹങ്കാരിയായിത്തീര്‍ന്ന പണ്ഡിതനോട് ഗ്രന്ഥങ്ങളെല്ലാം ഉപേക്ഷിച്ചു വരാന്‍ ഗുരു പറയുന്നു. 

ആ പണ്ഡിതനെ സംബന്ധിച്ച് അത് വളരെ ശരിണ്. 
ആത്മീയ അനുഷ്ഠാനമുറകളാല്‍ അഹന്ത നടിച്ചു വന്നവനോട് 
എല്ലാ അനുഷ്ഠാനങ്ങളും ഉപേക്ഷിക്കുവാന്‍ ഗുരു പറയുന്നു. 
ആ ശിഷ്യന്റെ അഹന്ത പൊടിയാനുള്ള വഴിയാണ് ഗുരു ഉപദേശിക്കുന്നത്.

എന്നാല്‍, ഒന്നുമറിയാത്ത, ഒരു അനുഷ്ഠാനവും പിന്തുടരാത്ത തുടക്കക്കാരനായ ഒരു അന്വേഷി ഇത് കേള്‍ക്കുകയും 
ഒരു ഗ്രന്ഥവും വായിക്കാന്‍ പാടില്ലെന്നും, എല്ലാ അനുഷ്ഠാനങ്ങളും ഉപേക്ഷിക്കണമെന്നും ഉറപ്പിച്ചു പറയുന്നു.'

മൗലാ ഇങ്ങനെ ഉപസംഹരിച്ചു:

' തന്റെ പ്രയത്‌നവും പരിശ്രമവുമാണ് ഓരോ വിത്തിനെയും പൂവായി വിരിയിച്ചെടുക്കുന്നത് എന്ന അഹന്തയില്‍ നിന്ന് കര്‍ഷകരെ രക്ഷപ്പെടുത്താനാണ് ജ്ഞാനിയായ മനുഷ്യന്‍ ആ ഉപദേശം നല്‍കിയത്. എന്നാല്‍, വിത്ത് വിതയ്ക്കുന്നത് തന്നെ തെറ്റാണെന്ന നിഗമനത്തിലാണ് ആ സുഹൃത്ത് എത്തിയത്. 

ആയതിനാല്‍, ജ്ഞാനത്തെയും കര്‍മ്മത്തെയും 
അതാതു ഘട്ടങ്ങളില്‍ പിന്തുടരാനുള്ള തിരിച്ചറിവ് നേടുക.
നിഷേധി ആവാതെ വിശാലതയോടെ ജ്ഞാനവഴിയെ ആശ്ലേഷിക്കുക. ശിശുസഹജമായ നിഷ്‌കളങ്കതയോടെ,
മുന്‍വിധികളില്ലാതെ 
വഴിയെ സമീപിക്കുന്നവരാണ് 
ലക്ഷ്യത്തിലെത്തുന്നത്. '

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter