മാല്‍കം എക്‌സ് : ജീവിതം,  സന്ദേശം

ലോക ചരിത്രത്തന്നെ സ്വാധീനിച്ച ഏതാനും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരില്‍ അതിപ്രധാനിയാണ് മലിക് ഷബാസ് എന്നറിയപ്പെടുന്ന മാല്‍ക്കം എക്‌സ്. വര്‍ണ്ണവെറിയുടെ അന്ധത ബാധിച്ച അമേരിക്കന്‍ സവര്‍ണ്ണ മനസ്സുകളോട് നിരന്തരം കലാപം സൃഷ്ടിക്കുകയും കാലങ്ങളോളം അടിച്ചമര്‍ത്തപ്പെട്ടിരുന്ന അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രതിഷ്ഠിക്കാന്‍ തന്റെ ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. 1965 ല്‍ വധിക്കപ്പെട്ട അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് അരനൂറ്റാണ്ട് (1965 ഫെബ്രു: 21 വധിക്കപ്പെട്ടു)തികയുകയാണ്. നവ ഉദാര ജനാധിപത്യമെന്നും ലോകത്തിലെ ഏറ്റവും പഴയ ജനായത്ത സംവിധാനമെന്നുമൊക്കെ പറയപ്പെടുന്ന അമേരിക്കയില്‍ നിന്ന് ദിനം പ്രതി വന്നു കൊണ്ടിരിക്കുന്ന വര്‍ഗീയ വിദ്വേഷത്തിന്റെയും മത വിവേചനത്തിന്റെയും വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും മാല്‍ക്കം എക്‌സ് എന്ന സാമൂഹിക നവോത്ഥാന നായകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഏറെ പ്രസക്തി വര്‍ദ്ധിക്കുന്നു.

1925 മെയ് 19 ന് അമേരിക്കയിലെ ഒമഹയില്‍ ലൂയിസ് ഹെലന്‍ ലിറ്റിലിന്റെയും ഏള്‍ ലിറ്റിലിന്റെയും ഏഴ് മക്കളില്‍ നാലാമത്തവനായിയിരുന്നു ജനനം. യൂനിവേഴ്‌സല്‍ നീഗ്രോ ഇംപ്രൂവ്‌മെന്റ് അസോസിയേഷന്‍ എന്ന കറുത്ത വര്‍ഗക്കാരുടെ സംഘടനയുടെ മികച്ച പ്രാദേശിക നേതാക്കളിലൊരാളും അത് കൊണ്ടുതന്നെ ഭരണവര്‍ഗത്തിന്റെ നോട്ടപ്പുള്ളിയുമായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങളെ വെള്ളക്കാര്‍ വധിച്ചു. വെള്ളക്കാരുടെ നിരന്തര പീഢനം കാരണം അദ്ദേഹവും കുടുംബവും 1926 ല്‍ മിവോക്കിയിലേക്കും തൊട്ടുടനെ മിഷിഗണിലേക്കും പാലായനം ചെയ്തു. പക്ഷെ, അവിടെയും അവരെ വര്‍ണ്ണവെറിയരായ വെള്ളക്കാര്‍ വെറുതെവിട്ടില്ല. ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ നിര്‍ബാധം തുടര്‍ന്നു കൊണ്ടിരുന്നു. ബ്ലാക്ക് ലീജീയണ്‍ എന്ന വര്‍ഗീയ സംഘടനയായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. 1929 ല്‍ ഇവരുടെ കുടുംബ വീട് ചുട്ടുകരിക്കുന്നത് വരെ കാര്യങ്ങളെത്തി.

14 മുതല്‍ ഇരുപത്തിയൊന്നു വയസ്സു വരെ സഹോദരി എല്ല ലിറ്റിലിന്റെ കൂടെ ലക്‌സ്ബറിയിലായിരുന്നു താമസം. ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ വേണ്ടി നിരവധി ജോലി ചെയ്തു. തുടര്‍ന്ന് ഫ്‌ളിന്റ എന്ന സ്ഥലത്തും പിന്നീട് 1943 ല്‍ ന്യൂയോര്‍ക്കിലെ ഹാര്‍ലമിലും താമസമാക്കി. അപ്പോഴേക്കും മാല്‍ക്കം ഒരു തികഞ്ഞ റൗഢിയായിക്കഴിഞ്ഞിരുന്നു. കൊള്ള, പിടിച്ചു പറി, ലഹരി, ചൂതാട്ടം തുടങ്ങി എല്ലാ വൃത്തികേടുകളും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. 1945 ല്‍ ബോസ്റ്റണിലെത്തി. അവിടെയുള്ള സമ്പന്ന കുടുംബങ്ങള്‍ ആക്രമിച്ച് സ്വത്തുക്കള്‍ കൊള്ളയടിക്കുകയായിരുന്നു പ്രധാന ഹോബി. 1946 ല്‍ കളവ് ചെയ്ത കേടായ വാച്ച് നന്നാക്കി വാങ്ങുന്നതിനിടെ അറസ്റ്റു ചെയ്യപ്പെട്ടു. ചാള്‍സ് ടൗണ്‍ ജയിലില്‍ പത്തു വര്‍ഷം തടവായിരുന്നു ശിക്ഷ.

ജയില്‍ ജീവിതത്തിനിടക്ക് പരിചയപ്പെട്ട ജോണ്‍ ബെംബ്രി എന്ന സഹതടവുകാരനാണ് മാല്‍ക്കമിനെ വായനയുടെ ലോകത്തേക്ക് നയിച്ചത്. ജയില്‍ വാസത്തിനിടെ തന്റെ സഹോദരങ്ങളെഴുതുന്ന കത്തുകളിലൂടെ അദ്ദേഹം നേഷന്‍ ഓഫ് ഇസ്‌ലാം എന്ന ഒരു മതപ്രസ്ഥാനത്തെ കുറിച്ചു മനസ്സിലാക്കി. കറുത്തവന്റെ ഔന്നത്യത്തിനും വെള്ളക്കാരുടെ ക്രൂരമായ പീഢനങ്ങളില്‍ നിന്ന് സുരക്ഷിതമായ ആഫ്രിക്കയെന്ന സ്വരാജ്യത്തിലേക്കുള്ള തിരിച്ചു പോക്കിനും പ്രാധാന്യം നല്‍കിയിരുന്ന ഈ പ്രസ്ഥാനത്തിന്റെ ദര്‍ശനങ്ങള്‍ മാല്‍ക്കമിനെ ഹഠാദാകര്‍ഷിച്ചു. സഹോദരന്‍ റെജിനാള്‍ഡ് ലിറ്റിലിന്റെ കത്തുകളായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്. റെജിനാള്‍ഡ് ഒരു കത്തില്‍ ഇങ്ങനെ എഴുതി. മാല്‍ക്കം ഇനി പന്നിമാംസം തിന്നുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യരുത്. എങ്കില്‍ ഞാന്‍ നിനക്ക് ജയിലിന് പുറത്തേക്ക് കടക്കാനുള്ള അവസരമുണ്ടാക്കിത്തരാം.‘ മാല്‍ക്കം അന്നു മുതല്‍ നേഷന്റെ ഓരോ കല്പനയും അനുസരിച്ചു തുടങ്ങി. മതവിശ്വാസത്തോടുള്ള കഠിനമായ വെറുപ്പു കാരണം ചെകുത്താന്‍ എന്ന് ജയിലില്‍ അറിയപ്പെട്ടിരുന്ന മാല്‍ക്കം അതോടെ കടുത്ത മതവിശ്വാസിയായിത്തീര്‍ന്നു.

മാല്‍ക്കമിന്റെ അവസ്ഥ കാണിച്ച് റെജിനാള്‍ഡ് എലിജാ മുഹമ്മദിന് കത്തെഴുതി. അന്ന് നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ പരമോന്നത നേതാവായിരുന്നു എലിജാ. എലിജാ മാല്‍ക്കമിനോട് ഭൂതകാലത്തെ അപരാധങ്ങളില്‍ നിന്നും മോശമായ ഓര്‍മ്മകളില്‍

നിന്നും പൂര്‍ണ്ണമായും സ്വതന്ത്രനാവാനും പൂര്‍ണ്ണമായും അല്ലാഹുവിന് കീഴടങ്ങാനും നിര്‍ദ്ദേശിച്ചു. അല്‍പം ബുദ്ധിമുട്ടോട് കൂടെയാണെങ്കിലും മാല്‍ക്കം നേഷന്റെ സമ്പൂര്‍ണ്ണ ഭക്തനായിക്കഴിഞ്ഞു. ദൈവ സ്മരണയിലും എലിജായുടെ മാര്‍ഗനിര്‍ദ്ദേശങ്ങളിലും സഹോദരങ്ങളുടെ ഇടക്കിടെയുള്ള സന്ദര്‍ശനങ്ങളിലും സര്‍വ്വോപരി വായനയിലുമായി അല്ലലില്ലാതെ വര്‍ഷങ്ങള്‍ കടന്നുപോയി. അമ്പതുകളിലെ അദ്ദേഹത്തിന്റെ കത്തുകളിലും രേഖകളിലും മാല്‍ക്കം ലിറ്റില്‍ എന്ന പേരിനു പകരം മാല്‍ക്കം എക്‌സ് എന്ന പേരായിരുന്നു ഉപയോഗിച്ചിരുന്നത്. ആഫ്രിക്കയിലെ തങ്ങളറിയാത്ത തങ്ങളുടെ മൂല കുടുംബത്തെ സൂചിപ്പിക്കുന്നതാണ് എക്‌സ് എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. തങ്ങളുടെ വെള്ള യജമാനനെ സൂചിപ്പിച്ചുള്ള ലിറ്റില്‍ എന്ന സൂചകത്തിന് പകരം എന്തു കൊണ്ടും നല്ലത് അതു തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

1952 ലെ പരോളിനു ശേഷം എലിജയുടെ കൂടെയായിരുന്നു ജീവിതം. കുറഞ്ഞ കാലം കൊണ്ട് തന്നെ നേഷന്റെ നേതൃസ്ഥാനങ്ങളിലെത്താന്‍ മാല്‍ക്കമിന് പ്രയാസമുണ്ടായില്ല. അമേരിക്കയിലെ പല ഭാഗങ്ങളിലും നേഷന്റെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു കൊണ്ട് എലിജായുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അസൂയാവഹമായിരുന്നു മാല്‍ക്കമിന്റെ വളര്‍ച്ച. നല്ല പ്രഭാഷകനായതു കൊണ്ടു തന്നെ ആഫ്രിക്കനമേരിക്കക്കാരെ വളരെ എളുപ്പത്തില്‍ കയ്യിലെടുക്കാന്‍ കഴിഞ്ഞു. പ്രഭാഷണ കലക്കു പുറമെ നല്ല ആകാരസൗഷ്ഠവവും ജനമധ്യത്തില്‍ അദ്ദേഹത്തെ വ്യതിരിക്തനാക്കി. നൂറുകണക്കിനാളുകളായിരുന്നു ഓരോ മാസവും മാല്‍ക്കമിന്റെ സ്വന്തം വ്യക്തി പ്രഭാവലയത്തില്‍ ആകൃഷ്ടനായി നേഷന്‍ ഓഫ് ഇസ്‌ലാമിലേക്ക് കടന്നു വന്നത്.

പ്രശസ്തനാകാന്‍ തുടങ്ങിയ സമയത്ത് തന്നെയാണ് മലിക് ഷബാസ് എന്ന പേര് കൂടി അദ്ദേഹം സ്വീകരിക്കുന്നത്. റേഡിയോ, ടി. വി. അടക്കമുള്ള മാധ്യമങ്ങളില്‍ മാല്‍ക്കമിന്റെ പ്രസ്താവനകളും അഭിപ്രായങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 1960 ല്‍ യു. എന്‍ ജനറല്‍ അസംബ്ലിയിലേക്ക് ക്ഷണിക്കപ്പെട്ടു. ഈജിപ്ത്, ഗനിയ, ക്യൂബ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. ഫിഡല്‍ കാസ്‌ട്രോയുമായി നല്ലൊരു വ്യക്തി ബന്ധമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1952 ല്‍ നേഷന്‍ ഓഫ് ഇസ്‌ലാമിലേക്ക് കടന്നുവന്നത് മുതല്‍ 1964 ല്‍ പ്രസ്ഥാനം വിടുന്നത് വരെ നേഷന്റെ അടിയുറച്ച അനുയായിയായിരുന്നു മാല്‍ക്കം. യഥാര്‍ത്ഥ മനുഷ്യര്‍ കറുത്തവരാണെന്നും വെള്ളക്കാര്‍ പിശാചുക്കളാണെന്നും വെള്ളക്കാരുടെ നാശം ആസന്നമായിരിക്കുന്നുമൊക്കെയായിരുന്നു അവരുടെ ആശയങ്ങളുടെ കാതല്‍. അത് കൊണ്ടു തന്നെ സിവില്‍ റൈറ്റ് പ്രസ്ഥാനങ്ങളുടെ ശക്തനായ എതിരാളിയും കൂടിയായിരുന്നു മാല്‍ക്കം.

1963 ല്‍ കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാല്‍ക്കം നടത്തിയ പ്രസ്താവന അമേരിക്കയിലെ പൊതുജനത്തെ മാത്രമല്ല, നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ നേതൃത്വത്തെയും അങ്ങേയറ്റം ചൊടിപ്പിക്കുകയും അതോടെ മാല്‍ക്കമും നേഷനും തമ്മില്‍ അകലുകയും ചെയ്തു. നേഷനുമായി വിട്ടു പിരിഞ്ഞ ശേഷം, മുസ്‌ലിം മോസ്‌ക്ക്, ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യുനിറ്റി എന്നീ സംഘടനകള്‍ സ്ഥാപിച്ചു. ഈ സമയത്താണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങുമായി നേരിട്ട് കാണുന്നതും വ്യക്തി ബന്ധം സ്ഥാപിക്കുന്നതും.

1964 മാല്‍ക്കമിന്റെ ജീവിതത്തില്‍ സംഭവബഹുലമായ വര്‍ഷമായിരുന്നു. ആ വര്‍ഷമാണ് മക്കയിലേക്ക് ഹജ്ജിനു വേണ്ടി പുറപ്പെടുന്നതും. ആദ്യം മുസ്‌ലിമാണോയെന്ന സംശയത്താല്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയെങ്കിലും പിന്നീട് രാജകുമാരന്റെ ആതിഥ്യത്തില്‍ തന്നെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു. ഹജ്ജ് വേളയിലായിരുന്നു അദ്ദേഹം യഥാര്‍ത്ഥ ഇസ്‌ലാമിനെ കുറിച്ച് ആഴത്തില്‍ അടുത്തറിയുന്നത്. നിരവധി പണ്ഢിതരുമായും മറ്റും ബന്ധപ്പെടുകയും യഥാര്‍ത്ഥ ഇസ്‌ലാമിനെ ആഴത്തില്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കറുത്തവനെന്നും വെളുത്തവനെന്നുമുള്ള വിവേചനം അപ്രസക്തമായ ഹജ്ജിന്റെ അനുഭവം അദ്ദേഹത്തെ അങ്ങേയറ്റം സ്വാധീനിച്ചു. തുടര്‍ന്ന് നിരന്തരമായ യാത്രകളുടെയും പ്രഭാഷണങ്ങളുടെയും കൂടിക്കാഴ്ച്ചകളുടെയും കാലമായിരുന്നു. ഈജിപ്ത്, ഗിനിയ, സെനഗല്‍, എത്യോപ്യ, നൈജീരിയ, ഘാന, സുഡാന്‍, ലൈബീരിയ, അള്‍ജീരിയ തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നിരന്തരം പ്രഭാഷണങ്ങള്‍ നടത്തി. വന്‍ മീഡിയ കവറേജായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ആഫ്രിക്കയില്‍ നിന്നുള്ള മടക്ക യാത്രാ മധ്യേ 1964 നവംബര്‍ 23 ല്‍ ഫ്രാന്‍സിലിറങ്ങി. ഒരാഴ്ചത്തെ പരിപാടികള്‍ക്കു ശേഷം യു. കെയിലേക്ക് തിരിച്ചു. അവിടെ ഓക്‌സ്‌ഫോര്‍ഡ് യൂനിയന്‍ ഡിബേറ്റില്‍ സംബന്ധിച്ചു. വന്‍ വിജയമായ പരിപാടി ബി. ബി. സി പ്രക്ഷേപണം ചെയ്തു. കര്‍മ്മനിരതമായ അവിടുത്തെ ഏതാനും ദിവസത്തെ ജീവിതത്തിനു ശേഷം അമേരിക്കയിലേക്ക് തന്നെ മടങ്ങി.

അമേരിക്കയിലും നിറഞ്ഞ സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. വിദ്യാര്‍ത്ഥികളുമായി സംസാരിക്കാനുളള എല്ലാ അവസരങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തി. എന്നാല്‍ ഇതേ സമയം നേഷന്റെ അനുയായികള്‍ അദ്ദേഹത്തിന് പ്രതിബന്ധങ്ങള്‍ തീര്‍ത്തു. അവര്‍ അദ്ദേഹത്തിന് നേരെ വധ ഭീഷണി മുഴക്കുകവരെ ചെയ്തു.

1965 ഫെബ്രുവരി 21 ന് മാന്‍ഹാട്ടനിലെ ഓഡുബോന്‍ ബാള്‍റൂമില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂനിറ്റിയുടെ പരിപാടിയില്‍ സംബന്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ നീഗ്രോ എന്റെ പോക്കറ്റില്‍ നിന്ന് കയ്യെടുക്കൂ എന്ന ഉച്ചത്തിലുള്ള ശബ്ദം കേട്ടു. അലങ്കോലമായ സദസ്സിനെ ശാന്തരാക്കാന്‍ ശ്രമിക്കുകയായിരുന്നു മാല്‍ക്കമും കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും. പെട്ടെന്നാണ് ഒരാള്‍ ഓടി വന്ന് മാല്‍ക്കമിന്റെ നെഞ്ചില്‍ തുരുതുരാ വെടിയുതിര്‍ത്തത്. സ്റ്റേജിലുണ്ടായിരുന്ന രണ്ടു പേര്‍ പിന്നില്‍ നിന്നും വെടിയുതിര്‍ക്കാന്‍ തുടങ്ങി. വെടി കൊണ്ട് നിലത്തു വീണ മാല്‍ക്കമിനെ ഉടന്‍ കൊളമ്പിയ പ്രസ്ബറ്റീറയന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അല്പ സമയത്തിനകം തന്നെ മരണം സ്ഥിരീകരിക്കപ്പെട്ടു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപത്തിയൊന്ന് വെടിയുണ്ടകളാണ് ഏറ്റത്. ഹാര്‍ലെമിലെ യൂനിറ്റി ഫ്യൂണറല്‍ ഹോമില്‍ നടന്ന സംസ്കാരചടങ്ങില്‍ മുപ്പതിനായിരത്തോളം പേര് പങ്കെടുത്തു.

അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് അന്തസ്സാര്‍ന്ന അസ്തിത്വ ബോധം സ്ഥാപിച്ചു നല്‍കുന്നതില്‍ വിജയകരമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു മാല്‍ക്കം എന്ന മലിക് ഷബാസ്. അമേരിക്കന്‍ സ്റ്റേറ്റുകളിലെ പ്രത്യേകിച്ച് വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ ഇസ്‌ലാമിന്റെ വ്യാപനത്തിന് അതിനിര്‍ണ്ണായകമായ പങ്കാണ് അദ്ദേഹം വഹിച്ചത്. ആദ്യകാലത്ത് നേഷന്റെ കാഴ്ച്ചപ്പാട് സ്വീകരിച്ചുവെങ്കിലും പില്‍ക്കാലത്ത് നേഷന്റെ അരാഷ്ട്രീയ വല്‍ക്കരണത്തിനെതിരെ കടുത്ത പോരാട്ടം നടത്തുകയും ശക്തരായ അനുയായി വൃന്ദത്തെ വാര്‍ത്തെടുക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അമേരിക്കയുടെ കറുത്ത വര്‍ഗത്തോടുള്ള നിന്ദാപരമായ സമീപനം ദൈനംദിനം പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ സവിശേഷമായ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടില്‍ മാല്‍ക്കം എക്‌സിന്റെ ചിന്തകളുടെ പ്രായോഗിക വല്‍ക്കരണത്തിന് ഇന്നും ദൈനംദിനം പ്രസക്തിയേറുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter