ഇസിസ് വിരുദ്ധ പോരാട്ടവും തടിച്ചുകൊഴുക്കുന്ന മരണവ്യാപാരികളും
robert-fisk_59802tഇസ്‍ലാമിക് സ്റ്റേറ്റ് വിരുദ്ധ യുദ്ധത്തിന്റെ ഗുണഭോക്താക്കളായ ആയുധ ഭീമന്മാരെക്കുറിച്ച്  റോബര്‍ട്ട് ഫിസ്ക് എഴുതുന്നു... ആരാണ് ഈ യുദ്ധത്തില്‍ വിജയിക്കുന്നത്? ഇസിസോ, കുര്‍ദുകളോ, സിറിയന്‍ ജനതയോ, ഇറാഖികളോ? സത്യം പറഞ്ഞാല്‍ യുദ്ധത്തെ തന്നെ നാം ഓര്‍മിക്കുന്നുണ്ടോ? ഇല്ല തന്നെ! ഏതായാലും, ഇതൊക്കെ തുടങ്ങിവച്ച വിഖ്യാത ആയുധങ്ങളേയും നിര്‍മാതാക്കളേയും നമുക്കു തല്‍ക്കാലം പ്രകീര്‍ത്തിച്ചേക്കാം! ഇവിടെ പുതിയ യുദ്ധത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സ്‌ഫോടനാത്മകമായ ബോംബ്, മിസൈല്‍, ഡ്രോണ്‍, യുദ്ധവിമാനനിര്‍മാതാക്കളുടെ ഷെയര്‍ തുകകള്‍ അമേരിക്കയില്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണിന്ന്.. All for One and One for All ഹെല്‍ഫയര്‍ മിസൈലുകളുടെ നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്റെ ആയുധഷെയര്‍ കഴിഞ്ഞ മൂന്നുമാസത്തിനിടേ 9.8 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഇസ്രയേലിനു വന്‍ ആയുധ ശേഖരമുള്ള റേഥിയോണിന്റെ ഷെയര്‍ 3.8 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. നോര്‍ത്ത്‌റോപ് ഗ്രൂമാനും അത്രതന്നെ ഷെയറുകള്‍ തട്ടിയെടുത്തിട്ടുണ്ട്. ജനറല്‍ ഡൈനാമിക്‌സിന്റേത് 4.3 ശതമാനമായി ഉയര്‍ന്നു. അലക്‌സാണ്ടര്‍ ഡ്യൂമയുടെ ത്രീ മസ്‌കിറ്റീര്‍സിലെ ഉദ്ധരണി പരസ്യവാചകമാക്കിയ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വിവാഹപാര്‍ട്ടികളെ ആക്രമിക്കുന്ന കാര്യത്തില്‍ കേളികേട്ട റീപര്‍ ഡ്രോണുകളും ഇറാഖി യുദ്ധവിമാനങ്ങളും തൊടുക്കുന്ന റോക്കറ്റുകളാണു നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ ആക്രമിക്കാന്‍ പദ്ധയിട്ട് കൃത്യം ഒരു വര്‍ഷത്തിനു ശേഷം അസദിന്റെ ശത്രുക്കളെ ആക്രമിക്കാനായി കഴിഞ്ഞ സപ്തംബറില്‍ അമേരിക്ക സിറിയയിലേക്കു ബോംബിങ് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ യു.എസ് നേവിയിലേക്കു കൂടുതല്‍ ടോമാഹോക്ക് ക്രൂസ്മിസൈലുകള്‍ എത്തിക്കാനായി റേഥിയോണിനു 251 മില്യന്‍ ഡോളറാണു അവര്‍ നല്‍കിയത്. റോയിട്ടേഴ്‌സ് ശരിക്കുമൊരു ന്യൂസ് ഏജന്‍സിയുടെ റോളിലുണ്ടായിരുന്ന കാലത്തു നിര്‍വഹിച്ചിരുന്ന ദൗത്യങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന Agence France-Presseപറഞ്ഞത്, സപ്തംപര്‍ 23ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ 47 തോമാഹോക്ക് മിസൈലുകള്‍ വിക്ഷേപിച്ചുകഴിഞ്ഞിരുന്നുവെന്നാണ്. അതിലോരോ മിസൈലും 1.4 മില്യന്‍ ഡോളര്‍ വിലമതിക്കുന്നതാണ്. അതേസമയം, എബോള പരിചരണത്തിനു വേണ്ടി വിവേചനരഹിതമായി അത്രയും തുക ഉപയോഗപ്പെടുത്തപ്പെട്ടിരുന്നെങ്കില്‍ ലോകത്ത് അത്തരമൊരു രോഗംതന്നെ ഉണ്ടാകുമായിരുന്നില്ല എന്നുവേണം കരുതാന്‍. ഈ സംഘട്ടനങ്ങളുടെ രാഷ്ട്രീയതലത്തെ കുറിച്ച് നമുക്കിപ്പോള്‍ സംസാരിക്കേണ്ട. അതിനപ്പുറം മനസിലാക്കേണ്ടസംഗതി, ഐസിസിനെതിരേയുള്ള യുദ്ധം അവരെ കൂടുതല്‍ വളര്‍ത്തുകയാണു ചെയ്യുന്നത്. ഓരോ ഇസിസ് പ്രവര്‍ത്തകനെയും കോലപ്പെടുത്തുമ്പോള്‍ ഒരു മൂന്നു പ്രവര്‍ത്തകരെ കൂടുതല്‍ അവര്‍ക്കു സംഭാവനചെയ്യുകയാണു നാം ചെയ്യുന്നത്. പെന്റഗണില്‍ നിന്നും രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്ന പ്രകാരം ഇസിസ് ‘മഹാദുരന്തം വിതയ്ക്കുന്ന’, ‘വിനാശകാരിയായ’, ‘ലോകംതകര്‍ക്കാന്‍ പോന്ന’ ഒരു സ്ഥാപനമാണെങ്കില്‍, തീര്‍ച്ചയായും, ലോക്ക്ഹീഡ് മാര്‍ട്ടിനും റേഥിയോണും നോര്‍ത്ത്‌റോപ് ഗ്രൂമാനും ജനറല്‍ ഡൈനാമിക്‌സും കൂടുതല്‍ കൂടുതല്‍ ഇസിസ് പോരാളികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുക തന്നെയാണ് ചെയ്യുന്നത്. നാമയക്കുന്ന ഓരോ ഡ്രോണും എഫ്/എ 18 ഫൈറ്റര്‍ ബോംബറുകളും വൈറസാണു വഹിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മിസൈലുകളും ലോകത്തിന്റെ ഭാവിയിലേക്കു വിതയ്ക്കുന്ന ഓരോ എബോള വിത്തുകളുമാണ്. [caption id="attachment_40284" align="alignleft" width="300"]Tomahawk Land Attack Missiles തോമാഹോക്ക് ലാന്‍ഡ് അറ്റാക്ക് മിസൈല്‍[/caption] [caption id="attachment_40285" align="alignleft" width="306"]us-arms-to-kurds യു.എസ് കുര്‍ദുകള്‍ക്കായി നടത്തിയ ആയുധ വര്‍ഷം[/caption] ആയുധക്കച്ചവടത്തേ കുറിച്ചു ഫ്രഞ്ച് ന്യൂസ് ഏജന്‍സിക്കു വേണ്ടി റിപ്പോര്‍ട്ടര്‍ ഡാന്‍ ഡി ലൂയിസ് അയച്ച സന്ദേശം ഉദ്ധരിച്ചുപറഞ്ഞാല്‍: യുദ്ധം അമേരിക്കക്കപ്പുറം യൂറോപ്യന്‍, അറബ് രാഷ്ട്രങ്ങളില്‍ നിന്നു കൂടിയുള്ള കൂടുതല്‍ വാണിജ്യക്കരാറുകളാണു ആയുധവ്യാപാരികള്‍ക്കു വാഗ്ദാനം ചെയ്യുന്നത്. ഫൈറ്റര്‍ ജെറ്റുകള്‍ക്കു പുറമേ, റോബോട്ട് ഡ്രോണുകളും യു-2, പി-8 ചാര വിമാനങ്ങളും പോലുള്ള നിരീക്ഷക വ്യോമയാനങ്ങളും റീഫിലിങ് വ്യോമടാങ്കറുകളുമൊക്കെ കൈക്കലാക്കാനുള്ള വ്യഗ്രത ആ രാഷ്ട്രങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുത്താനാണ് ഈ വ്യോമയുദ്ധ കാംപയിനുകള്‍ നടത്തുന്നത്. ഇറാഖിലും അഫ്ഗാനിലുമുള്ള അമേരിക്കന്‍ ഇടപെടലിലൂടെ ഭീമമായതോതില്‍ ലാഭംകൊയ്ത സ്വകാര്യ സുരക്ഷാ കമ്പനികള്‍ നിലവിലെ സംഘട്ടനവും പുതിയ കോണ്‍ട്രാക്റ്റുകള്‍ തരപ്പെടുത്തിക്കൊടുക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്.” ഇതു വ്യക്തമായുമൊരു അതിക്രമമാണ്. ഇറാഖിലേക്കയച്ച കൊലപാതകികളായ തോക്കുധാരികള്‍, അവര്‍ ഇറാഖീ സിവിലയന്‍മാര്‍ക്കെതിരേ ഉപയോഗിച്ചിരുന്ന കൊടുംതന്ത്രങ്ങള്‍, സിറിയയിലെ സഖ്യവിഭാഗമായ ‘മിതവാദി’ മതേതരസേനക്കു പകര്‍ന്നുകൊടുക്കാന്‍ പരാജയപ്പെടുകയാണ്. ഇസിസായാലും മറ്റാരായാലും മധ്യേഷ്യയിലെ ജനങ്ങള്‍ക്കുമേല്‍ അതേ മിസൈലുകള്‍ തന്നെ, സ്വാഭാവികമായും ഭീമന്‍ ലാഭത്തിന് ഉപയോഗിക്കാനിരിക്കുകയാണ് അവര്‍. അതുകൊണ്ടുതന്നെയാണ്, ഡീ ലൂയിസിന്റെ റിപ്പോര്‍ട്ട്, മേഖലയിലെ മൊത്തം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നത്. സ്വന്തം ഉപ്പൂപ്പമാരോ മരുമക്കളോ ഒക്കെ കൊല്ലപ്പെടുന്ന നേരത്തെല്ലാം ഈ ആയുധ നിര്‍മാതാക്കളുടെ ഇരകള്‍ ഇവര്‍ക്കെതിരെ ഒരുനാള്‍ കേസുമായി പ്രത്യക്ഷപ്പെടുമെന്നു എല്ലായ്‌പോഴും പറയാറുണ്ട് ഞാന്‍. ഗാസയിലും വെസ്റ്റ്ബാങ്കിലും, തങ്ങളുടെ നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയ യു.എസ് മിസൈല്‍ അവശിഷ്ടങ്ങളെടുത്തു വയ്ക്കാറുണ്ട് ഫലസ്ഥീനികള്‍. ഒരുനാള്‍ അവര്‍ക്കെതിരേ തന്നെ കോടതിയില്‍ തിരിച്ചുപ്രയോഗിക്കാമെന്ന പ്രതീക്ഷയില്‍. ലബനാനുകാരും അതു ചെയ്തിട്ടുണ്ട്. പക്ഷെ, (ആരുടേയോ അനുഗ്രഹത്താല്‍ ?) അവര്‍ക്കു ‘നഷ്ടപരിഹാരം’ ലഭിക്കുകയും ഈ ആശയം മേലാല്‍ തുടരരുതെന്ന തരത്തില്‍ പ്രചോദിപ്പിക്കപ്പെടുകയുമായിരുന്നു അവര്‍. ജോര്‍ജ് ബര്‍ണാഡ് ഷായുടെ മേജര്‍ ബര്‍ബരായില്‍ സംഭവിച്ച പോലെ ആയുധ നിര്‍മാതാക്കള്‍ അവശിഷ്ട തെളിവുകളെല്ലാം കൊണ്ടുപോകുകയും ചെയ്തു. ഈവക കേസുകള്‍ വാദിക്കുന്ന ഒരുപിടി വക്കീലുമാര്‍ ന്യൂയോര്‍ക്കിലുണ്ട്. ജയിച്ചാല്‍ മാത്രം അവര്‍ക്കു പ്രതിഫലം നല്‍കിയാല്‍ മതി. അവരില്‍ ചിലരെയൊക്കെ ഞാന്‍ അമേരിക്കയില്‍ വച്ചു കണ്ടിട്ടുണ്ട്. എന്നിട്ടും, എന്തുകൊണ്ടാണു മരണത്തിന്റെ വ്യാപാരികള്‍ അവരുടെ കാര്യങ്ങളെല്ലാം ഇങ്ങനെ വേഗത്തില്‍ സാധിച്ചെടുക്കുന്നത് എന്നാണ് ആലോചിക്കുന്നത്. സിറിയയില്‍ കൊല്ലപ്പെട്ട 200,000 പേര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാം. ലോകം ഒരു നെപ്പോളിയന്‍ മൂന്നാമനെ കാത്തിരിക്കുമ്പോള്‍ അയാള്‍ എവിടെ പോയിരിക്കുകയാണ്? വായനക്കാരാണോ അവര്‍ വായിക്കുന്ന പത്രപ്രവര്‍ത്തകരേ—ക്കാളും കൂടുതല്‍ വിവരമുള്ളവരെന്ന സംശയം എല്ലായ്‌പ്പോഴും ഞാന്‍ കൊണ്ടുനടന്നിട്ടുണ്ട്. ഇവിടെയിതാ അതിനെ കൂടുതല്‍ ബലപ്പെടുത്തുന്ന തരത്തിലൊരു തെളിവായി ഐറിഷ് വായനക്കാരന്‍ ജോണ്‍ ഹനാമി. കഴിഞ്ഞയാഴ്ച ബൈറൂത്തിലായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കത്തെനിക്കു ലഭിക്കുന്നത്. അതിലദ്ദേഹം, 1815-1848 ലെ നെപ്പോളിയന്റെ യുദ്ധങ്ങള്‍ക്കു ശേഷമുള്ള ഇറ്റലിയെ ശീതയുദ്ധത്തിനു ശേഷമുള്ള പശ്ചിമേഷ്യയുമായി ആശ്ചര്യകരമായൊരു താരതമ്മ്യം നടത്തുന്നുണ്ട്. ഞാനത് നേരെയുദ്ധരിക്കാം: നേരിട്ടല്ലെങ്കിലും ഏകദേശം അറബ് രാഷ്ട്രങ്ങളേയും അമേരിക്കയാണ് നിയന്ത്രിക്കുന്നത്. ഇറ്റാലിയന്‍ ദേശീയവാദികള്‍ രാഷ്ട്രത്തിനകത്തൊരു ‘രണകൂടം സ്ഥാപിക്കാന്‍ ഒരുമ്പെട്ടപ്പോഴെല്ലാം ആസ്ത്രിയയോ സഖ്യകക്ഷികളോ ഇടപെട്ട് അത്തരം ശ്രമങ്ങള്‍ തകര്‍ത്തിരുന്നു. അറബ് വസന്തത്തിന്റെ കാര്യമെന്തായി...? അറബ് രാഷ്ട്രങ്ങള്‍ സ്വന്തം ജനതയെ പ്രതിനിധീകരിക്കുന്ന സര്‍ക്കാറുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതൊക്കെ അമേരിക്കയും സില്‍ബന്തികളും ചേര്‍ന്നു തകര്‍ക്കുകയായിരുന്നില്ലേ.” ലിമറിക്കിലെ നമ്മുടെ വായനക്കാരന്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 1859 ല്‍ ആസ്ത്രിയയുടെ ശക്തി നെപ്പോളിയന്‍ മൂന്നാമനു കീഴില്‍ ഫ്രഞ്ചുപട തകര്‍ക്കുകയും 1861ല്‍ ഇറ്റലി ഏകീകരിക്കുകയും ചെയ്തു. പക്ഷെ, മധ്യേഷ്യയില്‍ എന്തു സംഭവിക്കുമെന്നു പറയാന്‍ ഇനിയുമായിട്ടില്ല. അമേരിക്കയെ വെല്ലുവിളിക്കാവുന്ന ഒരു ശക്തി ഇനിയും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതു തന്നെ കാരണം. ഹനാമി റിട്ട. ചരിത്ര പണ്ഡിതനാണോ അതോ വെറും ചരിത്ര വിദ്യാര്‍ഥിയാണോ എന്നൊന്നും അറിയില്ല. പക്ഷെ, ഒരുകാര്യം പറയാം. ഈ പുള്ളി ഭാവിയിലൊരു മധ്യേഷ്യന്‍ ലേഖകനായിത്തീരും.   പരിഭാഷ: മുഹമ്മദ് ശഹീര്‍ കടപ്പാട്: ദ ഇന്‍ഡിപെന്‍ഡന്റ്  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter