ആമിര്‍ ഖദ്ദാഫിയുടെ അത്ഭുത ഹജ്ജ് യാത്ര

ലിബിയന്‍ യുവാവ് ആമിര്‍ അല്‍മഹ്ദി മന്‍സൂര്‍ അല്‍ഖദ്ദാഫിയുടെ ഹജ്ജ് യാത്ര ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിശ്വാസത്തിന്റെയും ദൈവിക സഹായത്തിന്റെയും പ്രകടമായ ചിഹ്നമായി മാറിയിരിക്കുകയാണ് ഇന്ന് ആമിര്‍. 

ആദ്യ പരീക്ഷണം

വര്‍ഷങ്ങളായി ആമിര്‍ മനസ്സില്‍ താലോലിക്കുന്ന ആഗ്രഹമാണ് സൗദി അറേബ്യയിലെത്തി, ഹജ്ജ് നിര്‍വ്വഹിക്കുക എന്നത്. അവസാനം ആ ആഗ്രഹസാഫല്യത്തിനായി, ലിബിയയുടെ തെക്കേ ഭാഗത്തുള്ള സബ്ഹ വിമാനത്താവളത്തിലെത്തി. മറ്റു തീര്‍ഥാടകരെല്ലാം വിമാനത്തില്‍ കയറിത്തുടങ്ങിയതോടെ, ആമിര്‍ തന്റെ ഊഴത്തിനായി കാത്ത് നിന്നു, അപ്പോഴൊക്കെ ആമിറിന്റെ മനസ്സ് ഇങ്ങനെ മന്ത്രിച്ചുകൊണ്ടേയിരുന്നു, “അല്ലാഹുമ്മ ഇന്നീ നവയ്‌തു ഹജ്ജ ബൈതിക് — അല്ലാഹുവേ, ഞാന്‍ നിന്റെ ഗേഹത്തിലേക്കുള്ള തീര്‍ഥാടനമെന്ന ലക്ഷ്യവുമായി ഇതാ യാത്ര തുടങ്ങിയിരിക്കുന്നു”. 

അയാള്‍ ടേര്‍മിനലിലേക്ക് പ്രവേശിച്ചു. പക്ഷേ, പാസ്പോര്ട് കണ്ടതോടെ, ഉദ്യോഗസ്ഥര്‍ ആമിറിന്റെ പേരുമായി ബന്ധപ്പെട്ട ചില സുരക്ഷാപ്രശ്‌നങ്ങള്‍ ഉന്നയിച്ചു. 'അല്‍-ഖദ്ദാഫി' എന്ന കുടുംബപേര് ലിബിയയില്‍ നിയന്ത്രിത പട്ടികയിലുള്ളതാണെന്നതായിരുന്നു പ്രശ്നം. അതോടെ ആമിറിന് വിമാനത്തില്‍ കയറാന്‍ അനുവാദം നിഷേധിക്കപ്പെട്ടു. സമയമായതോടെ, കയറിയെ യാത്രികരെയും കൊണ്ട് വിമാനം നീങ്ങി തുടങ്ങി. യാത്ര നിഷേധിക്കപ്പെട്ട ആമിര്‍ ഏകനായി അത് നോക്കിനിന്നു, ദീര്‍ഘകാലാമയി മനസ്സില്‍ താലോലിച്ച സ്വപ്നം ഇതാ സാക്ഷാല്‍ക്കരിക്കപ്പെട്ടു എന്ന് കരുതിയിടത്ത്നിന്ന് തന്നെ അകന്നുപോന്നത് നിസ്സാഹയനായി അദ്ദേഹം തിരിച്ചറിഞ്ഞു.

വിമാനത്താവളത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഹതാപത്തോടെ ആമിറിനെ ആശ്വസിപ്പിച്ചു: അല്ലാഹ് ഗാലിബ്, മിഷ് മഖ്സൂം ലിക് – ഇതായിരിക്കാം അല്ലാഹുവിന്റെ തീരുമാനം, ഈ യാത്ര നിനക്കു വിധിച്ചിട്ടില്ലായിരിക്കാം.

പക്ഷേ, അതാണ് വിധിയെന്ന് സമാധാനിക്കാന്‍ ആമിര്‍ തയ്യാറല്ലായിരുന്നു. അദ്ദേഹം ഉറച്ച സ്വരത്തില്‍ ഇങ്ങനെ മറുപടി നല്കി, ഇന്‍ ശാ അല്ലാഹ്, വിമാനം പോകില്ല. ഇന്‍ ശാ അല്ലാഹ്, ഞാന്‍ അതില്‍ കയറുക തന്നെ ചെയ്യും, എന്റെ ഉദ്ദേശ്യം ഹജ്ജ് ആണ്.

അത്ഭുതം സംഭവിക്കുന്നു

അത്ഭുതമെന്ന് തന്നെ പറയാം, വിമാനം പറന്നുയരുന്നതിന് ഏതാനും മിനിറ്റുകള്‍ ബാക്കി നില്ക്കേ, ഇങ്ങനെ ഒരു പ്രഖ്യാപനമുണ്ടായി, സാങ്കേതിക തകരാര്‍ കാരണം, വിമാനം ഇപ്പോള്‍ ടേക് ഓഫ് ചെയ്യുന്നതല്ല. 

ഇത് കേട്ടതോടെ, ആമിറിന്റെ മനസ്സില്‍ ഒരായിരം പൂത്തിരി കത്തി. ആ മനോമുകുരത്തില്‍ പ്രത്യാശയുടെ ഓളങ്ങള്‍ അലയടിച്ചു. തകരാര്‍ ശരിയാക്കുന്നതിനിടെ, അധികൃതര്‍ ആമിറിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറ്റാന്‍ തയ്യാറായെങ്കിലും ക്ര്യൂ കാപ്റ്റന്‍ വിസമ്മതം അറിയിച്ചു. പ്രോട്ടോകോള്‍ പ്രകാരം, ഒരാള്‍ക്കുവേണ്ടി വാതിലുകള്‍ തുറക്കാനും സ്റ്റെപ്പുകള്‍ വീണ്ടും ഘടിപ്പിക്കാനും കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. അതോടെ, ആമിറിനെ കൂട്ടാതെ വിമാനം വീണ്ടും മുന്നോട്ട് നീങ്ങി.

ഇനി പ്രതീക്ഷയില്ലെന്നും മടങ്ങിപ്പോവണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ആമിറിന്റെ വാക്കുകളില്‍ അല്പം പോലും ലാഞ്ചന ഇല്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഞാന്‍ ഈ വിമാനത്താവളം വിട്ട് പോകുന്ന പ്രശ്നമേയില്ല. അല്ലാഹുവിന്റെ ഇച്ഛയാല്‍, ഞാന്‍ ഇതേ വിമാനത്തില്‍ തന്നെ കയറി യാത്ര ചെയ്യുന്നതായിരിക്കും.

അതും പറഞ്ഞ് അയാള്‍ അവിടെത്തന്നെ കാത്തു നിന്നു. ആളൊഴിഞ്ഞ ടേര്‍മിനല്‍ പതുക്കെ ശൂന്യമായി. വിമാനം ട്രാകിലൂടെ നീങ്ങി അകന്നുപോകുന്നതും നോക്കി അയാള്‍ അവിടെതന്നെ നിന്നു.

വീണ്ടും അല്‍ഭുതം

വിമാനം അല്പം മുന്നോട്ട് പോയതോടെ, കാലാവസ്ഥയില്‍ സാരമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങി. വിമാനത്തിന് ഈ അവസ്ഥയില്‍ പറന്നുയരാനാവില്ലെന്ന് പറഞ്ഞ് വീണ്ടും തിരിച്ച് വന്നു. ഇത്തവണ, കാലാവസ്ഥാ വ്യതിയാനം കാരണം യാത്രക്കാരില്‍ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെടാനും തുടങ്ങിയിരുന്നു. അതോടെ, ശുദ്ധ വായു അകത്തേക്ക് പ്രവേശിക്കുന്നതിനായി അല്പനേരം വാതിലുകള്‍ തുറന്നിടണമെന്നും ആവശ്യക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കണമെന്നും നിര്‍ദ്ദേം വന്നു. അതോടെ വിമാനത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. 

അത് തന്നെയായിരുന്നു ആമിര്‍ കാത്തിരുന്ന അവസരം. അല്‍പസമയത്തെ വിശ്രമത്തിന് ശേഷം കാലാവസ്ഥ അനുകൂലമായതോടെ യാത്രികര്‍ വിമാനത്തിലേക്ക് തിരിച്ചു, ആ കൂട്ടത്തില്‍ ആമിറുമുണ്ടായിരുന്നു. ഈ തവണ വിജയകരമായി, ഗേറ്റിലൂടെ കടന്നുപോകുമ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒട്ടും ഔപചാരികതയില്ലാതെ, നിറഞ്ഞ ആദരവോടെ തന്നെ അദ്ദേഹത്തോട് പറഞ്ഞു: ദുആഅക് യാ ശൈയ്ഖ് ആമിര്‍… ബറകാത്തക് മഅന — ഞങ്ങള്‍ക്ക് വേണ്ടിയും ദുആ ചെയ്യണേ ശൈഖ് ആമിര്‍, നിന്റെ അനുഗ്രഹം ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ.

തന്റെ സീറ്റിലെത്തിയ ആമിറിന്റെ ഹൃദയം കൃതജ്ഞതകൊണ്ടു നിറഞ്ഞു. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടേയിരുന്നു, അല്‍ഹംദുലില്ലാഹില്ലദീ ബല്ലഗനാ മുറാദനാ – ലക്ഷ്യത്തിലേക്കെത്തിച്ച നാഥാ, നിനക്കാണ് സര്‍വ്വ സ്തുതിയും.

അല്ലാഹുവും ആമിറുമായി അസാധാരണമായ എന്തോ ഒരു ബന്ധമുണ്ടെന്ന് അതോടെ എല്ലാവരും പറയാന്‍ തുടങ്ങി. ചിലരെങ്കിലും ഇത് അദ്ദേഹത്തോട് നേരിട്ട് ചോദിക്കുകയും ചെയ്തു. 

ഹറമിലെത്തിയ ശേഷം, ആമിര്‍ തന്റെ അത്ഭുതകരമായ യാത്രയെ കുറിച്ച് ഒരു വീഡിയോ ചെയ്തു. തന്റെ ഉദ്ദേശം അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു എന്നും അത് കൊണ്ട് തന്നെ ഈ യാത്ര മുടങ്ങുമെന്ന സംശയം പോലും തനിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം അതില്‍ വ്യക്തമാക്കി. ആ ഉറച്ച വിശ്വാസവും അല്ലാഹുവിനെ കുറിച്ചുള്ള നല്ലചിന്തയുമാണ് തനിക്ക് തുണയായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആ വീഡിയോ TikTok, Facebook, Instagram, X (Twitter) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതോടെയാണ് ലോകം മുഴുക്കെ ആമിറിനെ ശ്രദ്ധിച്ചത്. അതോടെ, പ്രശംസകളും അഭിവാദ്യങ്ങളുമായി പലരുടെയും പ്രതികരണങ്ങളും വന്നു. പലരുടെയും ചോദ്യം ഇങ്ങനെയായിരുന്നു, അല്ലാഹുവുമായി നിനക്കുള്ള പ്രത്യേക ബന്ധം എന്താണ് ആമിര്‍? ആകാശം പോലും പ്രതികരിക്കാന്‍ മാത്രം നീയെന്താണ് ചെയ്തത്?.

അടങ്ങാത്ത ആഗ്രഹവും ഉല്‍ക്കടമായ വിശുദ്ധ ലക്ഷ്യവുമാണെങ്കില്‍ ഏത് പ്രതിസന്ധിയും വഴിമാറി സഞ്ചരിക്കുമെന്ന പാഠമാണ് ആമിര്‍ അല്‍ഖദ്ദാഫിയുടെ ഈ യാത്ര നമ്മോട് പറയുന്നത്. ജുമുഅ ഖുത്ബായില്‍ പോലും പലരും ആമിര്‍ ഖദ്ദാഫിയുടെ കഥ ഉദ്ധരിക്കുന്നതാണ് കഴിഞ്ഞ ആഴ്ച കാണാനായത്. ഉറച്ച മനസ്സോടെ, ഒട്ടും നിരാശയേശാതെ അല്ലാഹുവിന്റെ വാതില്‍ മുട്ടിയാല്‍ അത് നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെടാതിരിക്കില്ല എന്ന് ഇത് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ആമിറിന്റെ വീഡിയോക്ക് താഴെ വന്ന മനോഹരമായ ഒരു പ്രതികരണം ഇങ്ങനെ വായിക്കാം,

ലോകവും പ്രകൃതിയും ഒരിക്കലും ധനത്തിനോ പദവിക്കോ മുന്നില്‍ നമിക്കുന്നില്ല. എന്നാല്‍, ആത്മാര്‍ഥതയോടെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മുന്നേറുന്ന ദാസന് മുന്നില്‍ അത് നമിക്കുന്നത് കാണാം, അവിടെ പ്രകൃതി നിയമങ്ങള്‍ പോലും വഴിമാറുന്നതും. അതാണ് ആമിറിന്റെ കാര്യത്തിലും സംഭവിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter